ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ പുറത്തുവന്ന 'മൂഡ് ഓഫ് ദി നേഷന്‍' (ജനുവരി 2026) സര്‍വേ ഫലങ്ങള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) ഇപ്പോഴും സംസ്ഥാനത്ത് ആധിപത്യം തുടരുന്നുണ്ടെങ്കിലും, ബിജെപി തങ്ങളുടെ വോട്ട് വിഹിതത്തിലും സീറ്റുകളിലും നേരിയ മുന്നേറ്റം നടത്തുന്നത് തൃണമൂല്‍ ക്യാമ്പുകളില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബംഗാളിലെ വോട്ടര്‍മാരുടെ മനസ്സ് എങ്ങോട്ടാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളില്‍ 28 എണ്ണത്തില്‍ തൃണമൂല്‍ വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. 2024-ല്‍ ഇത് 29 സീറ്റായിരുന്നു. ബിജെപിയാകട്ടെ 12-ല്‍ നിന്ന് 14 സീറ്റുകളിലേക്ക് ഉയരുമെന്നാണ് പ്രവചനം. ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ വോട്ട് വിഹിതം 39 ശതമാനത്തില്‍ നിന്ന് 42 ശതമാനത്തിലേക്ക് ഉയരുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഇത് തൃണമൂലിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 29 എണ്ണത്തിലും വിജയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് 2019-ലെ പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. അതേസമയം, ബിജെപി 12 സീറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു. 2025 ഓഗസ്റ്റിലെ സര്‍വേയില്‍ ബിജെപിക്ക് 11 സീറ്റുകള്‍ മാത്രമാണ് പ്രവചിച്ചിരുന്നത് എന്നതുകൊണ്ട് തന്നെ ഇപ്പോഴത്തെ കണക്കുകള്‍ അവര്‍ക്ക് മുന്നേറ്റമാണ്. നേരെമറിച്ച്, ഓഗസ്റ്റിലെ സര്‍വേ തൃണമൂലിന് 31 സീറ്റുകള്‍ പ്രവചിച്ചിരുന്നെങ്കില്‍ പുതിയ കണക്കുകള്‍ പ്രകാരം അത് 28 ആയി കുറഞ്ഞു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ പുറത്തുവന്ന ഈ സര്‍വേ, തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്തെ വോട്ടര്‍മാരുടെ ഇപ്പോഴത്തെ മാനസികാവസ്ഥയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സര്‍വേ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ വോട്ട് വിഹിതത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് (39 ശതമാനത്തില്‍ നിന്ന് 42 ശതമാനത്തിലേക്ക്) പ്രതീക്ഷിക്കുന്നു.

സര്‍വേ ഫലങ്ങള്‍ അന്തിമ വിധി എഴുത്തല്ലെങ്കിലും, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കാര്യമായി തളര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്നും പ്രാദേശിക പാര്‍ട്ടിയുടെ പ്രസക്തി അവിടെ മാറ്റമില്ലാതെ തുടരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. കഴിഞ്ഞ എട്ടു ആഴ്ചകളിലായി രാജ്യവ്യാപകമായി 1.25 ലക്ഷത്തിലധികം ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സര്‍വേ തയ്യാറാക്കിയത്. ബിജെപി നയിക്കുന്ന എന്‍ഡിഎ ദേശീയതലത്തില്‍ 350-ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോഴും, പശ്ചിമ ബംഗാള്‍ കൂടുതല്‍ ധ്രുവീകരിക്കപ്പെട്ട ഒരു രാഷ്ട്രീയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നതെന്ന് സി വോട്ടര്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് പറഞ്ഞു.

മുന്‍കാലങ്ങളില്‍, 2024 ഓഗസ്റ്റിലെ MOTN സര്‍വേ തൃണമൂലിന് 32 സീറ്റും ബിജെപിക്ക് 8 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റും പ്രവചിച്ചിരുന്നു. 2024 ഫെബ്രുവരിയിലെ സര്‍വേയാകട്ടെ തൃണമൂല്‍ 22 സീറ്റും ബിജെപി 19 സീറ്റും നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

രാഷ്ട്രീയ ധ്രുവീകരണം മുറുകുന്നു

ബംഗാളിലെ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ കടുപ്പമേറിയതും ദ്വിതല (Bipolar) സ്വഭാവമുള്ളതുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി വോട്ടര്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് വിലയിരുത്തുന്നു. ലക്ഷ്മി ഭണ്ഡാര്‍ പോലുള്ള ക്ഷേമപദ്ധതികളും മമതയുടെ വ്യക്തിപ്രഭാവവും തൃണമൂലിനെ ഇപ്പോഴും സുരക്ഷിത സ്ഥാനത്ത് നിര്‍ത്തുന്നു.

സന്ദേശ്ഖാലി സംഭവവും, ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് വിഷയവും ഉയര്‍ത്തിക്കാട്ടി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. സര്‍വേ ഫലങ്ങള്‍ പ്രകാരം ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പോരാട്ടം കടുക്കും; ബിജെപിയുടെ തന്ത്രങ്ങള്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ടാണ് ബംഗാളിലെ ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അഴിമതിയും നുഴഞ്ഞുകയറ്റ വിഷയങ്ങളും സജീവ ചര്‍ച്ചയാക്കി മാറ്റാനാണ് ബിജെപി നീക്കം. എന്നാല്‍, മമതയെ നേരിടാന്‍ തക്കതെയുള്ള ഒരു കരുത്തുറ്റ പ്രാദേശിക മുഖം ഇപ്പോഴും ബിജെപിയില്‍ ഇല്ല എന്നത് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്