ടെല്‍ അവീവ്: ഹമാസിനെ നിരായിധീകരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും പ്രഖ്യാപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന ഉടമ്പടി കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസുമായുള്ള ചര്‍ച്ചകള്‍ നടക്കുക ഈജിപ്തില്‍ വെച്ചാകും.യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിക്ക് കീഴില്‍ ഹമാസുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് വേഗം കൈവരുന്നതിന്റെ സൂചന നല്‍കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവന.

അടുത്ത ദിവസങ്ങളില്‍ തന്നെ എല്ലാ ബന്ദികളെയും മോചിപ്പിച്ചതായി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രത്യേശയും നെതന്യാഹു പ്രകടിപ്പിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാപേരെയും വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സൈനികവും നയതന്ത്രപരവുമായ സമ്മര്‍ദ്ദം കാരണമാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയുടെ ഭരണം കൈമാറാനുള്ള ഹമാസിന്റെ സന്നദ്ധതയും ഇതിനോടകം സൂചനകളായി പുറത്തുവന്നിട്ടുണ്ട്.

'ഹമാസിനെ നിരായുധരാക്കും. അത് ട്രംപിന്റെ പദ്ധതിയിലൂടെ നയതന്ത്രപരമായി സംഭവിക്കും. അല്ലെങ്കില്‍ ഞങ്ങളുടെ സൈനിക നടപടിയിലൂടെ സംഭവിക്കും. ഞാന്‍ വാഷിംഗ്ടണിനോടും അത് പറഞ്ഞിട്ടുണ്ട്. അത് എത്ര കഠിനമായ വഴിയിലൂടെയാണെങ്കിലും നേടും,' നെതന്യാഹു വ്യക്തമാക്കി. ബന്ദി മോചനത്തിനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണെന്നും നെതന്യാഹു ശനിയാഴ്ച നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ചര്‍ച്ചകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലേക്ക് പോയിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ സമാധാന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ഈജിപ്തിലേക്ക് പോകുകയാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന വന്നത്.

അതേസമയം സമാധാന നിര്‍ദേശം ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നു. ശനിയാഴ്ച രാത്രിയും ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തി. 57 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 40 പേരും ഗാസാ സിറ്റിയിലുള്ളവരാണ്. കഴിഞ്ഞദിവസമാണ് ട്രംപിന്റെ സമാധാന പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച് ഹമാസ് രംഗത്തു വന്നത്. ട്രംപിന്റെ പദ്ധതിയിലെ ചില കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെങ്കിലും ചര്‍ച്ചകള്‍ തുടരാമെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ജൂതന്മാരുടെ വിശുദ്ധദിനമായ സൂക്കോട്ട് തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഈ സമയം ബന്ദികളെ തിരികെ എത്തിക്കാനായാല്‍ അത് നേട്ടമായി ഇസ്രായേല്‍ കണക്കാക്കും. അതേസമയം, സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോഴും, ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ വിജയകരമാകുമോ എന്ന് ലോകം ഉറ്റുനോക്കുന്നത്.

എത്രയും പെട്ടെന്ന് സമാധാന കരാറിലെ നടപടികള്‍ക്ക് തുടക്കം കുറിക്കണമെന്നും അല്ലെങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്നും ഹമാസിന് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമാധാനകരാര്‍ നിലവില്‍ വരാനുള്ള സാധ്യതകള്‍ പരിഗണിച്ച് ബോംബിങ് നിര്‍ത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയാണ്. ഹമാസ് ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കണം. തീരുമാനം എടുക്കാന്‍ വൈകുന്നത് അംഗീകരിക്കാനാവില്ല. ഹമാസ് തീരുമാനമെടുക്കാന്‍ വൈകിയാല്‍ അത് ഗസ്സക്ക് തന്നെ ഭീഷണിയാകുമെന്നും ട്രംപ് പറഞ്ഞു. ബന്ദികളുടെ കൈമാറ്റത്തിനും ഇരുപതിന പദ്ധതിക്കും ഇത് നല്ല അവസരമാണെന്നും കുറിച്ചു.

തങ്ങളുടെ പക്കലുള്ള മുഴുവന്‍ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ്സ സമാധാന പദ്ധതിയിലെ മിക്ക കാര്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാല്‍ ചില വ്യവസ്ഥകളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.

ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീന്‍ സമിതിക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചു. ഫലസ്തീന്‍ സമവായത്തോടെയും അറബ്, ഇസ്ലാമിക പിന്തുണയോടെയും ആയിരിക്കും ഇത്. 48 ബന്ദികളാണ് ഹമാസിന്റെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.

അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിച്ച ഹമാസ് പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. 'ഇതൊരു വലിയ ദിവസമാണ്, കാര്യങ്ങള്‍ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നമുക്ക് കാണാം. അവസാനഘട്ടം വരെ ഉറപ്പിക്കേണ്ടതുണ്ട്, ബന്ദികളാക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.