ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍. ഹനിയയുടെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ ഖനാനി പറഞ്ഞു. ഹനിയ്യയുടെ ടെഹ്‌റാനില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഇറാനും ഫലസ്തീനും അവരുടെ ചെറുത്തുനില്‍പ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം ശക്തിപ്പെടുത്തുമെന്നു ഖനാനി പറഞ്ഞു. ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മൊഹ്‌സിന്‍ റൈസി മുന്നറിയിപ്പ് നല്‍കി.

ഇറാനിന് പുറത്തുനിന്നുള്ള മിസൈല്‍ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം പുലര്‍ച്ച രണ്ട് മണിക്കാണ് ആക്രമണം ഉണ്ടാകുന്നത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് വിമുക്ത സൈനികര്‍ക്കായുള്ള പ്രത്യേക വസതിയിലാണ് ഹനിയ്യയും അംഗരക്ഷകനുമുണ്ടായിരുന്നത്. രണ്ടുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ഈ അവസരം ഉയോഗിച്ചാണ് ഹമാസ് നേതാവിനെ ഇസ്രായേല്‍ വകവരുത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പിന്നില്‍ ഇസ്രായേലെന്നാണ് ഹമാസ് ആരോപിക്കുന്നത്. സംഭവത്തില്‍ ഇറാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹനിയയുടെ കൊലപാതകം ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രായോഗിക നേതാവ് കൂടിയായിരുന്ന അദ്ദേഹം സമാധാന ചര്‍ച്ചകളില്‍ സജീവമായിരുന്നു. കൂടാതെ ഫലസ്തീനിലെ എല്ലാ വിഭാഗം സംഘടനകളുമായും അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തി.

അതേസമയം ഹനിയയെ കൊലപ്പെടുത്തിയത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കൊലപാതകത്തെ അപലിച്ച അദ്ദേഹം ഇത് ഭീരുത്വവും അപകടകരവുമായ സംഭവമാണെന്നും കുറ്റപ്പെടുത്തി. ഇസ്രായേല്‍ അധിനിവേശത്തിന് മുന്നില്‍ ക്ഷമയും ദൃഢതയും പുലര്‍ത്താനും ഫലസ്തീനികളോട് ഒന്നിക്കാനും അബ്ബാസ് ആഹ്വാനം ചെയ്തു. ഹമാസിന്റെയും ഫലസ്തനീകളുടെയും ഇച്ഛാശക്തിയെ തകര്‍ക്കാനും വ്യാജ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണ് ഇസ്രായേല്‍ അധിനിവേശം ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സാമി അബു സുഹ്‌രി പറഞ്ഞു.

ഹമാസ് ഒരു ഒരു വ്യക്തിയല്ല, അതൊരു ആശയവും പ്രസ്ഥാനവുമാണ്. ത്യാഗങ്ങള്‍ വകവെക്കാതെ ഹമാസ് ഈ പാതയില്‍ തുടരും. വിജയിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹനിയ്യയുടെ കൊലപാതകത്തില്‍ തുര്‍ക്കിയും അപലപിച്ചു. തെഹ്‌റാനില്‍ നടന്നത് ലജ്ജാകരമായ കൊലപാതകമാണ്. ഗസ്സയിലെ യുദ്ധത്തെ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണം. ഇസ്രായേലിനെ ഇതില്‍നിന്ന് തടയാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാനിലെ ടെഹ്‌റാനില്‍ ഹനിയ താമസിക്കുന്ന വീടിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തിനാണ് കൊലപാതകം. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. സാധാരണഗതിയില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളില്‍ പ്രതികരിക്കാറില്ല. ഇസ്രയേലില്‍ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 39,360 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.