വാഷിങ്ടണ്‍: ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇഷ്ടം ഉള്ളത് പോലെ ചെയ്യാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അടുത്ത നടപടി എന്തെന്ന് താനുമായി കൂടിയാലോചിച്ച് ഇസ്രയേലിന് തീരുമാനിക്കാം എന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെയ്‌റ്റോണ 500 ല്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ദി മോചനം ഇടയ്ക്ക് വച്ച് ഹമാസ് നിര്‍ത്തി വച്ചപ്പോള്‍, ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. തന്റെ അന്ത്യശാസനത്തിന് ഹമാസ് വഴങ്ങിയെന്നും ഒരു അമേരിക്കക്കാരനെ അടക്കം വിട്ടയച്ചെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവില്‍ വിട്ടയച്ച ബന്ദികളെല്ലാം നല്ല ആരോഗ്യവാന്മാരായിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 'അത് നല്ല വാര്‍ത്തയാണ്. കാരണം അതിനുമുമ്പത്തെ ആഴ്ച വിട്ടയച്ചവരെല്ലാം പട്ടിണിക്കോലങ്ങളായിരുന്നു. ഹോളോകോസ്റ്റിനെ അതിജീവിച്ചവരെ പോലെയുണ്ടായിരുന്നു. അവര്‍ക്കുസംഭവിച്ചത് ഭീകരമാണ് ', ട്രംപ് പറഞ്ഞു.

കരാര്‍ പ്രകാരം എല്ല ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഹമാസിന് മുന്നില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കുമെന്ന് പിന്നീട് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് ഒപ്പമുള്ള സംയുക്ത പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി. ഗസ്സയിലെ ഹമാസിന്റെ രാഷ്്ട്രീയ ഭരണം അവസാനിപ്പിക്കും. അവരുടെ സൈനിക ശേഷി തുടച്ചുനീക്കും. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. ഹമാസ് ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാവില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും, പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടത്തില്‍ ഹമാസാണ് ഗസ്സയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. മധ്യസ്ഥ ചര്‍ച്ചകളിലും തങ്ങള്‍ അധികാരം നിലനിര്‍ത്തുമെന്ന് സായുധ സംഘം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഹമാസ് നിയന്ത്രണം കൈയാളുന്നത് അനുവദിക്കില്ലെന്നാണ് ട്രംപിന്റെയും നെതന്യാഹുവിന്റെയും കടുത്ത നിലപാട്. കരുത്ത് കാട്ടി സമാധാനം കൈവരിക്കുക, അതാണ് നയമെന്ന് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. 20 ലക്ഷം ഫലസ്തീന്‍കാരെ ജോര്‍ദ്ദാനിലേക്കോ, ഈജിപ്റ്റിലേക്കോ അയച്ച് ഗസ്സയെ മധ്യേഷ്യയിലെ കടലോര വിനോദസഞ്ചാര കേന്ദ്രം ആക്കാനുള്ള പദ്ധതിയുമായി ട്രംപ് മുന്നോട്ടുപോവുകയാണ്. നെതന്യാഹു ഇതുധീരമായ ദര്‍ശനമെന്ന് വാഴത്തുമ്പോള്‍ ഈജിപ്റ്റും, ജോര്‍ദ്ദാനും ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരിക്കുകയാണ്.