പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെിരെ വിമര്‍ശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. രമേഷ് പിഷാരടി അരസംഘിയാണെന്ന് സുരേഷ് ബാബു ആരോപിച്ചു. അദ്ദേഹം ഷാഫിയുടെ നോമിനിയാണെന്നും ഷാഫിയാണ് സ്ഥാനാര്‍ഥിയാക്കി കൊണ്ടുവന്നതെന്നും സുരേഷ് ബാബു ആരോപിച്ചു.

'ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുകയാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫിയെ വിളിച്ച് കോണ്‍ഗ്രസ് ഇവിടെ നിര്‍ത്തും. ഇങ്ങനെയായിരുന്നല്ലോ ബൈ ഇലക്ഷനില്‍ ഒരാളെ കൊണ്ടുവന്നത്. ഒരു ഘട്ടത്തിലും മോശപ്പേരുണ്ടാക്കില്ല എന്ന് നിങ്ങളുടെ മുമ്പില്‍ വെച്ചിട്ടല്ലേ ഗ്യാരണ്ടി തന്നത്. ഇതെല്ലാം മാധ്യമങ്ങളില്‍ ഇപ്പോള്‍ റീലായി ഓടുന്നുണ്ടല്ലോ. ഞാന്‍ പറഞ്ഞതല്ല, സാക്ഷാല്‍ ഷാഫി പറമ്പില്‍ പറഞ്ഞതാണ്.

എന്തുകൊണ്ടാ ഈ മണ്ഡലത്തില്‍ രമേഷ് പിഷാരടി വരാന്‍ കാരണം? അത് ഷാഫിക്ക് ഒരു ലക്ഷ്യമുണ്ട്. എന്താ ലക്ഷ്യം? ഷാഫിയെ കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി എംപി ആയി മത്സരിപ്പിച്ചു. വടകരയില്‍ പോയിട്ടാ മത്സരിച്ചത്. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു പ്രസക്തിയും ഇല്ല എന്ന് ഷാഫിക്ക് നല്ല ധാരണയുണ്ട്. അത് മനസ്സിലാക്കിയാണ് രമേഷ് പിഷാരടിയെ ഷാഫി കൊണ്ടുവന്നത്. എന്നിട്ട് ബിജെപി- കോണ്‍ഗ്രസ് ഡീല്‍ വെച്ച് പാലക്കാട് ബിജെപിക്ക് വോട്ട് മറിച്ചു ചെയ്യുക. അപ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കും. തോറ്റാല്‍ ഷാഫി ഇല്ലാതെ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധ്യതയില്ല എന്ന അദ്ദേഹത്തിന്റെ ദൗത്യം വിജയിച്ചു. ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലം ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുക. എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഷാഫിയെ വിളിച്ച് ഇവിടെ നിര്‍ത്തുക. ഇതാണ് ലക്ഷ്യം' -സുരേഷ് ബാബു ആരോപിച്ചു.

'ഗസ്സയില്‍ മനുഷ്യക്കുരുതി നടത്തിയതില്‍ ഇവിടെ പ്രതിഷേധിച്ചിട്ട് എന്താ കാര്യം എന്നാ പിഷാരടി പറയുന്നത്. ഇദ്ദേഹം ഒരു അരസംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികള്‍ക്ക് മാത്രമല്ലേ ലോകത്തില്‍ ഇസ്രയേലിനെ ന്യായീകരിക്കാന്‍ കഴിയുക. ഒരു അരസംഘിയുടെ മനസ്സുമായാണ് ഇവിടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. കാലാകാലമായി ബിജെപി കോണ്‍ഗ്രസ് ഡീലിന്റെ തുടര്‍ച്ചയാണിത്. ഈ മണ്ഡലം രൂപവത്കരണത്തിനു ശേഷം ജയിച്ചതെല്ലാം കോണ്‍ഗ്രസ് ആണ്. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഉറപ്പുള്ള ഒരു മണ്ഡലമാണ് പാലക്കാട്. അത് നിങ്ങള്‍ക്കും ബോധ്യമുള്ള കാര്യമാണ്.

അങ്ങനെയുള്ള മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടം അല്ലേ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നടത്തേണ്ടത്. രാഷ്ട്രീയ പോരാട്ടത്തിന് പറ്റിയ ആളെയാണോ ഇപ്പോ കോണ്‍ഗ്രസ് ഇവിടെ നിയോഗിച്ചത്? പ്രധാന നേതാക്കള്‍ മത്സരിച്ചാല്‍ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് മണ്ഡലത്തില്‍ എന്ന് നമുക്ക് പറയാം. കോമഡി ഷോ ചെയ്യുന്ന ഒരു കലാകാരന്‍ എന്നത് മാത്രമാണ് പിഷാരടിയുടെ പ്രത്യേകത. ജില്ലയില്‍ കോണ്‍ഗ്രസിന് ആകെയുള്ള ഒരു മണ്ഡലമാണിത്. അങ്ങനെയുള്ള ഇവിടെ എന്തിനാണ് ഇത്ര ദുര്‍ബലനായ, ഒരു രാഷ്ട്രീയ ധാരണയും ഇല്ലാത്ത ഒരാളെ മത്സരിപ്പിച്ചത്?

അദ്ദേഹത്തിന് രാഷ്ട്രീയ ധാരണ ഇല്ല എന്ന് പറയാന്‍ ഒരു കാരണമുണ്ട്. അദ്ദേഹം ചില രാഷ്ട്രീയ കാര്യങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനം നിങ്ങള്‍ നോക്കിയിട്ടുണ്ടാകും. എറണാകുളം ജില്ലയില്‍ ഒരു സ്‌കൂളില്‍ തട്ടമിട്ട പെണ്‍കുട്ടിയെ ഇറക്കി വിട്ടതിനെക്കുറിച്ച് വളരെ നിസ്സാരവല്‍ക്കരിച്ചല്ലേ അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. അതൊന്നും അദ്ദേഹത്തിന് സീരിയസ് പ്രശ്‌നമായിട്ട് തോന്നിയിട്ടില്ല. ഗസ്സയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം ആയിരക്കണക്കിന് മനുഷ്യരെ കുരുതി നടത്തി ഇസ്രയേല്‍. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത് എന്താ? ഗസ്സയില്‍ മനുഷ്യക്കുരുതി നടത്തിയതില്‍ ഇവിടെ പ്രതിഷേധിച്ചിട്ട് എന്താ കാര്യം എന്നാ ഇദ്ദേഹം പറയുന്നത്.

ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാണോ പറയേണ്ടത്? ഇദ്ദേഹം ഒരു അര സംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികള്‍ക്ക് മാത്രമല്ലേ ലോകത്തില്‍ ഇസ്രയേലിനെ ന്യായീകരിക്കാന്‍ കഴിയുക. അരസംഘിയുടെ മനസ്സുള്ള സ്ഥാനാര്‍ത്ഥിത്വമാണ് യഥാര്‍ത്ഥത്തില്‍ ബിജെപി -കോണ്‍ഗ്രസ് ഡീലിന്റെ തുടര്‍ച്ച. സ്ഥാനാര്‍ഥി ദുര്‍ബലനെന്ന് പറയാന്‍ കാരണം അയാള്‍ രാഷ്ട്രീയ നേതാവല്ല, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ള ആളല്ല, കോമഡി ഷോ മാത്രം അവതരിപ്പിക്കുന്ന കലാകാരനാണ്, രാഷ്ട്രീയ കാര്യങ്ങളില്‍ വ്യക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കാത്ത ഒരാളാണ്' -സുരേഷ് ബാബു പറഞ്ഞു.

'പാലക്കാട് മണ്ഡലത്തിലെ അനുഭവം മുന്‍നിര്‍ത്തിയാണ് ഷാഫിക്ക് ബിജെപിയുമായി ഡീല്‍ ഉണ്ട് എന്ന് ഞാന്‍ പറയുന്നത്. ഷാഫി ആദ്യമായി ജയിക്കുന്നത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ്. കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റുമാരൊക്കെ ഇവിടെ മത്സരിച്ചിട്ടുണ്ട്. മലമ്പുഴയില്‍ സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. വി എസ് ജോയ് മത്സരിച്ചിട്ടുണ്ട്. പക്ഷേ അവരൊന്നും അന്ന് വല്ലാതെ വോട്ട് പിടിച്ചവരൊന്നുമല്ല. കാരണം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എന്ന് പറഞ്ഞാല്‍ അത്ര ജനപ്രീതി നേടുന്ന ആളുകള്‍ ഒന്നുമല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നിട്ടും ജനപ്രീതി ഇല്ലാത്ത ഷാഫി പാലക്കാട് മണ്ഡലത്തില്‍ ജയിച്ചു.

പിന്നീട് ഷാഫി ജയിക്കാന്‍ കാണിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്? ഷാഫി പാലക്കാട് ജയിക്കുമ്പോള്‍ ബിജെപി സംസ്ഥാന നേതാവ് കൃഷ്ണകുമാര്‍ മലമ്പുഴയില്‍ മത്സരിച്ചു രണ്ടാം സ്ഥാനത്ത് എത്തി. എല്ലാ കാലത്തും മലമ്പുഴയില്‍ രണ്ടാം സ്ഥാനം എത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. ആ കോണ്‍ഗ്രസിന്റെ വോട്ട് മുഴുവന്‍ കൃഷ്ണകുമാറിന് മറിച്ചു കൊടുത്തു. ആ കൃഷ്ണകുമാറിന്റെ സ്വാധീനം വെച്ച് പാലക്കാട് മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് ഷാഫിക്ക് പോയി. അത് 2021ലും തുടര്‍ന്നു. ഷാഫി ഇവിടെ കൃഷ്ണകുമാര്‍ അവിടെ. ഷാഫി ഇവിടുന്ന് വടകരക്ക് പോയി. തുടര്‍ന്ന് ബൈ ഇലക്ഷനില്‍ കൃഷ്ണകുമാര്‍ ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ആ കൃഷ്ണകുമാറിന്റെ ആളുകളെ ഡീല്‍ ചെയ്തത് ഷാഫി അല്ലേ? ആര്‍എസ്എസിന്റെയും ബിജെപിയുടെയും പതിനായിരത്തിലധികം വോട്ട് രാഹുലിന് കിട്ടി. ഷാഫിക്ക് കിട്ടാത്ത വോട്ടല്ലേ രാഹുലിന് കിട്ടിയത്? ഞങ്ങള്‍ എപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ്' -ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.