പാലക്കാട്: പാലക്കാട്ടെ പൊതുസമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരാമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. അതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമെന്നും സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റൊരു കോണ്‍ഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി, ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി പാലക്കാട് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്‍പ്പെടെ പരിഹാസ രൂപേണ സംസാരിച്ചത്. കേരളം മാറ്റത്തിന്റെ സന്ദേശം നല്‍കുന്നുവെന്നും മോദി പറഞ്ഞു. എന്‍ഡിഎയുടെ വര്‍ദ്ധിച്ചുവരുന്ന ജനസമ്മതിയും ബിജെപിയോട് ജനങ്ങള്‍ക്ക് കൂടിവരുന്ന വിശ്വാസത്തിലും അത് കാണാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. ഡീല്‍ ആരോപണങ്ങളെ പരാമര്‍ശിച്ച മോദി, ബിജെപിയാണ് തിരഞ്ഞെടുപ്പിലെ എ ടീമെന്ന് പറഞ്ഞു. ഇടത് വലത് പാര്‍ട്ടികള്‍ ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയ ജനസമൂഹങ്ങള്‍ക്ക് എന്‍ഡിഎയോടും ബിജെപിയോടുമാണ് സ്നേഹമെന്നും മോദി പറഞ്ഞു.

ജയ് വികസിത കേരളം എന്ന് മലയാളത്തില്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നുള്ളത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.'പതിറ്റാണ്ടുകളായി മുഖംമൂടിയണിഞ്ഞ രണ്ട്വിഭാഗം രാഷ്ട്രീയക്കാരുടെ വഞ്ചനയില്‍പ്പെട്ടുകിടക്കുകയാണ് കേരളം. ഒരു ഭാഗത്ത് എല്‍ഡിഎഫ്, മറുഭാഗത്ത് യുഡിഎഫ്. രണ്ട് പേരും അഴിമതിക്കാരും വര്‍ഗീയവാദികളുമാണ്. ഇരുപാര്‍ട്ടികളും സ്വീകരിക്കുന്ന എല്ലാ നയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ്.

ഇവര്‍ക്ക് കേരളത്തിന്റെ വികസനത്തെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇവിടെ വരാന്‍ പോകുന്ന ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനം സാദ്ധ്യമാക്കും. വികസിതകേരളം സൃഷ്ടിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. മാറാതിരുന്നതെല്ലാം ഇനി മാറും'- പ്രധാനമന്ത്രി പറഞ്ഞു.'യുഡിഎഫ് പറയുന്നു ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്ന്, സിപിഎം പറയുന്നു യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന്. ഒരു കാര്യം ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പിലെ 'എ ടീം' ബിജെപിയാണ്. ഇടത്-വലത് പാര്‍ട്ടികള്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് ബിജെപിയെ മാത്രമാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അവര്‍ നടത്തിയിട്ടുള്ള കള്ളങ്ങള്‍ പുറത്തുകൊണ്ടുവരും'- മോദി കൂട്ടിച്ചേര്‍ത്തു.