- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിവാദത്തില്‍ ഉരുത്തിരിയുന്നത് 'യുവതീപ്രവേശന' സമയത്തിന് സമാനമായ സാഹചര്യം; സന്നിധാനത്തു നിന്നും 'സ്വര്‍ണം മോഷണം പോയി' എന്ന പ്രചരണം വലിയ ആഘാതമാകുമെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയും സര്‍ക്കാറും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; തെരഞ്ഞെടുപ്പു കാലത്ത് വെളുക്കാന്‍ തേച്ച 'അയ്യപ്പ സംഗമം' സര്‍ക്കാറിന് തന്നെ ബൂമറാങ് ആയപ്പോള്‍
ശബരിമല വിവാദത്തില്‍ ഉരുത്തിരിയുന്നത് 'യുവതീപ്രവേശന' സമയത്തിന് സമാനമായ സാഹചര്യം
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് ശബരിമലയെ ചുറ്റിപ്പറ്റി വിവാദം ആളിക്കത്തുന്നതില്‍ കടുത്ത ആശങ്കയോടെ സിപിഎമ്മും സംസ്ഥാന സര്‍ക്കാറും. തെരഞ്ഞെടുപ്പു കാലത്ത് മുഖംമിനുക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിശ്രമമായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇതില്‍ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും പങ്കെടുപ്പിക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ വിജയമായി വിലയിരുത്തി. ഇതോടെ തെരഞ്ഞെടുപ്പിന് പൂര്‍ണ്ണമായും സജ്ജമാകാമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍, ഇതിന് പിന്നാലെയാണ് ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ആളിക്കിത്തിയത്. ഇത് സിപിഎമ്മിനെയും സര്‍ക്കാറിനെയും കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സ്വര്‍ണം മോഷണം പോയി എന്ന പ്രചരണം ശക്തമായതോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങുന്നത് 'യുവതീപ്രവേശന' സമയത്തിന് സമാനമായ സാഹചര്യത്തിലേക്കാണ്. അന്ന് കടുത്ത എതിര്‍പ്പാണ് സിപിഎം നേരിടേണ്ടി വന്നത്. ശബരിമല സ്വര്‍ണ വിഷയത്തില്‍ അത്തരം സാഹചര്യം ഉരുത്തിയിരുന്നത് തടയാന്‍ വേണ്ടി കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നതും.
വിഷയത്തിലെ പ്രതികരണത്തില്‍ ശ്രദ്ധവേണമെന്ന പാര്‍ട്ടി നിര്‍ദേശം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കടക്കം നല്‍കിയിട്ടുണ്ട്. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹൈക്കോടതിക്ക് പ്രധാനപങ്കാണുള്ളത്. അന്വേഷണകാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഹൈക്കോടതിയാണ്. അതിനാല്‍, വിവാദത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാതെ, അതിന്റെ ചൂട് സര്‍ക്കാരിലേക്ക് അടിക്കാതെ സംരക്ഷിക്കാനുള്ള രാഷ്ട്രീയദൗത്യമാണ് സിപിഎം ഏറ്റെടുക്കുന്നത്. വിവാദം ദേവസ്വം ബോര്‍ഡിലും ഉദ്യോഗസ്ഥരിലും മാത്രമായി തീരട്ടെ എന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. അതിനുള്ള കരുതയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
'അന്വേഷണം നടക്കട്ടെ' എന്ന ഒറ്റനിലപാടിലൂന്നിയാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതിരോധം. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലായതിനാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്ക പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്. അതിനാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍ ആരെയെങ്കിലും സംരക്ഷിക്കുന്നരീതിയിലുള്ള വാദം ചാനല്‍ ചര്‍ച്ചകളിലടക്കം സിപിഎം പ്രതിനിധികള്‍ സ്വീകരിക്കില്ല. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചസംഭവിച്ചുവെന്ന രീതിയിലുള്ള പ്രചരണത്തെ പ്രതിരോധിച്ചുനിര്‍ത്താനാകും ശ്രമം.
സ്വര്‍ണം നഷ്ടപ്പെട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍നിന്നാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരേ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് സര്‍ക്കാര്‍ നേരിടുന്നത്. എല്ലാം ഹൈക്കോടതിയല്ലേ തീരുമാനിക്കുന്നത് എന്നതിലൂന്നിയാണ് അതിനെ പ്രതിരോധിക്കുന്നത്. ശബരിമലയില്‍നിന്ന് സ്വര്‍ണം മോഷണംപോയി എന്ന രീതിയിലുള്ള പ്രചാരണത്തിന് ഊന്നല്‍ലഭിക്കരുതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മറ്റൊരു നിര്‍ദേശം. അത് വിശ്വാസികളില്‍ വലിയരീതിയില്‍ സ്വാധീനിക്കാന്‍ ഇടയുള്ള പ്രചാരണമാണ്. 'ദ്വാരപാലക ശില്പപ്പാളി' എന്ന രീതിയില്‍ മാത്രമാകും പാര്‍ട്ടി നേതാക്കളുടെ പ്രയോഗം.
ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ 1998 മുതലുള്ള കാര്യങ്ങള്‍ അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. 2019 മുതലുള്ള കാര്യംമാത്രം അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടാല്‍ അതില്‍ കണ്ടെത്തുന്ന ഓരോ വീഴ്ചയും പിണറായി സര്‍ക്കാരിന് ബാധ്യതയാകുന്നതാകും. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെയാണ് ബിജെപിയും കോണ്‍ഗ്രസും സമരത്തിന് ഒരുങ്ങുന്നത്.
ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ സ്വര്‍ണം കാണാതായ സംഭവത്തില്‍ പദയാത്ര നടത്താന്‍ യുഡിഎഫ് ഒരുങ്ങുകയാണ്. 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെയാണ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേൃത്വത്തില്‍ ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാന്‍ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയില്‍ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും.
കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു. തുടര്‍ പരിപാടികളില്‍ തീരുമാനിക്കാന്‍ 21ന് വീണ്ടും മുന്നണി യോഗം ചേരാനാണ് ധാരണ. ദേവസ്വം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന നാലു മേഖലാ ജാഥകള്‍ നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാല്‍ രാജി ആവശ്യത്തിന് വഴങ്ങില്ലെന്നാണ് സിപിഎമ്മിന്റെ മറുപടി.
അതേ സമയം സ്വര്‍ണം കട്ടതു തന്നെയെന്ന ഹൈക്കോടതി നിരീക്ഷണം സര്‍ക്കാരിനെയും എല്‍ഡിഫിനെയും കനത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി ദേവസ്വം മുതല്‍ തിരിച്ചു പിടിക്കണമെന്ന് എന്‍എസ് എസ് ആവശ്യപ്പെട്ടു. പമ്പയിലെ സംഗമം വഴി എന്‍എസ്എസ് ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ അങ്കലാപ്പിലായിരുന്നു യുഡിഎഫ്. സ്വര്‍ണപാളിയില്‍ ചെമ്പു തെളിഞ്ഞതോടെ ഭക്തരെ ഒപ്പം കൂട്ടാന്‍ മേഖലാ ജാഥകള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.
ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പങ്കാളിത്തം സര്‍ക്കാരിനുള്ള പിന്തുണയെന്ന പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് എല്‍ഡിഎഫിന് ഓര്‍ക്കാപ്പുറത്തുള്ള അടി. ദ്വാര പാലക ശില്‍പത്തില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപാളി വന്‍ തുകയ്ക്ക് മറിച്ചു വിറ്റിരിക്കാന്‍ സാധ്യതയെന്ന ഹൈക്കോടതി നിരീക്ഷണം കൂടുതല്‍ കുരുക്കായി. 1998 മുതല്‍ 2025 വരെ സംശയകരമായി ഇടപാടുകള്‍ എല്ലാം നടന്നത് ഇടതു സര്‍ക്കാരുകളുടെയും അവര്‍ നിയോഗിച്ച ബോര്‍ഡുകളുടെ കാലത്തെന്നത് മുന്നണിയെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു.
എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ഒതുക്കി തടിയൂരാനാകാത്ത സ്ഥിതിയാണ് സര്‍ക്കാരിന്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണ്ടപ്പെട്ടവരിലേയ്‌ക്കെത്തിയാല്‍ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന പ്രശ്‌നം സിപിഎമ്മിനെ തുറിച്ചു നോക്കുന്നു. ഉത്തരവാദികളെ സംരക്ഷിക്കില്ലെന്നും സര്‍ക്കാരിന് ക്ഷീണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. നാളെ ക്ലിഫ് ഹൗസിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തും. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഇപ്പോള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്നില്ലെങ്കിലും അന്വേഷണ പുരോഗതി നോക്കുകയാണ്.