ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി നല്‍കി ഇന്ത്യ. യുഎസും യൂറോപ്യന്‍ യൂണിയനും യുക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യയുമായി നടത്തിയ വ്യാപാര ഇടപാടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന കൃത്യമായ സന്ദേശമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയത്.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുക്രെയ്‌നില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിര്‍ത്തിയത് ഇന്ത്യയുടെ ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.

അമേരിക്ക റഷ്യയില്‍ നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, ഇവി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ യുഎസ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് കൂടാതെ റഷ്യയുമായി യൂറോപ്യന്‍ യൂണിയനും യു.എസിനുമുള്ള വ്യാപാരക്കരാറുകള്‍ ഇന്ത്യ അക്കമിട്ട് നിരത്തി.

2024-ല്‍ യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മില്‍ 67.5 ബില്യണ്‍ യൂറോയുടെ വ്യാപാരം നടന്നു. 2023-ല്‍ 17.2 ബില്യണ്‍ യൂറോയുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. ഇത് ആ വര്‍ഷമോ അതിനു ശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണ്. യുറോപ്പിലെ എല്‍എന്‍ജി ഇറക്കുമതി 2024-ല്‍ 16.5 ദശലക്ഷം ടണ്ണിലെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജ്ജം മാത്രമല്ല ഉള്‍പ്പെടുന്നതെന്നും രാസവളങ്ങള്‍, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നത് തികച്ചും അന്യായമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു വലിയ സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

നേരത്തെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീരുവ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഇന്ന് ഭീഷണി മുഴക്കി. എന്നാല്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രംപിനോട് നേരിട്ട് ഏറ്റുമുട്ടേണ്ടതില്ലെന്ന് മുന്‍ നിലപാട് തിരുത്തി ശക്തമായ മറുപടിയാണ് ഇന്ന് ഇന്ത്യ നല്‍കിയിരിക്കുന്നത്.

റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റ് ഇക്കുറി ഇന്ത്യക്കെതിരെ നീങ്ങുന്നത്. റഷ്യന്‍ എണ്ണ ഇന്ത്യ മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്നതായാണ് ട്രംപിന്റെ ആരോപണം. ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍, ഈ തീരുവയെ ഇന്ത്യ കാര്യമായി ഗൗനിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ട്രംപ് തീരുവ ഭീഷണി ഉയര്‍ത്തുന്നത്.

യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ''ഇന്ത്യ സുഹൃത്താണെന്നതു ശരിയാണ്. എന്നാല്‍, വര്‍ഷങ്ങളായി വളരെക്കുറച്ചു വ്യാപാരം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യയുടെ ഉയര്‍ന്ന തീരുവയാണ് പ്രധാന തടസ്സം. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തീരുവയാണ് ഇന്ത്യയുടേത്'' -ട്രംപ് പറഞ്ഞു. ചര്‍ച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാല്‍ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും യുഎസും വ്യാപാരച്ചര്‍ച്ച ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക വിപണികള്‍ യുഎസിനു തുറന്നുനല്‍കുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു.

ഇതേത്തുടര്‍ന്നാണ് തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് കഴിഞ്ഞയാഴ്ച 25% തീരുവ പ്രഖ്യാപിച്ചത് ഇന്ത്യന്‍ കയറ്റുമതി മേഖലയെ സമ്മര്‍ദത്തിലാക്കിയിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളേക്കാളും കയറ്റുമതി രംഗത്തെ എതിരാളികളായ വിയറ്റ്നാം, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ തുടങ്ങിയവയേക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ട്രംപ് പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം 'പിഴയും' ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, എന്താണ് പിഴയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, യുഎസുമായി ചര്‍ച്ചയിലൂടെ രമ്യതയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.

ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയാണ് ആശ്രയമെന്നും രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തിയാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. റഷ്യ, ഇറാന്‍ എന്നിവയുടെ എണ്ണ വാങ്ങുന്നതിന് ചൈനയ്ക്കെതിരെയും യുഎസ് ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്ത്യ നല്‍കിയതിനു സമാനമായ മറുപടിയാണ് യുഎസിന് ചൈനയും നല്‍കിയത്.