- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്
ലണ്ടന്‍: ബ്രിട്ടന്‍ ഭീഷണിയുടെ ഒരു പുതിയ യുഗത്തില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ബ്രിട്ടന് പുതിയ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്നും പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറയുന്നു. സര്‍ക്കാരിന്റെ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. യുദ്ധം മൂലമുണ്ടാകുന്ന വന്‍ ചെലവുകളും, ആള്‍ നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും ഒഴിവാക്കാന്‍ ബ്രിട്ടന്‍ ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണെന്നും എം പിമാരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള ഭീഷണി അവഗണിക്കാനാവില്ല എന്ന് നേരത്തെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും പറഞ്ഞിരുന്നു. എന്നാല്‍, യു കെയുടെ പ്രതിരോധ ചെലവ് ജി ഡി പി യുടെ 3 ശതമാനമാക്കുന്നത് എന്നാണെന്ന ചോദ്യത്തിന് പ്രധാനമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം നടത്തുന്ന പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിശകലനത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.
സായുധ സൈനികര്‍ക്ക് മെച്ചപ്പെട്ട ആസ്ഥാനം നിര്‍മ്മിക്കുക, 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുക തുടങ്ങിയവയെല്ലാം പരിഗണനയിലുണ്ട്. 2027 - 28 ഓടെ പ്രതിരോധ ചെലവ് ജി ഡി പിയുടെ 2.5 ശതമാനമായി ഉയര്‍ത്തി ഇതിനായി അധിക ഫണ്ട് കണ്ടെത്താനാണ് ശ്രമം. അടുത്ത പാര്‍ലമെന്റ് നിലവില്‍ വരുമ്പോഴേക്കും പ്രതിരോധ ചെലവുകള്‍ ജി ഡി പിയുടെ 3 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍, അത് മതിയാകുമോ എന്ന് ചില എം പിമാര്‍ സംശയമുന്നയിക്കുന്നുമുണ്ട്.
യുക്രൈന്‍ സൈന്യം ഒന്നര വര്‍ഷമായി പദ്ധതിയിട്ട് നടപ്പിലാക്കിയ ആക്രമണ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മ്മനിയും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷിയും തകര്‍ന്ന് തരിപ്പണമായിരുന്നു. ഇത് പുട്ടിന് വലിയ തോതില്‍ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് കരകയറുന്നതിന് വേണ്ടി പുട്ടിന്‍ സര്‍വ്വനാശത്തിന് ഒരുറങ്ങുമോ എന്നാണ് എല്ലാവരും ഭയപ്പെടുന്നത്.
നാറ്റോ രാജ്യങ്ങള്‍ക്ക് നേരേ റഷ്യ യുദ്ധപ്രഖ്യാപനം നടത്താനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ജര്‍മ്മനിയുടെ സൈനിക മേധാവി ജനറല്‍ കാര്‍സ്റ്റന്‍ ബ്രൂയറാണ് നാറ്റോ സഖ്യ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തെ തന്റെ സൈനിക ജീവിതത്തില്‍ ഇത്തരമൊരു ഭീഷണി ഒരിക്കലും നേരിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ യുക്രൈന്‍ ആക്രമണത്തില്‍ റഷ്യയുടെ രണ്ട് വ്യോമസേനാ താവളങ്ങളില്‍ ഉണ്ടായിരുന്ന നിരവധി പോര്‍വിമാനങ്ങളാണ് തകര്‍ന്ന് തരിപ്പണമായത്.
ഏഴ് ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് റഷ്യക്ക് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ് എന്ന് പേരിട്ടിരുന്ന ഈ ആക്രമണ ദൗത്യം യുക്രൈന്‍ ഒന്നര വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 117 ഡ്രോണുകളാണ് യുക്രൈന്‍ ഇതിനായി ഉപയോഗിച്ചത്. റഷ്യ അവരുടെ ആയുധശേഷി ഈയിടെ വര്‍ദ്ധിപ്പിച്ച കാര്യം ജര്‍മ്മന്‍ സൈനിക മേധാവി ചൂണ്ടിക്കാട്ടി. പുതിയതായി 1500 ടാങ്കുകളാണ് റഷ്യ നിര്‍മ്മിച്ചത്.
നൂറ് കണക്കിന് പീരങ്കി സംവിധാനങ്ങളും റഷ്യയിലെ ആയുധ ഫാക്ടറികളില്‍ ഒരുക്കിയിട്ടുണ്ട്. പുതിയതായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ റഷ്യ യുക്രൈന് നേരേ ആയിരിക്കില്ല ഉപയോഗിക്കുന്നതെന്നും നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ബാള്‍ട്ടിക് രാജ്യങ്ങളുടെ മേല്‍ ആയിരിക്കും പ്രയോഗിക്കുക എന്നും കാര്‍സ്റ്റന്‍ ബ്രൂയര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തേ യുക്രൈനുമായുള്ള യുദ്ധം കഴിഞ്ഞാല്‍ പുട്ടിന്റെ അടുത്ത ലക്ഷ്യം ലിത്വാനിയ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
2029 ഓടെ തന്നെ പുട്ടിന്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കെതിരെ യുദ്ധത്തിനായി ഇറങ്ങും എന്ന് തന്നെയാണ് പ്രതിരോധ വിദഗ്ധരും കണക്കാക്കുന്നത്. ലിത്വാനിയ, പോളണ്ട്, റഷ്യ, ബെലാറസ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സുവാല്‍ക്കി ഗ്യാപ്പ് എന്ന മേഖലയില്‍ റഷ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് നേരത്തേയും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതേ സമയം നാറ്റോ സഖ്യ രാജ്യങ്ങളില്‍ പലരും പരസ്പരം ശത്രുക്കളായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയെ എങ്ങനെ നേരിടും എന്ന ആശങ്ക ജര്‍മ്മനിയുടെ ഇടപെടലോടെ മാറിയതായി പൊതുവേ വിലയിരുത്തപ്പെടുന്നു.