വാഷിങ്ടണ്‍: ഇസ്രായേലുമായുള്ള സംഘര്‍ഷം യുദ്ധഭീതിയിലേക്ക് നീങ്ങവെ, ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ വിഷയത്തില്‍ ഒരു കരാറുണ്ടാക്കാന്‍ ഇറാന് താന്‍ ഒന്നിനു പിറകെ ഒന്നായി നിരവധി അവസരങ്ങള്‍ നല്‍കിയെന്നും ട്രംപ് വിശദീകരിച്ചു. കരാറിലൊപ്പു വെക്കണമെന്ന് ഏറ്റവും ശക്തമായി തന്നെ അവരോട് പറഞ്ഞു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും കരാര്‍ അടുത്തെത്തിയിട്ടും അവര്‍ക്കത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ നിരവധി ഉന്നത സൈനിക നേതാക്കളും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഭീഷണി എന്നത് ശ്രദ്ധേയമാണ്. യുറേനിയം സംസ്‌കരിച്ചാല്‍ ഇറാന് കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്കയും പറഞ്ഞു വയ്ക്കുന്നത്. ഇസ്രയേലിനൊപ്പമാകും തങ്ങളെന്ന് കൂടി വ്യക്തമാക്കുകയാണ് ട്രംപ് ഭരണകൂടം.

എത്രയും പെട്ടെന്ന് ആണവ കരാറില്‍ ഏര്‍പ്പെടണമെന്നാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന് ആണവ ബോംബ് കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും ഈ വിഷയത്തില്‍ ചര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. ആണവകരാറിന്റെ ആവശ്യകതയെ കുറിച്ചാണ് ട്രംപ് ഊന്നിപ്പറഞ്ഞത്. 'ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരങ്ങള്‍ നല്‍കി. ഏറ്റവും ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, അത് ചെയ്യുക എന്ന് ഞാന്‍ അവരോട് പറഞ്ഞു, പക്ഷേ അവര്‍ എത്ര ശ്രമിച്ചിട്ടും, എത്ര അടുപ്പം കാണിച്ചിട്ടും, അവര്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല' ട്രംപ് പറഞ്ഞു. ഈ വാക്കുകള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെ്ഞ്ചമിന്‍ നെതന്യാഹുവിനും കരുത്ത് നല്‍കും. ഇറാനെതിരെ ശക്തമായ നീക്കങ്ങള്‍ ഇസ്രയേലിന് ഇനി നടത്താനുള്ള പിന്തുണ കൂടിയാണ് ട്രംപിന്റെ നിലപാട് പ്രഖ്യാപനം.

ലോകത്തിലെവിടെയും ഏറ്റവും മികച്ചതും മാരകവുമായ സൈനിക ഉപകരണങ്ങള്‍ അമേരിക്ക നിര്‍മ്മിക്കുന്നുണ്ടെന്ന് എന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രായേലിന്റെ പക്കല്‍ അവ ധാരാളം ഉണ്ട്... അവര്‍ക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇറാനിയന്‍ ആളുകള്‍ ധൈര്യത്തോടെ സംസാരിച്ചു, പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവരെല്ലാം ഇപ്പോള്‍ മരിച്ചു, ഇനി കാര്യങ്ങള്‍ കൂടുതല്‍ വഷളാകും!' ട്രംപ് ചൂണ്ടിക്കാട്ടി. 'വളരെ വൈകുന്നതിന് മുമ്പ് തന്നെ അത് ചെയ്യുക,' ആണവകരാറില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം ഇറാനെ ഉപദേശിച്ചു.

ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പങ്കില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇസ്രായേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ പശ്ചിമേഷ്യ പുകയുകയാണ്.