ഹൈദരാബാദ്: ബിഹാറിലെ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ തെലങ്കാനയില്‍ നിന്ന് ശുഭവാര്‍ത്ത. അഞ്ച് റൗണ്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 12,859 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നവീന്‍ യാദവാണ് മുന്നില്‍ നില്‍ക്കുന്നത്. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) സിറ്റിങ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ 58 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്.

ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആര്‍എസ് രംഗത്തിറക്കിയത്.സുനിത രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി ദീപക് റെഡി മൂന്നാം സ്ഥാനത്തുമാണുള്ളത്. 2025 ലെ ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകള്‍ പ്രവചച്ചിരുന്നത്. ബിജെപി വീണ്ടും ലങ്കാല ദീപക് റെഡ്ഡിയെ രംഗത്തിറക്കി.

അതേസമയം രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജെയിന്‍ മുന്നിലാണ്. ആന്റ മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് ലീഡ്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോള്‍ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് ജെയിന് ഉള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ് എന്നുള്ളതാണ് ശ്രദ്ധേയം. ബിജെപിയുടെ മോര്‍പാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത് നില്‍ക്കുന്നത്.

രാജസ്ഥാന്‍ നിയമസഭയിലെ അംഗമായിരുന്ന ബിജെപി എംഎല്‍എ കന്‍വര്‍ ലാല്‍ മീണയെ അയോഗ്യനാക്കുകയായിരുന്നു. 2005-ലെ സര്‍പഞ്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ഈ അയോഗ്യതയ്ക്ക് കാരണമായത്. അന്നത്തെ സബ് ഡിവിഷണല്‍ ഓഫീസറെ പിസ്റ്റള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു മീണക്കെതിരായ ആരോപണം. ഈ കേസില്‍ കോടതി അദ്ദേഹത്തിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി അദ്ദേഹത്തിന്റെ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് മീണ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.