- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ ട്രംപ് മുന്നറിയിപ്പുകള്‍ ഒപ്പം നല്‍കി; 60 ദിവസത്തിനുള്ളില്‍ ആണവ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ തിരിച്ചടി ഭയാനകമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞത് തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍; കൃത്യം 61ന് ഇസ്രയേല്‍ ആക്രമണം; എല്ലാം ട്രംപും നെതന്യാഹുവും ഒരുമിച്ചൊരുക്കിയ യുദ്ധ തന്ത്രം; ഇറാന് മുന്നില്‍ ഇനിയെന്ത്?
ടെല്‍ അവീവ്: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേല്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുമ്പോള്‍ എല്ലാത്തിനും പിന്നില്‍ അമേരിക്കയുടേയും ഇസ്രയേലിന്റേയും ഒരുമിച്ചുള്ള തീരുമാനം എന്ന് സൂചന. വെള്ളിയാഴ്ച ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലും സ്ഫോടനങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച രാത്രിയിലുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും വരെ ആക്രമിച്ചു. ഇറാനോട് അമേരിക്ക ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് അറുപത് ദിവസത്തെ സമയ പരിധിയും നല്‍കി. ഇത് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാന്‍ സമയ പരിധി അനുസരിക്കില്ലെന്ന് ട്രംപിന് ബോധ്യമുണ്ടായിരുന്നു. ഇതിന് അനുസരിച്ച് ഇസ്രയേല്‍ പദ്ധതി തയ്യാറാക്കി. ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്നുള്ള തന്ത്രപരമായ നീക്കമാണ് ഇറാനെതിരെ നടക്കുന്നതെന്നാണ് പശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെയ് മാസത്തില്‍, ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയെ മുന്‍കൂര്‍ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളില്‍ നിന്ന് പ്രസിഡന്റ് ട്രംപ് പിന്മാറിയിരുന്നു. പകരം നയതന്ത്രം തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നിരുന്നാലും, പ്രസിഡന്റ് ഇറാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ടിരുന്നു. തന്റെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍, അവര്‍ ആക്രമണത്തിന് ഇരയാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായും പൊളിച്ചുമാറ്റാനും യുറേനിയം സമ്പുഷ്ടീകരിക്കാതിരിക്കാനും ട്രംപ് ടെഹ്റാന് 60 ദിവസത്തെ സമയപരിധിയും നല്‍കി. 'ഞാന്‍ അവര്‍ക്ക് 60 ദിവസം നല്‍കി, പക്ഷേ അവര്‍ അത് പാലിച്ചില്ല,' ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. 'ഇന്ന് 61.' അതായത് ട്രംപിന്റെ ആവശ്യം നിരാകരിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. അപ്പോഴും അമേരിക്ക ഇറാനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഞായാറാഴ്ച ചര്‍ച്ച നടക്കുമെന്നും പ്രചരണം നടത്തി. ഒമാനിലായിരിക്കും ചര്‍ച്ചയെന്നും പ്രഖ്യാപിച്ചു. ഇതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. അതായത് ചര്‍ച്ചയടക്കം വ്യാജമായി അമേരിക്ക പ്രേരിപ്പിച്ചതാണെന്നാണ് വിലയിരുത്തല്‍. ഏതായാലും ഇസ്രയേലും അമേരിക്കയും തമ്മില്‍ വിപുലമായ തന്ത്രം ഇറാനെതിരെ ഒരുക്കിയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇനി ഇറാന്‍ എന്തു ചെയ്യുമെന്നത് നിര്‍ണ്ണായകമാണ്. അമേരിക്കയും ഇസ്രയേലും ബ്രിട്ടണും ഇറാനെ ഒരുമിച്ചാക്രമിക്കാനും സാധ്യതയുണ്ട്.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഒരാളുടെ മരണമാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിച്ചതുകൊണ്ട് തന്നെ പൊതുജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വര്‍ഷിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും ബങ്കറിനുള്ളിലാണെന്ന് പ്രചരണം എത്തി. അതേസമയം തന്നെ ഇവര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതായത് ഓരോ നീക്കവും അമേരിക്കയുമായി ഇസ്രയേല്‍ സംസാരിക്കുന്നുണ്ട്. ടെല്‍ അവീവിലും ജറുസലേമിലുമടക്കം ഇറാന്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം.
സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ അമേരിക്കന്‍ പൗരന്മാരെയോ, താവളങ്ങളെയോ, അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യം വച്ചാല്‍, അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്ന് യുഎസ് അറിയിച്ചു. ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നെങ്കിലും തങ്ങളുടെ സൈനികര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ലെന്ന് യുഎസ് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇത് അത്ര ശരിയല്ലെന്നാണ് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍. ഇത് ഇറാനും മനസ്സിലാക്കുന്നുണ്ട്. വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ യുഎന്നില്‍ അറിയിച്ചിട്ടുണ്ട്.
ഇറാന്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ തലവനുമായ ജനറല്‍ ഹൊസ്സൈന്‍ സലാമി, സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഘാരി, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതില്‍ എല്ലാവരുടെയും മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിന് അമേരിക്കന്‍ സഹായം കിട്ടിയോ എന്നതും ഇറാന്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ ഇതിനിടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലും രംഗത്തെത്തി. സമാധാനവും നയതന്ത്രവും നിലനിര്‍ത്തണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.