- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യവ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു; ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷ ഭരിതമാകുന്നു; നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ പുതിയ സംഘര്‍ഷങ്ങള്‍; ഇതിനോടകം കൊല്ലപ്പെട്ടത് 45 പേര്; അമേരിക്കന്‍ ഇടപെടല്‍ ഭീഷണിയില്‍ ഇറാന് ഭരണകൂടം
രാജ്യവ്യാപകമായി ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു
ടെഹ്‌റാന്‍: ഇറാനിലെ ജനകീയ പ്രതിഷേധം ഭരണകൂടത്തെ വിറപ്പിക്കുന്നു. പ്രക്ഷോഭം 12ാം ദിവസത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളില്‍ സംഘര്‍ഷം ഉടലെടുക്കുകയും ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെടുകയും ചെയ്തു. നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പുതിയ സംഘര്‍ഷങ്ങള്‍.
രാജഭരണം തിരിച്ചുവരണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രക്ഷോഭകരുടെ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ പുറത്താക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 2260ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ റെസ പഹ്ലവി അടുത്തയാഴ്ച മാര്‍ എ ലാഗോയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഇറാന്‍ ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടി യുഎസ് നല്‍കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഡിസംബര്‍ 28 നാണ് ഇറാനില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.
ഇറാനിലും സൈനികമായി ഇടപെടാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്ന് അഭ്യൂഹം ലോകത്ത് പരന്നിരുന്നു. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമായ സി-5, സി-17 എന്നീ വിമാനങ്ങളും യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങളും മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസില്‍നിന്ന് യുകെയിലെ വ്യോമതാവളത്തിലേക്കാണ് ഇവ പുറപ്പെട്ടത്. ഇതോട ഇറാനെ ലക്ഷ്യമിട്ടാണോ ഈ നീക്കങ്ങളെന്ന സംശയമാണ് ഉയരുന്നത്.
ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ഹാള്‍, ലേക്കന്‍ഹീത്ത് എന്നീ വ്യോമതാവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടേക്ക് വലിയ തോതില്‍ ഇത്തരം വിമാനങ്ങള്‍ എത്തുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലേയും മധ്യേഷ്യയിലെയും യുഎസ് സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യോമതാവളാണ് ഇവ.
സി-5, സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ സൈനികര്‍ക്ക് പുറമെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ കൊണ്ടുപോകാനായി ഉപയോഗിക്കുന്നവയാണ്. സൈനികര്‍, കനത്ത കവചിത വാഹനങ്ങള്‍, ചിനൂക്ക്, ബ്ലാക്ക് ഹോക്ക് തുടങ്ങിയ ഹെലികോപ്റ്ററുകള്‍ എന്നിവ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വലിയ തോതിലുള്ള സൈനിക നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തിലൊരു നീക്കം നടന്നതായി യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വിമാനങ്ങള്‍ വ്യോമതാവളങ്ങളില്‍നിന്ന് പുറപ്പെട്ടുവെന്ന തരത്തിലുള്ള വീഡിയോകളും വിവരങ്ങളും 'എക്‌സി'ല്‍ പ്രചരിക്കുന്നുണ്ട്. സൈനിക നിരീക്ഷകരുടെ അഭിപ്രായത്തില്‍, ഈ വിന്യാസത്തിന്റെ വേഗതയും അളവും പരിശോധിക്കുമ്പോള്‍ ഇത് സാധാരണ പരിശീലനമല്ലെന്നും മറിച്ച്, അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതല്‍ പദ്ധതികളുടെ ഭാഗമായാണെന്നുമാണ് വിലയിരുത്തല്‍
യുകെയിലെത്തിയ വിമാനങ്ങളില്‍ പലതും അമേരിക്കയുടെ 160-ാമത് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഏവിയേഷന്‍ റെജിമെന്റുമായി ബന്ധപ്പെട്ടവയാണെന്നത് അതീവപ്രാധാന്യം അര്‍ഹിക്കുന്നു. രാത്രികാലങ്ങളില്‍ രഹസ്യമായി ശത്രുമേഖലകളില്‍ സൈനികരെ എത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വിഭാഗമാണിത്. ഇതിനുപുറമെ, കനത്ത ആയുധശേഷിയുള്ള എ.സി -13ജെ ഗോസ്റ്റ്‌റൈഡര്‍ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇവ കരസേനയ്ക്ക് വ്യോമസഹായം നല്‍കാനും ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാനും ശേഷിയുള്ളവയാണ്. മധ്യേഷ്യയിലെ യുഎസ് സൈനിക താവളത്തിലേക്ക് പെട്ടെന്ന് എത്തുന്നതിന് വേണ്ടിയാണ് ഇവയെല്ലാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മധ്യേഷ്യയിലേക്ക് ഇത്രയധികം വലിയൊരു സേനാനീക്കത്തിന്റെ ആവശ്യകത നിലവില്ല. അതിനാല്‍ ഇത് ലക്ഷ്യമിടുന്നത് ഇറാനെയാണെന്നാണ് അഭ്യൂഹം. കഴിഞ്ഞദിവസം യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ പി-8 ന്റെ സാന്നിധ്യം ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ സ്ഥിരീകരിക്കുന്നുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.
ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. നൂറിലേറെ നഗരങ്ങളിലാണ് പരമോന്നത നേതാവായ ആയത്തുള്ള ഖമനേയിക്കെതിരെ പ്രക്ഷോഭം നടക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ദേശീയ കറന്‍സിയായ റിയാലിന്റെ മൂല്യം കൂപ്പുകുത്തിയതും ഇതിനൊപ്പം അസഹനീയമായ തലത്തിലേക്ക് വിലക്കയറ്റം കൈവിട്ടുയര്‍ന്നതിനും പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
വിലക്കയറ്റം അടക്കം ശക്തമായതോടെയാണ് ഇറാനില്‍ ഭരണകൂടം പ്രതിസന്ധിയിലായത്. തെരുവിലെ പൊതുജനങ്ങളുടെ രോഷത്തിനും അമേരിക്കയുടെ കര്‍ശനമായ ആവശ്യങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയില്‍ നേതാക്കള്‍ കുടുങ്ങിയിരിക്കുകയാണ്. പ്രക്ഷോഭം മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ നിലവിലുള്ള അവസ്ഥ അപകടകരമാവുമെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.




