തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമാകുമെന്ന് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക് പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിനും 12നും ഇടയ്ക്ക് വോട്ടെടുപ്പ് നടന്നേക്കുമെന്നും അല്ലെങ്കില്‍ വിഷുവിന് ശേഷമാകും വോട്ടെടുപ്പെന്നുമാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് മുന്നണികളെല്ലാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മൂന്നാം തവണയും മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച എംഎല്‍എമാരെ സംഘടനാ രംഗത്തേക്ക് തിരികെ കൊണ്ടു വന്ന് ഉറച്ച സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെങ്കില്‍ ജില്ലാ സെക്രട്ടറിയേറ്റുകള്‍ക്ക് അക്കാര്യവും തീരുമാനിക്കാം. മുഖ്യമന്ത്രി ഉള്‍പ്പടെ പിബിയില്‍ നിന്ന ആരൊക്കെ മല്‍സരിക്കണമെന്നതില്‍ ഈ ആഴ്ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയാകും.

വെള്ളിയും ശനിയും ഡല്‍ഹിയിലാണ് നിര്‍ണായക പിബി യോഗം. പിബിക്കും ജില്ലാ സെക്രട്ടറിയേറ്റുകള്‍ക്കും ശേഷം മാര്‍ച്ച് ആദ്യത്തെയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് അന്തിമധാരണയാകും. അതിന് ശേഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നാവും ഇളവുകള്‍ക്ക് അംഗീകാരം നല്‍കി സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുക. തിരുവന്തപുരത്ത് ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ തലസ്ഥാനത്ത് ആരൊക്കെ മല്‍സരിക്കണമെന്ന ചര്‍ച്ചകള്‍ നടക്കും. ജില്ലാ സെക്രട്ടറി വി.ജോയി മല്‍സരിക്കണമോ എന്നതില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും സമാന്തരമായി ഈ ആഴ്ച പൂര്‍ത്തിയാക്കും.

കോണ്‍ഗ്രസിലാവട്ടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ 40 പേരാണുള്ളത്. 20 സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പെടെയാണിത്. ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിഞ്ഞ മണ്ഡലങ്ങളിലെ പേരുകളും ആദ്യ പട്ടികയില്‍ വരും. കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ടി.എന്‍.പ്രതാപന്‍ മണലൂരിലും വി.ടി.ബല്‍റാം തൃത്താലയിലും കെ.എം.അഭിജിത്ത് നാദാപുരത്തും കെ.പ്രവീണ്‍കുമാര്‍ കൊയിലാണ്ടിയിലും മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം തന്നെ നടത്താനാണ് ആലോചന.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദര്‍ശനം. മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ രണ്ടാം സന്ദര്‍ശനവും. 25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും. സീറ്റുവിഭജന ചര്‍ച്ചകള്‍ നീളുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യവും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍വരും.

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാര്‍ച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രി പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടയും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും എന്ന ധാരണയുണ്ട്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിജെപിയും സജീവമായി രംഗത്തുണ്ട്. നിയമസഭാ തിരഞ്ഞടുപ്പില്‍ പരമാവധി 90 സീറ്റുകളില്‍ മല്‍സരിച്ചാല്‍ മതിയെന്ന് ബിജെപിയുടെ തീരുമാനം. 2016 ല്‍ 98 സീറ്റിലും 2021 ല്‍ 113 സീറ്റുകളിലുമാണ് ബിജെപി മല്‍സരിച്ചത്. ഇത്തവണ ബിഡിജെഎസ് ചോദിക്കുന്ന സീറ്റുകള്‍ നല്‍കും. മുപ്പതു സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും 35 വരെ നല്‍കും. പുതുതായി എന്‍.ഡി.എ മുന്നണിയിലെത്തിയ ട്വന്റി 20 പാര്‍ട്ടിക്ക് പത്തുമുതല്‍ 12 സീറ്റുവരെ നല്‍കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ആറുസീറ്റിലാണ് മല്‍സരിച്ചത്.