ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. വിവിധ മേഖലകളില്‍ തന്ത്രപ്രധാനമായ സഹകരണത്തിനാണ് യുറോപ്യന്‍ യൂണിയന്‍ തുടക്കമിടുന്നത്. പ്രതിരോധം, വ്യാപാരം, സാങ്കേതികം എന്നീ മേഖലകളിലാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്.

ഇന്ത്യയുമായുള്ള സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് യുറോപ്യന്‍ കമീഷണന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഡോണള്‍ഡ് ട്രംപ് യുറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.

അതിനിടെ റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുന്നതും അവിടെനിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യയും യൂറോപ്യന്‍ യൂണിയുമായുള്ള അടുത്തബന്ധത്തിന്റെ വഴിയിലെ തടസ്സമാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റ് കായ കല്ലസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനും (ഇയു) ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ബുധനാഴ്ച സംസാരിക്കവേയാണ് കല്ലസ് ഇങ്ങനെ പറഞ്ഞത്.

'ആന്ത്യന്തികമായി ഞങ്ങളുടെ ബന്ധം വ്യാപാരത്തില്‍മാത്രം ഊന്നിയുള്ളതല്ല. ചട്ടങ്ങളില്‍ അധിഷ്ഠിതമായ അന്താരാഷ്ട്രക്രമം സംരക്ഷിക്കുന്നതിനെ ആശ്രയിച്ചുള്ളതുകൂടിയാണ്'' -അവര്‍ പറഞ്ഞു. ബെലറൂസില്‍ ഈ മാസം റഷ്യ നടത്തിയ സൈനികാഭ്യാസത്തില്‍ ഇന്ത്യയും ഇറാനും പങ്കെടുത്തിരുന്നു. നാറ്റോ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിക്കടുത്തായിരുന്നു ഈ അഭ്യാസം.

റഷ്യയോടുള്ള നിലപാടിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും സ്വതന്ത്രവ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലുള്ള പിഴച്ചുങ്കമുള്‍പ്പെടെ 50 ശതമാനമാണ് യുഎസ് ഇന്ത്യക്കേര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതിത്തീരുവ. റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യക്ക് 100 ശതമാനം തീരുവചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.

റഷ്യന്‍ യുദ്ധത്തിലെ പണത്തിന്റെ ഉറവിടം ചൈനയും ഇന്ത്യയും വാങ്ങുന്ന എണ്ണയാണ്. പണത്തിന്റെ ഈ ഉറവിടം നിലച്ചാല്‍ യുദ്ധം നിര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. യുറോപ്യന്‍ യൂണിയനില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രതിനിധി ഡേവിഡ് ഒ സുള്ളിവനുമായുള്ള കോണ്‍ഫറന്‍സ് കോളിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഈ ആഴ്ച നടക്കുന്ന യുറോപ്യന്‍ യൂണിയന്‍ യോഗം ഉപരോധം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.

ഡേവിഡ് ഒ സുള്ളിവനും യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായാണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകളില്‍ ട്രംപ് വിഡിയോ കോളിലൂടെ പങ്കെടുക്കുകയായിരുന്നു. യുക്രെയ്ന്‍ പ്രധാനമന്ത്രിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. തീരുവ തര്‍ക്കത്തില്‍ യു.എസ് അയയുകയാണെന്ന സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കുമേല്‍ അധി തീരുവ ചുമത്താന്‍ യുറോപ്യന്‍ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വ്യാപാര തീരുവ സംബന്ധിച്ച തര്‍ക്കത്തില്‍ ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ന് പറഞ്ഞത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം