ടെല്‍ അവീവ്: ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ റൈസിംഗ് ലയണിന് തൊട്ടു പിന്നാലെ ഇറാന്‍ ഇസ്രയേലിലേക്ക് തിരിച്ചടിച്ചത് പലരേയും ഞെട്ടിച്ചിരുന്നു. ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതു വരെ 24 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ജനപ്രീതി വര്‍ദ്ധിച്ചു വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറി 1200 ഓളം പേരെ കൂട്ടക്കൊല ചെയ്യുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നെതന്യാഹുവിന് സ്വന്തം നാട്ടുകാരില്‍ നിന്ന് വന്‍ തോതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരില്‍ പലരും നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നെതന്യാഹുവിനെ ഇഷ്ടപ്പെടാത്ത ഇസ്രയേല്‍ പൗരന്‍മാര്‍ പോലും ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് ഉറച്ച പിന്തുണയാണ് നല്‍കുന്നത്.

രാത്രി കാലങ്ങളില്‍ ഇറാനില്‍ നിന്നുള്ള ഭീഷണി പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ് എങ്കിലും ഭൂരിഭാഗം ജനങ്ങളും നെതന്യാഹുവിന്റെ നീക്കത്തെ പിന്തുണക്കുകയാണ്. രണ്ട് ദിവസം മുമ്പ് അഗം ലാബ്സിലെ ഗവേഷകര്‍ നടത്തിയ വോട്ടെടുപ്പില്‍, ഇറാനെതിരായ ആക്രമണത്തിന് 16 ശതമാനം ഇസ്രായേലികള്‍ മാത്രമാണ് എതിതിര്‍പ്പ് പ്രകടിപ്പിച്ചത്. മധ്യ ഇസ്രായേലിലെ റാനാനയില്‍ നിന്നുള്ള ഒരു സര്‍ജന്‍, പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്നുവെന്നും എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ മാത്രം ആയിരിക്കും ഈ പിന്തുണ എന്നുമാണ് വ്യക്തമാക്കിയത്.

യുദ്ധത്തില്‍ നെതന്യാഹു ശക്തനായ ഒരു നേതാവാണെന്ന് തനിക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹം ഗവേഷകരോട് പറഞ്ഞു. അതേ സമയം യുദ്ധം വിജയിച്ചു കഴിഞ്ഞാല്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നും ഈ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ കഴിവുകള്‍ ഇറാന് കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞതായിട്ടാണ് പലരും കരുതുന്നത്. എന്നാല്‍ നെതന്യാഹുവിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം മാറിയിട്ടില്ലെന്നും ഇസ്രായേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നേതാവാണ് അദ്ദേഹം എന്നുമാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഒരാള്‍ അഭിപ്രായപ്പെട്ടത്.

ഇറാന്റെ ആണവ ഭീഷണിയില്‍ നിന്ന് നെതന്യാഹു രാജ്യത്തെ രക്ഷിക്കുകയാണ് എന്നും ചിലര്‍ വാദിക്കുന്നു. ഇറാനിലെ സൈനിക മേധാവികളെ വധിച്ച കാര്യവും ആണവ നിലയങ്ങള്‍ തകര്‍ത്തതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനിലെ പരമോന്നത നേതാവായ ഖമേനിയെ വധിക്കാന്‍ ഇസ്രയേലിന് നിഷ്പ്രയാസം കഴിയുമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. പതിറ്റാണ്ടുകളായി ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നേതാവാണ് നെതന്യാഹു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ നിഷ്പ്രയാസം ജയിച്ചു കയറാന്‍ നെതന്യാഹുവിന് ഇറാനെതിരായ പോരാട്ടം ഏറെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്.

ഇരുപത് വര്‍ഷത്തോളമായി ഇറാനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഇസ്രയേല്‍. അതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. അപ്പോഴെല്ലാം നെതന്യാഹു തന്നെയായിരുന്നു അധികാരത്തില്‍. നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമാണ്. 1981-ല്‍ ഓപ്പറേഷന്‍ ഓപ്പെറയിലൂടെ ഇറാഖിലെ ആണവകേന്ദ്രങ്ങളെ തകര്‍ത്തതുപോലെ തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാകുന്ന ഇറാനിലെ ആണവകേന്ദ്രങ്ങളെയും നാമാവശേഷമാക്കുക. 2012 ആയതോടെ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മൂര്‍ധന്യത്തിലെത്തി. അതേ വര്‍ഷമാണ് ഇറാന്‍ നടത്തുന്ന ആണവപരിപാടിയെ കുറിച്ചും അതിന്റെ ഭീഷണിയെക്കുറിച്ചും നെതന്യാഹു ലോകനേതാക്കളോട് വിശദീകരിക്കുന്നതും.

2015ല്‍ ഇറാനുമായി ആണവ നിര്‍വ്യാപന ഉടമ്പടിയുണ്ടാക്കാനായി ഒബാമ മുന്നിട്ടിറങ്ങിയപ്പോള്‍ നെതന്യാഹു ഇടഞ്ഞിരുന്നു. ഒബാമയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റായെത്തിയ ഡോണള്‍ഡ് ട്രംപിനെ ഈ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ നെതന്യാഹു നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയപ്പോള്‍ ഇറാനുമായി വീണ്ടും ഒരു കരാറിന് മുതിര്‍ന്നു. ഇതും നെതന്യാഹുവിനെ ചൊടിപ്പിച്ചു. കൃത്യസമയത്താണ്, രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ആണവനിര്‍വ്യാപന കരാര്‍ ഇറാന്‍ ലംഘിച്ചുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ സമയം നോക്കിയാണ് ഇസ്രായേല്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ചത്.

ജനപ്രീതി നഷ്ടപ്പെടുമ്പോള്‍ വൈകാരികമായി ജനങ്ങളെ തനിക്കൊപ്പം നിര്‍ത്തുന്നതിന് വേണ്ടി ഭരണാധികാരികള്‍ നടത്തുന്ന തനീക്കമാണ് യുദ്ധമെന്നും വിമര്‍ശനം ശക്തമാണ്. ഇപ്പോള്‍ ജനപ്രീതി ഉയരുമ്പോള്‍ നെതന്യാഹു മനസ്സില്‍ കണ്ടത് സംഭവിക്കുകായണ്. തീവ്രവലതുപക്ഷം തന്റെ സഖ്യകക്ഷിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയേക്കാം എന്ന ഭയമാണ് ഗാസയിലെ യുദ്ധം തുടരുന്നതിനും കരാറിലൂടെ ബന്ദികളെ മോചിപ്പിക്കാതിരിക്കുന്നതിനും കാരണമെന്ന് പൊതുജനങ്ങളെ ധരിപ്പിക്കാന്‍ നെതന്യാഹുവിന് സാധിച്ചിട്ടുണ്ട്. ഇസ്രയേലിന് ഭീഷണിയായ ഹമാസുമായി കരാറിലേര്‍പ്പെടേണ്ടി വന്നാല്‍ നെതന്യാഹു ഉയര്‍ത്തുക ഇറാനെതിരായ പോരാട്ടത്തില്‍ ഒപ്പമുള്ള ട്രംപിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വന്നുവെന്നാകും.

ഓര്‍ക്കുന്നില്ലേ, ഇറാനെതിരായ ആക്രമണത്തിന് മുന്‍പ് തകര്‍ച്ചയുടെ ഭീഷണിയിലായിരുന്നു സഖ്യം. പക്ഷെ, പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലിനെ നെതന്യാഹു സമര്‍ഥമായാണ് കൈകാര്യം ചെയ്തത്. നിര്‍ബന്ധിത സൈനികസേവനവുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക ജൂതരുമായി കരാറുണ്ടാക്കി നെതന്യാഹു അതിനെ നിഷ്പ്രയാസം മറികടന്നു. ഇറാനെതിരായ ആക്രമണത്തോടെ പ്രതിപക്ഷവും നെതന്യാഹുവിനെ പിന്തുണച്ചു.