വാഷിങ്ടണ്‍: ഇറാന്‍- ഇസ്രായേല്‍ യുദ്ധം ലോകത്തിന് ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. അമേരിക്കയില്‍ നിന്നും ആഭ്യന്തരമായി ഉയര്‍ന്ന എതിര്‍പ്പുകളും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കയും തള്ളിയാണ് ഈ യുദ്ധത്തില്‍ അമേരിക്ക പങ്കാളിയായത്. ഇറാന്റെ മിസൈല്‍ പ്രഹര ശേഷിയെ വിലകുറച്ചു കണ്ട ഇസ്രായേലിനും കിട്ടിയത് എട്ടിന്റെ പണിയാണ്. ഇറാന്‍ മര്‍മ്മത്തില്‍ പ്രഹരിച്ചതോടെയാണ് ഈ വിഷയത്തില്‍ എത്രയും വേഗത്തില്‍ സമാധാനമുണ്ടാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിത്തിരിച്ചത്.

ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസിലേക്ക് ഇറാന്റെ മിസൈലുകള്‍ എത്തിയത് ഇറാന്റെ സര്‍ജിക്കല്‍ നീക്കമായിരുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ മൊത്തത്തില്‍ ആശങ്കയിലാണ്. യുദ്ധഭീതിയും പടര്‍ന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തിലാണ് ട്രംപ് രാത്രിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത. ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിക്കാതെ ഇസ്രായേല്‍ നഗരങ്ങളില്‍ മിസൈല്‍ മഴയുമായി ഇറാന്‍ കണക്കൂതീര്‍ത്തു. ഇറാന്റെ ആക്രമണങ്ങളില്‍ അഞ്ച് മരണങ്ങളും ഇസ്രായേലില്‍ ഉണ്ടായി. വെടിനിര്‍ത്തല്‍ ഇസ്രായേല്‍ അംഗീകരിച്ച ശേഷവും ഇറാന്‍ മിസൈല്‍ ആക്രമണം നിര്‍ത്തിയിട്ടില്ല. ടെല്‍ അവീവില്‍ അടക്കം നിരന്തരം മിസൈല്‍ മുന്നറിയിപ്പുകള്‍ ഉയരുകയാണ്.

ഖത്തര്‍ എയര്‍േേബസിന് നേരെ ആക്രമണം ഉണ്ടായതോടെ 'ബിബിയെ വിളിക്കൂ നമ്മള്‍ സമാധാനം സ്ഥാപിക്കാന്‍ പോകുന്നു' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഈ വാക്കുകളില്‍ നിന്നാണ് ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിലെ വെടിനിര്‍ത്തലിന് തുടക്കം കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെയാണ് ട്രംപ് ബിബി എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. ഇറാന്‍കാരുമായി ഫോണില്‍ സംസാരിക്കാം എന്നും ട്രംപ് തന്റെ ടീമിനെ അറിയിച്ചു. തുടര്‍ന്നാണ് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചത്. ഈ സംഭാഷണമാണ് ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലില്‍ നിര്‍ണായകമായെതെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനുമായി സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുകയായിരുന്നു. വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ അംഗീകരിച്ചതായും ഇറാന്റെ ഭാഗത്തുനിന്ന് പുതിയ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വെടിനിര്‍ത്തലിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. തുടരാക്രമണത്തിന് മുതിരില്ലെന്നുള്ള സൂചന ഇറാന്റെ പക്കല്‍നിന്ന് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി ചര്‍ച്ചയില്‍ പങ്കെടുത്ത പ്രത്യേകസംഘത്തില്‍ വാന്‍സിനെ കൂടാതെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റുബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുള്‍പ്പെട്ടിരുന്നു. ഇസ്രയേലിനും ഇറാനുമിടയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതിനുപിന്നാലെ വരുംമണിക്കൂറുകളില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങള്‍ക്കുനേര്‍ക്ക് യുഎസ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെ തന്നെ ഇസ്രയേലും ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ട്രംപ് ഒരുങ്ങിയെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി അഞ്ച് തവണ ട്രംപിന്റെ സംഘം ഇറാനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, യുറേനിയം സമ്പുഷ്ടീകരണം തുടരാമെന്നുള്ള നിബന്ധന അംഗീകരിക്കാതെ ഒത്തുതീര്‍പ്പിന് ഒരുക്കമല്ലെന്ന് ഇറാന്‍ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപ് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച യുഎസ് ഇറാനെതിരെ ആക്രമണം നടത്തുകയും ചെയ്തു.

എന്നാല്‍ ഈ തീരുമാനം ട്രംപിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച നടത്തിയ ചര്‍ച്ചകളില്‍ തീരുമാനം ആയിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന വിവരം ഇസ്രയേലില്‍ പ്രധാനമന്ത്രി നെതന്യാഹുവിനും മൂന്ന് മന്ത്രിമാര്‍ക്കും മാത്രമാണ അറിയാമായിരുന്നത്. ഏതായാലും ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നെങ്കിലും ട്രംപിനെ മുഖവിലക്കെടുക്കാന്‍ ഇറാന്‍ ഇനിയും തയ്യാറായിട്ടില്ല.

അതേസയം ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ടെല്‍ അവീവില്‍ ഇന്ന് രാവിലെ രൂക്ഷ ആക്രമണം നടത്തിയിരുന്നു ഇറാന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി സൈറണുകള്‍ മുഴങ്ങിയ തെല്‍ അവീവില്‍ സ്‌ഫോടനം ഉണ്ടായി. ബീര്‍ഷെബയിലെ അപാര്‍ട്ട്‌മെന്റ് ബ്ലോക്കിലാണ് മിസൈല്‍ പതിച്ചത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബങ്കറുകളില്‍ തന്നെ തുടരണമെന്നാണ് ഇസ്രായേല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഇറാനും ഇസ്രായേലും വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. വെടിനിര്‍ത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്നും ഇസ്രായേല്‍ നിയമവിരുദ്ധമായ ആക്രമണം നിര്‍ത്തിയാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്നും ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

എന്നാല്‍, വരും മണിക്കൂറുകളില്‍ തന്നെ ഇറാന്‍ - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണയുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. '12 ദിവസത്തെ യുദ്ധം' അവസാനിപ്പിക്കാന്‍ ധൈര്യവും ബുദ്ധിയും നേടിയ ഇസ്രായേലിനെയും ഇറാനെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു -എന്നാണ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഇറാനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ നേടിയതായി സുരക്ഷാ കാബിനറ്റ് വിലയിരുത്തിയതായും നെതന്യാഹു അറിയിച്ചത്. സെനിക നീക്കത്തിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി അവസാനിപ്പിക്കാനായി. ഇറാന്റെ സൈനിക നേതൃത്വത്തിനും നിരവധി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കും ഇസ്രയേല്‍ കനത്ത നാശം വരുത്തി. ടെഹ്‌റാനിലെ ആകാശത്തിന്റെ നിയന്ത്രണം നേടുകയും ചെയ്തുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, വെടിനിര്‍ത്തല്‍ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ വെടി നിര്‍ത്തിയാല്‍ ആക്രമണം അവസാനിപ്പിക്കാന്‍ തയാറെന്ന് നേരത്തെ ഇറാന്‍ അറിയിച്ചിരുന്നു.

ഇറാന്‍ സൈന്യം അവസാന നിമിഷം വരെ ധീരമായി പോരാടിയെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. ശത്രുവിന്റെ ഏത് ആക്രമണത്തെയും അവസാന നിമിഷം ചെറുത്ത ധീരരായ സായുധ സേനയ്ക്ക് നന്ദി പറയുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍, ഇറാന്‍ പ്രത്യാക്രമണം നടത്തില്ലെന്നും അരാഗ്ചി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇസ്രയേലാണ് തീരുമാനം പറയേണ്ടത്. അതിനുശേഷം സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ ഇറാന്‍ തീരുമാനമെടുക്കുമെന്നും അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തലില്‍ പ്രസിഡന്റ് ട്രംപിന് അഭിനന്ദനം അര്‍പ്പിച്ച് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് രംഗത്തു വന്നു നമ്മെ സമാധാനത്തിലേക്ക് അടുപ്പിക്കുന്ന ഈ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ നേടിയെടുക്കാന്‍ പ്രസിഡന്റ് ട്രംപിന് മാത്രമേ കഴിയൂ. ഇസ്രായേല്‍, ഇറാന്‍, മിഡില്‍ ഈസ്റ്റ്, അമേരിക്ക - മുഴുവന്‍ ലോകത്തിന്റെയും നന്ദി അര്‍ഹിക്കുന്ന ഒരു ബൃഹത്തായ ശ്രമമായിരുന്നു അത്. അഭിനന്ദനങ്ങള്‍, നന്ദി. തുള്‍സി ഗബ്ബാര്‍ഡ് എക്സില്‍ കുറിച്ചു.