ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തുവിടുമെന്നും ഭീഷണിയുമായി ഇറാന്‍. ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെല്ലുവിളി നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ആണവ പദ്ധതി ആരോപിച്ച് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എന്നില്‍ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ വെളിപ്പെടുത്തല്‍.

ആണവ നിലയങ്ങളെ കുറിച്ചുള്ളതടക്കം നിര്‍ണായകമായ വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയതെന്നും അടുത്തിടെ അറസ്റ്റിലായ ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നുമാണ് ഇറാന്‍ പറയുന്നത്. ഇറാന്റെ ഇന്റലിജന്‍സ് ടീമില്‍ പെട്ടവര്‍ ഇസ്രയേലിന്റെ തന്ത്രപരമായ വിവരങ്ങള്‍ നേടിയെടുത്തു എന്നും അത് ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി എന്നുമാണ് ഖത്തീബ് അവകാശപ്പെടുന്നത്.

ആയിരക്കണക്കിന് പേജുകളുള്ള രേഖകളാണ് ലഭിച്ചത് എന്നും അവ ഉടന്‍ പരസ്യമാക്കുമെന്നും ഖത്തീബ് പറഞ്ഞു.

അമേരിക്ക, യൂറോപ്പ്, മറ്റ് രാജ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ഖത്തീബ് പറയുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ദശാബ്ദക്കാലത്തെ തര്‍ക്കം പരിഹരിക്കുന്നതിനായി അമേരിക്ക ഇപ്പോള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നിരുന്നാലും ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ സൈനിക നടപടിയെടുക്കുമെന്നാണ് അമേരിക്കന്‍് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

എന്നാല്‍ വിവരചോര്‍ച്ചയെ സംബന്ധിച്ച് ഇസ്രായേലില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇസ്രായേലി ആണവ ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഒരു ഹാക്കിംഗുമായി ഈ വിവര ചോര്‍ച്ചയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. അതേ സമയം ഇസ്രയേല്‍ സര്‍ക്കാര്‍ ഖത്തീബിന്റെ വെളിപ്പെടുത്തലിനോട് ഇനിയും പ്രതികരിച്ചിട്ടില്ല.

2018 ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയത് ഇറാന്റെ പക്കല്‍ നിന്നും ഇസ്രയേല്‍ ഏജന്റുമാര്‍ നിരവധി രേഖകള്‍ കൈവശപ്പെടുത്തിയെന്നും ഇവയില്‍ എല്ലാം ഇറാന്‍ ഇനിയും പുറത്തു വിടാത്ത അവരുടെ ആണവ ശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നുമാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്നത് ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്ക് നൂറ് ശതമാനം വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളില്‍ അമേരിക്കയുടെ ഈ ആവശ്യവും ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു.