ലണ്ടന്‍: റഷ്യ ആക്രമണം നടത്തുമോ എന്ന സംശയത്തില്‍ ബ്രിട്ടന്‍ വന്‍തോതിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. ആധുനിക രീതിയിലുള്ള ഒരാക്രമണത്തെ നേരിടാന്‍ രാജ്യം സജ്ജമല്ല എന്ന വിദഗ്ധരുടെ അഭിപ്രായങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ബ്രിട്ടന്‍ ഇത്തരത്തില്‍ ഒരു നീക്കം ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്. യുദ്ധവും മറ്റ് ആക്രമണങ്ങളും നേരിടുന്നതിനായി ഇരുപത് വര്‍ഷം മുമ്പാണ് ബ്രിട്ടന്‍ ഹോംലാന്‍ഡ് ഡിഫന്‍സ് പ്ലാന്‍ എന്നറിയപ്പെടുന്ന പ്രതിരോധ പദ്ധതി തയ്യാറാക്കിയത്.

ഈ പദ്ധതി അപ്പ്ഡേറ്റ് ചെയ്യുന്ന കാര്യം ബ്രിട്ടീഷ് സര്‍്ക്കാര്‍ സജീവമായി പരിഗണിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. റഷ്യയില്‍ നിന്നുള്ള ആക്രമണ ഭീഷണിക്കും രാജ്യത്തിനകത്ത് തന്നെയുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായിട്ടാണ് ഇത്തരമൊരു നീക്കത്തിന് ബ്രിട്ടന്‍ തയ്യാറെടുക്കുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. റഷ്യയും സഖ്യ കക്ഷികളും ചേര്‍ന്ന് ആക്രമിച്ചാല്‍ പിടിച്ചു നില്‍ക്കാന്‍

കഴിയില്ലെന്ന് ബ്രിട്ടന് പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ ശക്തി വലിയ തോതില്‍ കുറഞ്ഞതായി മുന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഒരു യുദ്ധമുണ്ടായാല്‍ സാധാരണക്കാരെ അതിന് സജ്ജമാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റഷ്യയും കൂട്ടാളികളും ആക്രമണം നടത്തിയാല്‍ അവര്‍ ഗ്യാസ് ടെര്‍മിനലുകളും അണ്ടര്‍ സീ കേബിളുകളും ആണവ നിലയങ്ങളും ഗതാഗത സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണായക സ്ഥാനങ്ങള്‍ ലക്ഷ്യമിടും എന്നാണ് വിദഗ്ധര്‍ പറയുന്നത്. മിസേല്‍ ആക്രമണം മാത്രമായിരിക്കില്ല സൈബര്‍ ആക്രമണവും നടത്താന്‍ റഷ്യ തയ്യാറായേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വന്‍തോതിലുള്ള ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യ അവ ഉപയോഗിച്ച് ബ്രിട്ടനിലെ പ്രധാന കേന്ദ്രങ്ങളെ തകര്‍ക്കുമോ എന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ നിലവിലെ പ്രതിരോധ സംവിധാനം പര്യാപ്തമല്ലെന്നും ഇതിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണം എന്നും ആവശ്യം ഉയരുകയാണ്. യുദ്ധം ഉണ്ടായാല്‍ ബ്രിട്ടീഷ് രാജകുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിനും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സംരക്ഷിക്കുന്നതിനും അടിയന്തര പദ്ധതി തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്.

യുദ്ധം പ്രതിരോധിക്കാനായി ബ്രിട്ടന്‍ ഇരുപത് വര്‍ഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയില്‍ സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ

കുറിച്ച് പരാമര്‍ശങ്ങളില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഐ.ടി മേഖലയിലെ പ്രമുഖരും ചൂണ്ടിക്കാട്ടുന്നത്. ഇത് കൂടാതെ ബ്രിട്ടന്റെ ഉപഗ്രഹങ്ങളെ തകര്‍ക്കാനും നിലവിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും റഷ്യക്ക് കഴിയും എന്നാണ് കരുതപ്പെടുന്നത്. യുദ്ധകാല സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നുള്ള കാര്യത്തിലും അന്തിമതീരുമാനം എടുക്കണം.

റെയില്‍, റോഡ് നെറ്റ്വര്‍ക്കുകള്‍, കോടതികള്‍, തപാല്‍ സംവിധാനം, ഫോണ്‍ ലൈനുകള്‍ എന്നിവ സംരക്ഷിക്കാനുള്ള തന്ത്രങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ യുക്രൈന് നേര്‍ക്ക്് നടത്തുന്ന ആക്രമണരീതിയുമായി നോക്കുമ്പോള്‍ ബ്രിട്ടന് അവരുടെ സന്നാഹങ്ങളെ അത്ര എളുപ്പത്തില്‍ തടയാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. ബ്രിട്ടന്‍ യുക്രൈനെ പിന്തുണക്കുന്നതിന്റെ പേരില്‍ റഷ്യ പല തവണ ബ്രിട്ടന്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.