ടെഹ്റാന്‍: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) രഹസ്യാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ മജീദ് ഖാദെമി യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

'ഖാദെമി അമേരിക്കന്‍-സയണിസ്റ്റ് ശത്രുവിനാല്‍ രക്തസാക്ഷിത്വം വരിച്ചു' എന്ന് ഐആര്‍ജിസി അവരുടെ ടെലഗ്രാം ചാനലില്‍ കുറിച്ചു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റെവല്യൂഷണറി ഗാര്‍ഡിന്റെയും കരുത്തനും വിദ്യാസമ്പന്നനുമായ തലവനായ അദ്ദേഹത്തിന്റെ അന്ത്യമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഖാദെമി ഏകദേശം അഞ്ച് വര്‍ഷത്തോളം സംഘടനയ്ക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ ശക്തികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിരുന്നതായും ഐആര്‍ജിസി വ്യക്തമാക്കി. വിദേശ ചാരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിലും അദ്ദേഹം വിദഗ്ധനായിരുന്നു. പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐആര്‍ജിസിയുടെ ഇന്റലിജന്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായും ഖാദെമി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍-ഇസ്രായേല്‍ നീക്കങ്ങള്‍ തുടരുന്നുവെന്നതിന്റെ സൂചനയാണ് ഖാദെമിയുടെ മരണമെന്ന് വിലയിരുത്തപ്പെടുന്നു. സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്ന നേതാക്കളെ വധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മരണവാര്‍ത്ത പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

ഇറാനുമായി 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് യുഎസ് സംഭാഷണങ്ങള്‍ക്ക് ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഐആര്‍ജിസി തലവന്‍ കൊല്ലപ്പെടുന്നത്. ഇത് നിലവിലുള്ള ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും എത്രയും വേഗം കരാറിലെത്തുന്നതിനുമുള്ള നടപടികളാണ് യുഎസ് ലക്ഷ്യമിടുന്നത്. ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ സമാധാന പദ്ധതിക്ക് രണ്ട് ഘട്ടങ്ങളുണ്ട്: തുടക്കത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലും തുടര്‍ന്ന് സ്ഥിരമായ കരാറും.

ഇറാനില്‍ തിങ്കളാഴ്ച 34 പേര്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച ടെഹ്റാനിലെ ബഹറെസ്താന്‍ (Baharestan) ജില്ലയിലുണ്ടായ മറ്റൊരു യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തസ്‌നിം ന്യൂസിനെ (Tansim News) ഉദ്ധരിച്ച് അല്‍-ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ടെഹ്റാനിലെ പ്രധാനപ്പെട്ട ഭരണസിരാകേന്ദ്രങ്ങളും പാര്‍ലമെന്റും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബഹറെസ്താന്‍ ജില്ല. മുന്‍പ് നടന്ന ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവിയുടെ മരണത്തിന് പിന്നാലെയാണ് ഈ രണ്ടാമത്തെ വലിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിലെ വിവിധ പ്രവിശ്യകളില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മാത്രം കുറഞ്ഞത് 34 പേര്‍ കൊല്ലപ്പെട്ടു.

അല്‍-ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം, ടെഹ്റാനില്‍ 23 പേരും, ഖോം (Qom) നഗരത്തില്‍ 5 പേരും, തെക്കന്‍ നഗരമായ ബന്ദര്‍-ഇ ലംഗെയില്‍ (Bandar-e Lengeh) 6 പേരും കൊല്ലപ്പെട്ടു.