ജെറുസലേം: ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതികളുമായി ഇസ്രയേല്‍ ഭരണകൂടം ചര്‍ച്ചകല്‍ മുഴുകുമ്പോള്‍ മിസൈല്‍ അവശിഷ്ടങ്ങളെ കളിപ്പാട്ടമാക്കി കളിക്കുകയാണ് ഇസ്രയേലിലെ കുട്ടികള്‍. ഇറാന്‍ അയച്ച് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സെല്‍ഫി മല്‍സരവുമായി സമയം ചെലവഴിക്കുകയാണ് ഇസ്രയേലിലെ യുവാക്കള്‍.

നെഗാവ് മരുഭൂമിയിലാണ് കുട്ടികളും യുവാക്കളുമെല്ലാം മിസൈല്‍ അവശിഷ്ടങ്ങള്‍ കളിപ്പാട്ടമാക്കുന്നത്.ഇറാന്‍ അയച്ച 181 മിസൈലുകള്‍ ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം തകര്‍ത്തിട്ടിരുന്നു. മധ്യ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള തലവന്‍ നസറുള്ള കൊല്ലപ്പെട്ട ദഹിയയിലും ശക്തമായ മിസൈലാക്രണമാണ് ഇസ്രയേല്‍ നടത്തിയത്. മൂന്ന് മിസൈലുകളാണ് ഇവിടെ പതിച്ചത്. തങ്ങളെ ആക്രമിച്ച ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ഇസ്രയേല്‍ തയ്യാറെടുക്കുന്നത് എന്നാണ് അവിടുത്തെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണക്കിണറുകളും സൈനിക കേന്ദ്രങ്ങളുമെല്ലാം ആക്രമിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി തന്നെ ആക്രമണം നടക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടതെങ്കിലും അതുണ്ടായില്ല. മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെങ്കിലും ഇറാന് കനത്ത തിരിച്ചടി നല്‍കണം എന്ന് തന്നെയാണ് ഇസ്രയേലിലെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടേയും അഭിപ്രായം. ഇറാന്‍ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട രൂപരേഖ അമേരിക്കന്‍ സര്‍ക്കാരുമായി ഇസ്രയേല്‍ നേതൃത്വം ഇന്നലെ രാത്രി ചര്‍ച്ച നടത്തിയിരുന്നു.

അതേ സമയം ബ്രിട്ടന്‍ ഇസ്രയേല്‍ പ്രശ്നം വഷളാക്കുകാണെന്ന പരാതിയുമായി രംഗത്തെത്തി. ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്‍മാരാണ് ഇപ്പോള്‍ ലബനനില്‍ ഉള്ളത്. ബ്രിട്ടന്‍ ഒരു കാരണവശാലും ഈ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റിനെ അറിയിച്ചു. അതിനിടെ ലബനനില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്‍മാരേയും കൊണ്ടുള്ള ചാര്‍ട്ടേര്‍ഡ് വിമാനം ഇന്നലെ രാത്രി ലണ്ടനിലെത്തിയിട്ടുണ്ട്. സഖ്യ രാജ്യങ്ങളുടെ പിന്തുണ സ്വീകരിച്ച ശേഷം ഇറാനെ ഒറ്റക്ക് നേരിടാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. ഹിസ്ബുളളയുമായി നടന്ന ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയായി ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതേ വരെ 1263 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനെ തങ്ങള്‍ക്ക് പേടിയില്ല എന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അവര്‍ ഇതിനോടകം പലരുടേയും പിന്തുണ തേടാനുള്ള ശ്രമം തുടരുകയാണെന്നും സൂചനയുണ്ട്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷമാണ് ഇസ്രയേല്‍ ഹമാസിന് നേരേ ഗാസയില്‍ ആക്രമണം നടത്തുന്നത്. ഹമാസ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌ക്കൂളിന് നേര്‍ക്ക് നടന്ന ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.