കീവ്: ട്രംപിന്റെ സമാധാന നിര്‍ദ്ദേശങ്ങളോ, അന്ത്യശാസനയോ വകവയ്ക്കാതെ പുടിന്‍ യുക്രെയിനില്‍ നാശം വിതയ്ക്കുന്നത് തുടരുകയാണ്. കീവിന് നേരേ നടത്തിയ ഹൈപ്പര്‍സോണിക് മിസൈലാക്രമണത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടവും, യൂറോപ്യന്‍ ആസ്ഥാനവും തകര്‍ന്നു. ഭാഗ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും അപകടമില്ല. ബ്രിട്ടീഷ് കൗണ്‍സിലില്‍ ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു.

കീവിന് നേരേ പുലര്‍ച്ചെ അഴിച്ചുവിട്ട ഡ്രോണ്‍-ഹൈപ്പര്‍സോണിക് മിസൈലാക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 5.40 ഓടെ ഒരു മിസൈല്‍ കെട്ടിടത്തെ കീറി മുറിച്ച് കയറുന്നതും അതൊരു തീഗോളമായി മാറുന്നതും കാണാം. സെക്കന്‍ഡുകള്‍ക്കകം അടുത്ത മിസൈല്‍ പതിച്ചു.

വിദ്യാഭ്യാസ കോഴ്‌സുകളും ഇംഗ്ലീഷ് ഭാഷ കോഴ്‌സുകളും നടത്തുന്ന ബ്രിട്ടീഷ് കൗണ്‍സില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെങ്കിലും ബ്രിട്ടീഷ് വിദേശ ഓഫീസില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് തുക കൈപ്പറ്റുന്നുണ്ട്. കേന്ദ്രത്തില്‍, പഠിപ്പിക്കാനായി ബ്രിട്ടീഷ് പൗരന്മാരെയാണ് നിയമിക്കാറുള്ളത്. രാവിലെ 9 മണിക്ക് കൗണ്‍സില്‍ തുറന്ന ശേഷം ആയിരുന്നു ആക്രമണെങ്കില്‍ നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെടുമായിരുന്നു.

കീവില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കുന്ന സമയത്തെ ആക്രമണം മന: പൂര്‍വ്വമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ ആരോപിച്ചു. സമാധാനത്തിനായുള്ള ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ പുടിന്‍ തകര്‍ക്കുകയാണെന്ന് രോഷാകുലനായ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് ര്‍ സ്റ്റാര്‍മാര്‍ പ്രതികരിച്ചു. 'കുട്ടികളെയും സാധാരണക്കാരെയും പുടിന്‍ കൊല്ലുകയാണ്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം'- അദ്ദേഹം ആവശ്യപ്പെട്ടു. അന്താഷ്ട്രതലത്തിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യയ്ക്ക് ഭയമില്ലെന്നാണ് ആക്രമണങ്ങള്‍ തെളിയിക്കുന്നതെന്ന് യുക്രെയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. '.

കീവിനെ ലക്ഷ്യമാക്കി റഷ്യ 629 ഡ്രോണുകളം മിസൈലുകളുമാണ് അയച്ചത്. നിരവധി അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ പ്രഹരത്തില്‍ തകര്‍ന്നു. മോസ്‌കോയുടെ പ്രതിനിധിയെ യൂറോപ്യന്‍യൂണിയന്‍ ബ്രസല്‍സിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രഷ്യന്‍ അംബാസഡറെ യുകെയും വിളിപ്പിച്ചു.