ന്യുയോര്‍ക്ക്: ഇറാനെ അമേരിക്കയും ആക്രമിക്കാന്‍ സാധ്യത. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ എല്ലാം ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഏത് നിമിഷവും ഇറാനെ അമേരിക്ക ആക്രമിച്ചേക്കു എന്ന സൂചന നല്‍കിയ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് പോവുകയാണ്. നിങ്ങള്‍ അവിടെ തന്നെ ഇരുന്നോളൂ... ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്.. തല്ക്കാലം കൊല്ലാന്‍ പദ്ധതിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത് ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അല്‍ ഖമേനിയെ കുറിച്ചാണ്. ഇതില്‍ നിന്നും ഖമേനിയെ കൊല്ലാന്‍ അമേരിക്കയും താല്‍പ്പര്യപ്പെടുന്നുവെന്ന സൂചനകളാണ് വരുന്നത്. നേരത്തെ ഖമേനിയെ തീര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചിരുന്നു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. വന്‍ നാശ നഷ്ടമാണ് ഉണ്ടാകുന്നത്. മധ്യപൂര്‍വദേശത്ത് യുഎസിന്റെ നാല്‍പതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്. അതേസമയം, യുഎസില്‍ നിന്ന് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ള ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനാണിതെന്നാണ് സൂചന. യുഎസിന്റെ തുടര്‍നീക്കങ്ങള്‍ തീരുമാനിക്കാന്‍ വൈറ്റ് ഹൗസില്‍ അടിയന്തിര യോഗവും ചേര്‍ന്നിട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേയി എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു കഴിഞ്ഞു. 'ആയത്തുല്ല ഖമേനിയുടെ ഒളിയിടം എവിടെയാണെന്ന് വ്യക്തമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്. എന്നാല്‍ അദ്ദേഹത്തെ തല്‍ക്കാലം വധിക്കില്ല.' ട്രംപ് പറഞ്ഞു. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണത്തില്‍ യു എസ് പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. കാനഡയില്‍ ജി7 ഉച്ചകോടിയുടെ സമാപനത്തിനു നില്‍ക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങിയത് അഭ്യൂഹങ്ങളുയര്‍ത്തിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണയുണ്ടാക്കാനാണു ട്രംപ് വേഗം മടങ്ങിയതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞെങ്കിലും, ട്രംപ് ഇതു നിഷേധിച്ചു. അതിന് ശേഷമാണ് യുദ്ധത്തില്‍ പങ്കാളിയാകുമെന്ന സൂചനകളുമായി ട്രംപ് പ്രതികരണം നടത്തിയത്.

അതിനിടെയാണ് മധ്യപൂര്‍വദേശത്തേക്കു യുഎസ് കുടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്നതാണ് ഏറെ ശ്രദ്ധേയം. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയില്‍ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പെന്റഗണ്‍ തയാറായില്ല. മധ്യപൂര്‍വദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു.

ഇറാന്റെ ആണവപദ്ധതി തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ യുദ്ധത്തിന് ഇറങ്ങിയതെങ്കിലും അവര്‍ക്ക് ചില അപ്രഖ്യാപിത ലക്ഷ്യങ്ങള്‍കൂടിയുണ്ട്. പശ്ചിമേഷ്യയില്‍ സയണിസ്റ്റ് ഭരണകൂടത്തിനെതിരേ പോരാടുന്ന പ്രതിരോധ അച്ചുതണ്ടിന്റെ ശില്പിയായ ഇറാന്‍ സര്‍ക്കാരിന്റെ നടുവൊടിക്കുക. ഇറാനില്‍ ഭരണമാറ്റം ഉണ്ടാകേണ്ട കാലം കഴിഞ്ഞെന്നും അതിന് അനുകൂലമായ സാഹചര്യം ഈ യുദ്ധത്തോടെ ഉണ്ടാകുമെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു. ഇതിനെ അമേരിക്കുയം പിന്തുണയ്ക്കുന്നു. ഇറാന്റെ രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളുടെയെല്ലാം അവസാന വാക്ക് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയാണ്. 86 വയസ്സുണ്ട് അദ്ദേഹത്തിന്. വെള്ളിയാഴ്ച ഇറാനെതിരേ 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്നപേരില്‍ സൈനികനടപടി തുടങ്ങിയ ഇസ്രയേല്‍, ഖമേനിയുടെ പ്രധാന ഉപദേഷ്ടാക്കളെയും അനുചരന്മാരെയും ഉറ്റവിശ്വസ്തരായ സൈനിക ഉദ്യോഗസ്ഥരെയും കൊന്നിരുന്നു. ഖമേനി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സുരക്ഷയെക്കരുതി ഖമേനിയെ ഇറാന്‍ ബങ്കറിലേക്ക് മാറ്റിയിരിക്കയാണ്. ഖമേനിയെ തന്ത്രപരമായ തീരുമാനങ്ങളെടുക്കാന്‍ സഹായിച്ചിരുന്നവരില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.

ഖമേനിയോട് നേരിട്ട് റിപ്പോര്‍ട്ട്‌ചെയ്യാന്‍ അനുവാദമുള്ള ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമി, ഐആര്‍ജിസിയുടെ വ്യോമസേനാ മേധാവിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ തലതൊട്ടപ്പനുമായ അമീര്‍ അലി ഹാജിസാദേഹ്, ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മുഹമ്മജ് കസേമി എന്നിവരൊക്കെ അതില്‍പ്പെടും. പ്രഭുക്കന്മാര്‍, സൈനിക ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുള്‍പ്പെടെ 15 മുതല്‍ 20 വരെ അംഗങ്ങളാണ് ഖമേനിയുടെ ഉപദേശകവൃന്ദത്തിലുള്ളത്. നിര്‍ണായക യോഗങ്ങളില്‍ അതില്‍നിന്ന് മൂന്നുപേരാണ് പങ്കെടുക്കുക. അതിലൊരാളായിരുന്നു സലേമി.