ടെല്‍ അവീവ്: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വരും ദിവസങ്ങളിലും മൂര്‍ച്ഛിക്കാന്‍ സാധ്യത വര്‍ധിക്കുകയാണ്. ഇപ്പോള്‍ തുടങ്ങിവെച്ച മിസൈല്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലും, തിരിച്ചടി തുടരുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ ഗള്‍ഫ് മേഖലയിലും ആശങ്ക പടരുകയാണ്. ആഗോള തലത്തില്‍ എണ്ണവില അടക്കം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം അടുത്തകാലത്ത് ഇസ്രായേലിന് മേല്‍ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ടെല്‍ അവീവിന് പുറമേ ജെറുസലേമിലും ഇറാന്‍ മിസൈലുകള്‍ പതിച്ചു.

അതേസമയം ഇറാന്റെ മിസൈലുകള്‍ പതിച്ചത ഇസ്രായേലിന്റെ പെന്റഗണ്‍ എന്നറിയപ്പെടുന്ന ഐഡിഎഫ് കേന്ദ്രത്തിലാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രതിരോധമന്ത്രാലയത്തിന് സമീപം ഇറാന്‍ മിസൈല്‍ പതിച്ചു. വന്‍ സ്ഫോടനവും കെട്ടിടത്തില്‍ തീപിടിത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുണ്ടായ തിരിച്ചടിയെ പശ്ചാത്യ മാധ്യമങ്ങള്‍ അല്‍പ്പം അല്‍ഭുതത്തോടെയാണ് കാണുന്നത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്നതും.

ഒരു മിന്നല്‍പ്പിണര്‍, ഒരു പൊട്ടിത്തെറിയുണ്ടാകുന്നതും സ്‌ഫോടനവുമെല്ലാം സോഷ്യല്‍ മീഡിയയിലും ദൃശ്യമാണ്. അതേസമയം ടെല്‍ അവീവില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലാണ.് ഇസ്രായേലില്‍ നിന്നു ഇത്തരം ദൃശ്യങ്ങള്‍ പൊതുവേ പുറത്തുവരാറില്ല. അതുകൊണ്ട് തന്നെ ഇറാന്‍ തിരിച്ചടിയില്‍ ഇസ്രായേല്‍ വിറച്ചുവെന്ന വ്യാഖ്യാനമാണ് ഇസ്രായേല്‍ വിരുദ്ധ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോണ്‍' രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.




അതേസമയം ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ചര്‍ച്ച അര്‍ഥശൂന്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഖി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും യുഎസ് അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ലെന്നും ബാഖി ആരോപിച്ചു.

ഇതിനിടെ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ടെഹ്റാന്റെ വ്യോമ പ്രതിരോധ സംവിധാനം നിലവില്‍ സജീവമാണെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ടെല്‍ അവീവിന് തെക്ക് റിഷോണ്‍ ലെസിയണിലെ ജനവാസ മേഖലയില്‍ ഇറാന്റെ മിസൈല്‍ പതിച്ചാണ് ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണത്തില്‍ 20 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പാരാമെഡിക്കുകളെ സംഭവസ്ഥലത്തേക്ക് അയച്ചു. അവിടെ വ്യാപകമായ നാശനഷ്ടങ്ങളും നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായും കണ്ടെത്തി. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട് ഒരു വീഡിയോയില്‍ തകര്‍ന്ന വീടിന്റെ മേല്‍ക്കൂരയും രക്ഷാപ്രവര്‍ത്തനവും വ്യക്തമാണ്.




ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ യുഎന്‍ പ്രതിനിധി അമീര്‍ സഈദ് ഇരവാനി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു. 320-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇരവാനി വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഇറാന്റെ നദാന്‍സ് ആണവകേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഫോര്‍ദോ, ഇസ്ഫഹാന്‍ തുടങ്ങിയ ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളില്‍ ഇസ്രേയേല്‍ ഇന്ന് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന നദാന്‍സ് ആണവ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഫൊര്‍ദോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെഹ്റാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തെ ഭൂഗര്‍ഭ ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നദാന്‍സ് ആണവ കേന്ദ്രം തകര്‍ന്നുവെന്നാണ് യുഎന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രയേല്‍ ആക്രമണത്തിന് ഇറാനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 300ഓളം മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ 150ഓളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നും ഒന്‍പത് മിസൈലുകള്‍ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ത്തുവെന്നുമായിരുന്നു ഇസ്രയേല്‍ വ്യക്തമാക്കിയത്. ഇസ്രേയലിലെ ജെറുസലേമില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെല്‍അവീവില്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.




ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ജനങ്ങള്‍ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാന്റെ അവകാശവാദം. ഒരു ഇസ്രയേല്‍ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

അതേസമയം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഒരു ഭവന സമുച്ചയത്തിന് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ മിസൈലാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ദേശീയ ചാനല്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിടടുണ്ട്. ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇറാന്‍. ഇറാനിലെ എയര്‍പോര്‍ട്ട്‌സ് ആന്‍ഡ് എയര്‍ നാവിഗേഷന്‍ കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇറാനില്‍ രാജ്യവ്യാപകമായി എല്ലാ വിമാനത്താവളങ്ങളുടെയും സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം തുടരുകയാണെന്നും അടുത്ത ഘട്ടം അവരുടെ തലസ്ഥാനമായ ടെഹ്റാനില്‍ സ്വതന്ത്രമായി പറക്കുകയാണെന്നും ഇസ്രയേല്‍ സൈനിക മേധാവിയും അറിയിച്ചു. 'കഴിഞ്ഞ രാത്രിയിലെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ ടെഹ്റാനിലേക്കുള്ള വഴി ഒരുങ്ങിക്കഴിഞ്ഞു,' ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു.