ന്യുയോര്‍ക്ക്: അവകാശ വാദങ്ങള്‍ക്ക് ഒരു കുറവുമില്ല. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണം അവരുടെ ആണവ പദ്ധതിയെ സാരമായി ബാധിച്ചു എന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഇറാന്റെ ആണവ പദ്ധതികള്‍ പലതും പിന്നോട്ട് പോയതായും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് വിരുദ്ധമായി പുറത്തു വന്ന പല റിപ്പോര്‍ട്ടുകളേയും ഹെഗ്സേത്ത് തളളിക്കളഞ്ഞു. ഇറാനില്‍ ഒരു ചുക്കം സംഭവിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ നടത്തിയിരുന്നു. ഇതാണ് പ്രതിരോധ സെക്രട്ടറി തള്ളുന്നത്.

ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചുവെന്നും അത് പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും സൂചിപ്പിക്കുന്ന സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫിന്റെ പ്രസ്താവനകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഇന്റലിജന്‍സ് രേഖകള്‍ ഹെഗ്സെത്ത് ചൂണ്ടിക്കാണിച്ചു. എന്നാല്‍, വാര്‍ത്താ സമ്മേളനത്തിലുടനീളം സാങ്കേതിക വിശദാംശങ്ങളും ബങ്കര്‍ ബസ്റ്റിങ് ബോംബുകളുടെ ചരിത്രവും ഹെഗ്സെത്ത് വിവരിച്ചു. എല്ലാകാര്യങ്ങളും കൃത്യമായിരുന്നു എന്നും താന്‍ പരിശോധിച്ച ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഇങ്ങനെയൊരു പരാമര്‍ശമില്ല.' പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

യുഎസ് സൈനിക ബോംബര്‍ വിമാനങ്ങള്‍ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ 30,000 പൗണ്ട് ഭാരമുള്ള പതിനഞ്ചോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് വ്യോമാക്രമണത്തിന് മുന്നോടിയായി, ഇറാന്‍ ഫൊര്‍ദോ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം മാറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ ആഴ്ച ആണവ വിദഗ്ധര്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ഫൊര്‍ദോയില്‍ അസാധാരണമായ പ്രവര്‍ത്തനം നടന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കേന്ദ്രത്തിന് പുറത്ത് വാഹനങ്ങളുടെ നീണ്ട നിരയും കാണാമായിരുന്നു.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, 60% സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് ഇറാന്‍ രഹസ്യസ്ഥലത്തേക്ക് മാറ്റിയിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരത്തിന്റെ ഭൂരിഭാഗവും കേടുകൂടാതെയിരിക്കുന്നു, കാരണം അത് ഫൊര്‍ദോയില്‍ ഉണ്ടായിരുന്നില്ല. ഇതിന് മറുപടിയായി, ഹെഗ്സെത്ത് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ വാദങ്ങള്‍ തള്ളിക്കളയുകയും ആക്രമണങ്ങളുടെ വിജയം കുറച്ചുകാണിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.

ആക്രമണങ്ങള്‍ ഇറാനിലെ ആണവപദ്ധതി ഏതാനും മാസങ്ങള്‍ മാത്രം വൈകിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞു. ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും രഹസ്യവുമായ സൈനിക നടപടിക്ക് പ്രസിഡന്റ് ട്രംപ് നേതൃത്വം നല്‍കി, അത് ഒരു മികച്ച വിജയമായിരുന്നു എന്നും അതിന്റെ ഫലമായി ഇറാനില്‍ ഒരു വെടിനിര്‍ത്തല്‍ കരാറും 12 ദിവസത്തെ യുദ്ധവും അവസാനിച്ചു എന്നും ഹെഗ്‌സെത്ത് പറഞ്ഞു. ഇറാന്റെ ആണവ ശേഷിയെ അമേരിക്ക ഇല്ലാതാക്കി എന്നും ഹെഗ്സേത്ത് അവകാശപ്പെട്ടു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും രഹസ്യവും സങ്കീര്‍ണ്ണവുമായ സൈനിക നടപടി ആണ് നടത്തിയതെന്ന് പെന്റഗണിലെ വാരാന്ത്യയോഗത്തില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ദൗത്യത്തില്‍ പങ്കെടുത്ത ബോംബിങ് സംഘത്തെക്കുറിച്ചുള്ള മുമ്പ് വെളിപ്പെടുത്താത്ത വിവരങ്ങള്‍ ജനറല്‍ കെയിന്‍ പങ്കുവെച്ചു. 37 മണിക്കൂര്‍ നീണ്ട ദൗത്യം നിര്‍വഹിച്ച സംഘത്തില്‍ ക്യാപ്റ്റന്‍ മുതല്‍ കേണല്‍ വരെയുള്ള പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായും ഹെഗ്സേത്ത് വെളിപ്പെടുത്തിയിരുന്നു.