ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടനും ചുങ്കരഹിത വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതോടെ യു.കെയില്‍ എമ്പാടും ഇന്ത്യക്കാര്‍ സ്വര്‍ണക്കടകള്‍ തുറക്കുകയാണ്. ഇവിടെയും കേരളത്തില്‍ നിന്നുള്ള ജൂവലറികളാണ് മുന്നില്‍ നില്‍ക്കുന്നത്. പുതിയ ഷോറൂമുകള്‍ തുറന്ന് മലബാര്‍ ഗോള്‍ഡ് സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ കല്യാണ്‍ ജ്വല്ലറിയും ലെസ്റ്ററിലേക്ക് പുതിയ ഷോറൂമുമായി എത്തുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പ് വെച്ചത്.

ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് യു.കെയിലേക്ക് ഇറക്കുമതി ചെയ്യുന്ന രത്നക്കല്ലുകളുടെയും ആഭരണങ്ങളുടെയും തീരുവ നീക്കം ചെയ്തിരുന്നു. പ്രകൃതിദത്ത മുത്തുകള്‍, വിലയേറിയ അല്ലെങ്കില്‍ ഇടത്തരം വിലയേറിയ കല്ലുകള്‍, വിലയേറിയ ലോഹങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിന് നിലവില്‍ 4 ശതമാനം വരെ തീരുവ ചുമത്തും. ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനായ കിരിത് ബന്‍സാലി പറയുന്നത്, ഈ കരാര്‍ രണ്ട് രാജ്യങ്ങള്‍ക്കും ഒരു 'ഗെയിം ചേഞ്ചര്‍' ആയിരിക്കുമെന്നാണ്. യുകെയിലേക്കുള്ള ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതിയുടെ മൂല്യം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 941 മില്യണ്‍ ഡോളറില്‍ നിന്ന് ് 2.5 ബില്യണ്‍ ഡോളറായി വളരുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നതിന് ഒരു മാസം മുമ്പാണ് കരാര്‍ ഒപ്പുവെച്ചത്. അതില്‍ റഷ്യയുമായുള്ള വ്യാപാരത്തിന് 25 ശതമാനം പിഴയും ഉള്‍പ്പെടുന്നു. ഈ നികുതികള്‍ ഇന്ത്യയുടെ രത്ന, ആഭരണ വ്യവസായത്തെ ആഘാതത്തിലാക്കി എന്നാണ് ബന്‍സാലി പറയുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതിയുടെ 30 ശതമാനം വിഹിതം കൈവശം വച്ചിരിക്കുന്ന അമേരിക്കയാണ് രത്ന, ആഭരണങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. 2023-24 ല്‍ ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതിയുടെ 1.86 ശതമാനം വിഹിതം യു.കെയ്ക്ക് ആയിരുന്നു. ഇതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍, മിനുക്കിയ വജ്രങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയാണ് മുന്‍നിര ഉല്‍പ്പന്നങ്ങള്‍.

ആഭരണ വിപണിയില്‍ ഇന്ത്യ പ്രധാനമായും മല്‍സരിക്കുന്നത് ചൈനയും ഇറ്റലിയുമായിട്ടാണ്. ഇംഗ്ലണ്ടിലും വെയില്‍സിലും താമസിക്കുന്ന 1.9 ദശലക്ഷം ഇന്ത്യന്‍ വംശജര്‍ ഇനി ആഭരണങ്ങള്‍ വാങ്ങാന്‍ ഇന്ത്യയിലേക്ക് വരേണ്ടതില്ല എന്നാണ് ബന്‍സാലി പറയുന്നത്. കഴിഞ്ഞ മാസം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ബര്‍മിംഗ്ഹാമില്‍ ആരംഭിച്ചു. നടി കരീന കപൂറാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ഇത് ഗ്രൂപ്പിന്റെ നാല് യുകെ സ്റ്റോറുകളില്‍ ഒന്നാണ്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഈ വര്‍ഷം ലെസ്റ്ററില്‍ ജൂവലറി തുടങ്ങുകയാണ്. തുടര്‍ന്ന് ബര്‍മിംഗ്ഹാമിലും ഗ്രീന്‍ സ്ട്രീറ്റിലും ഷോറൂമുകള്‍ തുടങ്ങും. പ്രമുഖ ജ്വല്ലറി ഡിസൈനറായ ബിന ഗോയങ്ക ഈ മാസം തന്റെ പേരിലുള്ള ബ്രാന്‍ഡിന്റെ മുംബൈ സ്റ്റോര്‍ വീണ്ടും ആരംഭിക്കുകയാണ്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഗുല്‍ഡസ്റ്റ എന്ന ബ്രാന്‍ഡ് ഈ മാസം വീണ്ടും പുറത്തിറക്കുകയാണ്. ജയ്പൂരിലാണ് അവര്‍ രത്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഭാന്‍ജി ഗോകല്‍ദാസ് റാണിഗ സ്ഥാപിച്ച പ്യുര്‍ജുവല്‍സ്, ലണ്ടനിലെ ഗ്രീന്‍ സ്ട്രീറ്റിലുള്ള വര്‍ക്ക്‌ഷോപ്പില്‍ പുതിയ ഡിസൈനുകള്‍ നിര്‍മ്മിക്കുകയാണ്. അതേ സമയം വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനായി അവര്‍ക്ക് ഇന്ത്യയിലും ഫാക്ടറികളുണ്ട്. യു.കെയില്‍ നിര്‍മ്മിച്ച ആഭരണങ്ങളും ഇറക്കുമതി ചെയ്ത ആഭരണങ്ങളും തമ്മിലുള്ള ഹാള്‍മാര്‍ക്കിംഗിലൂടെയുള്ള വ്യത്യാസം 1998-ല്‍ നിയമനിര്‍മ്മാണത്തിലൂടെ അവസാനിപ്പിച്ചിരുന്നു.