ഗാസ സിറ്റി: ഗാസയില്‍ ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ നീട്ടാന്‍ സമ്മതിച്ച് ഇസ്രയേല്‍. റമ്ദാനും ജൂത ആഘോഷവും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള അമേരിക്കയുടെ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിക്കുന്നതായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഹമാസുമായുള്ള 42 ദിവസത്തെ വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടണമെന്ന നിര്‍ദേശം അമേരിക്കയുടെ മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിക്കോഫ് മുന്നോട്ടുവെച്ചത്. റംസാനും പെസഹയും കണക്കിലെടുത്തായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ ഹമാസ് ആദ്യഘട്ടം നീട്ടുന്നതിനെ എതിര്‍ത്തിരുന്നു. വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം.

ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതും ഗാസയിലെ യുദ്ധത്തിന് ഏകദേശം വിരാമമാകുന്നതുമാണ് രണ്ടാംഘട്ടത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ പൂര്‍ണമായും പാലിക്കണമെന്നും ഇസ്രയേലും ഹമാസും അവരുടെ പ്രതിബദ്ധത നിറവേറ്റണമെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ബാദര്‍ അബ്ദേല്ലാട്ടി ആവശ്യപ്പെട്ടിരുന്നു. ഇന്ന് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഈജിപ്ത് ആതിഥേയത്വം വഹിക്കുന്നുണ്ട്.

ഗാസയുടെ പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയാകും. ഗാസ ഏറ്റെടുക്കുകയും ഫലസ്തീന്‍കാരെ മറ്റിടങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്യുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാസ വിഷയത്തില്‍ ഈജിപ്ത് അറബ് രാജ്യങ്ങളുടെ പിന്തുണ തേടുന്നത്. അതിനിടെ ഇന്നലെ ഗാസയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വിതരണം ഇസ്രയേല്‍ താത്കാലികമായി തടഞ്ഞിരുന്നു.

മേഖലയില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഗാസയിലേക്കുള്ള ആവശ്യസാധനങ്ങളുടെ വിതരണം വിതരണം താത്കാലികമായി തടയാന്‍ ഇസ്രയേല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ജനുവരി 19 ന് ആരംഭിച്ച വെടിനിര്‍ത്തല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനിച്ചത്. ഒരു സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രേയലും ഹമാസും തമ്മില്‍ ഇനിയും ധാരണയാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ അമേരിക്ക ഇരു കൂട്ടരേയും പ്രേരിപ്പിച്ചത്. ആദ്യഘട്ടം വെടിനിര്‍ത്തല്‍ നീട്ടാനുള്ള നീ്ക്കത്തെ എതിര്‍ക്കുമെന്നാണ് ഹമാസ് നേതൃത്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്. അന്ന് തന്നെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു.