നിലമ്പൂര്‍: കേരളത്തില്‍ ഇത് പെരുമഴക്കാലമാണ്. എന്നാല്‍ രാഷ്ട്രീയ കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ കൊടുംചൂടിലും. സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി നില്‍ക്കെ നിലമ്പൂര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്. മുന്‍ എംഎല്‍എ പി വി അന്‍വറിനാവട്ടെ ഇത് നിലനില്‍പ്പിന്റെ പോരാട്ടവും. യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും ജയം അഭിമാന പ്രശ്‌നമാണ്. നിലമ്പൂരില്‍ യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും.

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി നില്‍ക്കെ ഒരു ഉപതിരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ ബാധ്യതയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കുകയെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇടതുഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനിറങ്ങിയ പി വി അന്‍വര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിന്റെ രാഷ്ട്രീയമാണ് നിലമ്പൂരിലെ പ്രധാന ചര്‍ച്ചാവിഷയം. ഇടത് സ്ഥാനാര്‍ത്ഥിയെ നേരിടുന്നതിനൊപ്പം പി വി അന്‍വറേയും നേരിടേണ്ടി ദുരവസ്ഥയിലാണ് കോണ്‍ഗ്രസ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം കൊട്ടിക്കലാശത്തോട് അടുക്കുമ്പോഴാണ് മണ്ഡലത്തിലെ മുക്കും മൂലയിലും വരെ എത്തി മറുനാടന്‍ മലയാളി നടത്തിയ സര്‍വേ ഫലം പുറത്തുവരുന്നത്. നിലമ്പൂരില്‍ നടക്കുന്നത്, വ്യക്തമായ രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന്, മറുനാടന്‍ മലയാളി നടത്തിയ അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയില്‍ പി വി അന്‍വര്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെ മറികടന്ന് കോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച വി ഡി സതീശന് ജനസമ്മതി ഉയരുന്നുവെന്ന് വ്യക്തമാകുന്നു. അതേ സമയം പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടി എല്‍ഡിഎഫിനോട് വിടപറഞ്ഞ പി വി അന്‍വറിനോട് മണ്ഡലത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് അനുകമ്പയുണ്ടെന്ന കാര്യവും വ്യക്തമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം പ്രവചിക്കുന്ന സര്‍വേയില്‍, മൂന്നാമത് എത്തുന്നത് ഇരുമുന്നണികളെയും വെല്ലവിളിച്ച് സ്വതന്ത്രനായി മത്സരിക്കുന്ന പി വി അന്‍വറാണ്. ഇതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി നിര്‍ണായകമാകുക പ്രതിപക്ഷ നേതാവിനും പി വി അന്‍വറിനുമാണെന്നത് ഈ ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

വി ഡി സതീശന്റെ ജനസമ്മതിയേറുന്നു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഏറ്റവും നിര്‍ണായകമാകുന്നത് ആര്‍ക്കാകും? പി വി അന്‍വറിന് നിലനില്‍പ്പിന്റെ പോരാട്ടമാണെങ്കിലും ഏറ്റവും നിര്‍ണായകം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തന്നെയാണ്. യുഡിഎഫ് പരാജയപ്പെട്ടാല്‍ പി.വി അന്‍വറിനെതിരായ രാഷ്ട്രീയ നിലപാട് ഉള്‍പ്പടെ പാര്‍ട്ടിക്കും മുന്നണിക്കുമുള്ളില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് മറുപടി നല്‍കേണ്ടി വരും. ജയിച്ചാല്‍ പാര്‍ട്ടിയിലും മുന്നണിയിലും അതിശക്തനായ നേതാവായി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ഊര്‍ജമാകും സതീശന് ലഭിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പക്ഷെ യുഡിഎഫ് ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് പോലും വി ഡി സതീശന്റെ പേരിന് മുന്‍തൂക്കം ലഭിച്ചേക്കാം.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തോറ്റാല്‍ ഉത്തരവാദിത്തം തനിക്കെന്ന് വിഡി സതീശന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മൂന്നും യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. എന്നാല്‍ നിലമ്പൂര്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടെങ്കിലും ഇരുമുന്നണികളെയും ജയിപ്പിച്ച മണ്ഡലമാണ്. അനുകൂല രാഷ്ട്രീയ സാഹചര്യം വോട്ടായി മാറിയില്ലെങ്കില്‍ മുന്നണിയാകെ പതറും.

പി.വി അന്‍വറിനോട് സ്വീകരിച്ച നിലപാടിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിഡി സതീശന്‍ ഒറ്റപ്പെടും. പ്രതിപക്ഷനേതാവ് മാറണമെന്ന മുറവിളി മുന്നണിയിലും ഉയര്‍ന്നേക്കും. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പരാജയമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന പതിവ് പ്രതികരണം നിലമ്പൂരില്‍ പ്രതിപക്ഷനേതാവ് ഇതുവരെ നടത്തിയിട്ടുമില്ല.

നിലമ്പൂരില്‍ യുഡിഎഫിന് വിജയമുണ്ടായാല്‍ അതിന്റെ എല്ലാ ക്രെഡിറ്റും വി.ഡി സതീശനായിരിക്കും. പാര്‍ട്ടിയില്‍ അജയ്യനായി സതീശന്‍ മാറും. ആരാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് പോലും പിന്നെ പ്രസക്തിയില്ലാതാകും. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താല്‍ ഒമ്പതു വര്‍ഷമായി പ്രതിപക്ഷത്ത് തുടരുന്ന മുന്നണിക്ക് ഭരണം നേടാനുള്ള സാധ്യത കൂടിയാവും അത് തുറക്കുക. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഊര്‍ജമേറും.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരന്‍ മാറിയതോടെ പാര്‍ട്ടിയില്‍ വിഡി സതീശന് ഇഷ്ടമുള്ളൊരു ടീമിനെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പുനഃസംഘടനയിലൂടെ അത് വിപുലപ്പെടുത്താനാവും. അടുത്ത വര്‍ഷം ആദ്യം കേരള പര്യടനത്തോടെ രാഷ്ട്രീയ ഊര്‍ജം കൈവരിച്ച് കുതിച്ചുപായാനാവും വിഡി സതീശന്‍ പിന്നീട് പരിശ്രമിക്കുക. ചുരുക്കത്തില്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കിലും ജയപരാജയങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയഭാവിയാണ് തീരുമാനിക്കപ്പെടുക.

ഇതിന്റെ ആദ്യ സൂചനകള്‍ മറുനാടന്‍ മലയാളിയുടെ അഭിപ്രായ സര്‍വേയില്‍ ലഭിച്ചുകഴിഞ്ഞു. 'കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന്' ചോദിച്ച് മൂന്ന് മുന്നണികളിലെ 6 പേരുടെ പേരാണ് സര്‍വേ ചോദ്യാവലിയില്‍ ഉണ്ടായിരുന്നത്. സിപിഎമ്മില്‍ നിന്ന് പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, കോണ്‍ഗ്രസില്‍ നിന്ന് വി ഡി സതീശന്‍, ശശി തരൂര്‍, ബിജെപിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി എന്നിവരുടെ പേരാണ് നല്‍കിയത്.

അതില്‍ 33 ശതമാനം നേടിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത്. പക്ഷേ അങ്ങനെ സംഭവിക്കുന്നത് ഇടതു അനുഭാവികളുടെ വോട്ടുകള്‍ ഒന്നടങ്കം പിണറായിക്ക് കിട്ടുന്നതുകൊണ്ടാണ്. ആ ലിസ്റ്റിലുള്ള പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്, വെറും 2 ശതമാനം പേരുടെ പിന്തുണയാണ് മാത്രമാണ് കിട്ടിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സതീശനും, തരൂരിനും ഇടയില്‍ ഭിന്നിച്ച് പോവുകയായിരുന്നു. എന്നിട്ടും സതീശന് 31 പേരുടെ പിന്തുണ കിട്ടി, തരൂരിന് 25 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ഇത് രണ്ടും ചേരുമ്പോള്‍ 56 ശതമാനമായി. പിണറായിക്കും, ഗോവിന്ദനും ചേര്‍ന്ന് 35 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ. സിപിഎം എന്നാല്‍ ഇപ്പോഴും സമ്പൂര്‍ണ്ണമായ പിണറായിസത്തില്‍ തന്നെയാണെന്നതിന്റെ സൂചന കൂടിയാണിത്.

അതുപോലെ നേരത്തെയുള്ള, മറുനാടന്‍ സര്‍വേകളില്‍നിന്ന് വ്യത്യസ്തമായി വി ഡി സതീശന്റെ പിന്തുണ കൂടുന്നുമുണ്ട്. അന്‍വര്‍ വിഷയത്തില്‍ അടക്കം കൃത്യമായ നിലപാട് സ്വീകരിച്ചതാണ് സതീശന് തുണയായി മാറുന്നത്. പാര്‍ട്ടിയുടെ അഭിമാനം പണയം വെക്കാത്ത നിലപാട് സ്വീകരിക്കാന്‍ സതീശന് സാധിച്ചുവെന്നാണ് സര്‍വേയില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

ഇടതുകോട്ട പിടിച്ച സതീശന്‍

നെട്ടൂര്‍ സ്വദേശിയായ സതീശന്‍ 1996 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനെത്തുമ്പോള്‍ പറവൂര്‍ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു പരാജയപ്പെട്ടെങ്കിലും മടങ്ങിയില്ല. പറവൂരിനെ പ്രവര്‍ത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു. 2001 ല്‍ രണ്ടാം പോരില്‍ സിറ്റിങ് എംഎല്‍എ പി.രാജുവിനെ വീഴ്ത്തി ആദ്യമായി നിയമസഭയിലെത്തി. പിന്നീടു സതീശന്റെ വിജയങ്ങള്‍ തുടര്‍ക്കഥയായി. കെ.എം.ദിനകരന്‍, മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, പികെവിയുടെ മകള്‍ ശാരദ മോഹന്‍, സിപിഐ സംസ്ഥാന സമിതി അംഗം എം.ടി. നിക്‌സണ്‍ എന്നിവര്‍ക്കൊന്നും അതു തടയാനായില്ല.

രണ്ട് പതിറ്റാണ്ടായി പറവൂരില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ യുഡിഎഫ് എന്നാല്‍ സതീശനാണ്. ഇടതു തരംഗം ആഞ്ഞടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് 21,301 വോട്ടുകളുടെ ഭൂരിപക്ഷം. സംസ്ഥാനത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ രണ്ടാമത്തെ മികച്ച ഭൂരിപക്ഷമാണു സതീശന്റേത്. നിലപാടുകളിലെ തലയെടുപ്പിനെ രാഷ്ട്രീയ കേരളം വി.ഡി. സതീശനെന്നു വിളിക്കും. നിയമസഭയില്‍ ഏതു വിഷയവും സൂക്ഷ്മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാര്‍ലമെന്റേറിയന്‍. നിലമ്പൂരില്‍ യുഡിഎഫ് വിജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ നയിക്കുക സതീശന്‍ നിയോഗിക്കപ്പെട്ടേക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസാണ്, യുഡിഎഫാണ്. രാഷ്ട്രീയ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സാരം

പി വി അന്‍വറിന് നിലനില്‍പ്പിന്റെ പോരാട്ടം

ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെയാണ് അന്‍വര്‍ ഇടഞ്ഞത്. യുഡിഎഫിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി നേരത്തെയും അന്‍വര്‍ സമ്മര്‍ദതന്ത്രവുമായി രംഗത്തെത്തിയിരുന്നു. യു ഡി എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. ഈ ഭീഷണി അവഗണിച്ച കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തില്‍ ഉറച്ചുനിന്നു. മുന്നണി പ്രവേശനവും സാധ്യമാകാതെ വന്നതോടെയാണ് പി വി അന്‍വര്‍ മത്സരിക്കാന്‍ ഉറച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനുള്ള നീക്കം പാളിയെങ്കിലും സ്വതന്ത്രനായി മത്സര രംഗത്ത് ഇറങ്ങിയ പി വി അന്‍വറിന് തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ക്ക് ഒരുപോലെ വെല്ലുവിളി ഉയര്‍ത്താനായെന്ന് മറുനാടന്‍ മലയാളി സര്‍വേ വ്യക്തമാക്കുന്നു.

അന്‍വറും ഒരു ഘടകം 'ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്' 51 ശതമാനം വോട്ടമാരും 'അതെ' എന്നാണ് പ്രതികരിച്ചത്. അസംബ്ലി തിരഞ്ഞെടുപ്പിന് 10 മാസംമുമ്പേ, സിറ്റിങ് എംഎല്‍എയുടെ രാജിവഴിയാണെല്ലോ, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. എന്നാല്‍ ഈ ഇലക്ഷന് കാരണഭൂതനായ പി വി അന്‍വറിനെ, പൂര്‍ണ്ണമായും എഴുതിത്തള്ളാന്‍ കഴിയില്ലെന്നും, സര്‍വേയുടെ അനുബന്ധ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തെളിയിക്കുന്നു. പഞ്ചായത്ത് തലത്തില്‍ പരിഗണിച്ചാല്‍ കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലാകും അന്‍വറിന് അനുകൂലമായി കൂടുതല്‍ വോട്ടുകള്‍ വീഴുക എന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. പി വി അന്‍വറിനോടുള്ള എല്‍ഡിഎഫ്, യുഡിഎഫ് സമീപനം മോശമാണെന്നാണ് 60 ശതമാനം വോട്ടര്‍മാരും പറയുന്നത്. 'പി വി അന്‍വര്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു നിര്‍ണ്ണായക ഘടകമാണെന്ന് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തില്‍, അതെ എന്ന ഉത്തരമാണ് മുന്നില്‍ വന്നത്. 40 ശതമാനം പേരും അന്‍വറിനെ ഒരു നിര്‍ണായക ഘടകമായി കാണുമ്പോള്‍, 35 ശതമാനം അല്ലെന്ന് പറയുന്നു. 25 ശതമാനം വോട്ടര്‍മാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

മറുനാടന്‍ മലയാളിയുടെ സര്‍വേ പ്രവചിക്കുന്നത് പോലെ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാലും പി വി അന്‍വര്‍ നേടുന്ന വോട്ടുകള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അതേ സമയം ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍ അന്‍വറിന് ലഭിക്കുന്ന വോട്ടുകളും മണ്ഡലത്തിലെ സ്വാധീനവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് യുഡിഎഫ് പ്രവേശനത്തിന് അന്‍വര്‍ സമ്മര്‍ദ്ദം ഉയര്‍ത്താനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടും നിര്‍ണായകമാകും. ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളോടും ഒറ്റയ്ക്ക് ഏറ്റുമുട്ടി പി വി അന്‍വര്‍ നേടുന്ന വോട്ടുകള്‍ ഏറെ നിര്‍ണായകമാകും. അന്‍വറിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്താണ് വ്യാഴാഴ്ച നടക്കുക എന്ന് വ്യക്തം.

മൂന്നാം ഊഴത്തിന് പിണറായി വിജയന്‍

2026-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം പോലും തികച്ചില്ല. അതു കൊണ്ടു തന്നെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഏറ്റവും ഒടുവിലായി പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍, സിറ്റിംഗ് സീറ്റായ ചേലക്കര ഇടതുപക്ഷം നിലനിര്‍ത്തുകയാണുണ്ടായത്. ഈ പശ്ചാത്തലത്തില്‍, നിലമ്പൂരില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടായാല്‍, അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെയും കാര്യമായി സ്വാധീനിക്കും.

ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ ആയ പി.വി അന്‍വര്‍ സി.പി.എം നേതൃത്തെ വെല്ലുവിളിച്ച് രാജിവച്ചാണ്, ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ, നിലമ്പൂരില്‍ ഇടതുപക്ഷം പരാജയപ്പെടേണ്ടത്, പി.വി അന്‍വറിനെ സംബന്ധിച്ച് അഭിമാന പ്രശ്നം മാത്രമല്ല, നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്. നിലമ്പൂരില്‍ ഇടതുപക്ഷം പരാജയപ്പെട്ടാല്‍, 2026-ല്‍ കേരള ഭരണം പിടിക്കുക എന്ന സ്വപ്നത്തിന് അരികെ യു.ഡി.എഫ് എത്തും. ആത്മവിശ്വാസത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനും അവര്‍ക്ക് സാധിക്കും. അതോടെ, മലപ്പുറത്തെ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി അന്‍വര്‍ മാറും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവി തന്നെ ത്രിശങ്കുവിലാകും.

ഇത്രയും കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും നിലമ്പൂര്‍ സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, അത് പിണറായി സര്‍ക്കാരിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുക. ഇടതുപക്ഷം നിലമ്പൂരില്‍ വിജയിച്ചാല്‍, യു.ഡി.എഫില്‍ പൊട്ടിത്തെറിയും ഉറപ്പാണ്. കാരണം, കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റായിരുന്ന നിലമ്പൂര്‍, തുടര്‍ച്ചയായ രണ്ടാം തവണയും ഇടതുപക്ഷത്തിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്, പി.വി അന്‍വറിന്റെ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ്, യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ആ നിലമ്പൂര്‍ മണ്ഡലം, അന്‍വര്‍ ഇല്ലാതെ ഇടതുപക്ഷം പിടിച്ചെടുത്താല്‍, സ്വന്തം അനുയായികളോട് പോലും പറഞ്ഞ് നില്‍ക്കാന്‍, കോണ്‍ഗ്രസ്സിനോ മുസ്ലീം ലീഗിനോ കഴിയുകയില്ല. നിലമ്പൂരില്‍ വീണാല്‍, മുസ്ലീം ലീഗിലും കോണ്‍ഗ്രസ്സിലും അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതവും ഗുരുതരമായിരിക്കും. യു.ഡി.എഫ് പിളര്‍ന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന തര്‍ക്കം, ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പിച്ച് നല്‍കുമെന്ന വിലയിരുത്തല്‍ മുസ്ലീം ലീഗില്‍ തന്നെയുണ്ട്. ഭരണം കിട്ടുന്നതിനു മുന്‍പ് തന്നെ, നേതാക്കള്‍ കടിപിടികൂടുന്ന സാഹചര്യം, യു.ഡി.എഫിനെ ദുര്‍ബലമാക്കുമെന്നാണ്, ലീഗ് നേതൃത്വം കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ലീഗിനെ സംബന്ധിച്ച്, പത്ത് വര്‍ഷം അധികാരത്തിന് പുറത്ത് ഇരിക്കേണ്ടി വന്നത് പോലെ, ഇനി ഒരു അഞ്ച് വര്‍ഷം കൂടി മാറി നില്‍ക്കേണ്ടി വരുന്ന സാഹചര്യം ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ഇതോടെ നിലമ്പൂരില്‍ വിജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും പിണറായി വിജയനും മൂന്നാം ഊഴം ഉറപ്പിക്കാം