ലണ്ടന്‍: കഴിഞ്ഞയാഴ്ച ഇന്ത്യയുമായി നടത്തിയ വ്യാപാര ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതോടെ ഒരു സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫ് യുദ്ധത്തെ നേരിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന നിശബ്ദ യുദ്ധത്തിന്റെ മറ്റൊരു വിജയമായാണ് ഇതിനെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരുന്ന ആഴ്ചകളില്‍, സംഘാംഗങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും, വെര്‍ച്വല്‍ ആയും നേരിട്ടുമുള്ള കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നും വക്താവ് ഒലോഫ് ഗില്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ബ്രസ്സല്‍സില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായതായും ഗില്‍ പറഞ്ഞു. സാധാരണയായി രണ്ട് രാജ്യങ്ങല്‍ തമ്മില്‍ കാര്‍ഷിക വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമ്പോള്‍ പ്രതിബന്ധം സൃഷ്ടിക്കാറുള്ള സാനിറ്ററി, പോര്‍ട്ടോസാനിറ്ററി നിയമങ്ങളുടെ (മനുഷ്യര്‍, മൃഗങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെക്കാവുന്ന കീടങ്ങള്‍, രോഗങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും) കാര്യത്തില്‍ ധാരണയിലെത്തിയതായും ഗില്‍ അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടെ കരാര്‍ പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ട്രേഡ് കമ്മീഷണര്‍ മാരോസ് സെഫ്കോവിക്കും ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രി പിയുഷ് ഗോയലുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യാവസായിക - കാര്‍ഷിക മേഖലകളിലെ വിപണിയില്‍ ചരക്കുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളും ഇതിനോടകം ചര്‍ച്ച ചെയ്തു കഴിഞ്ഞു എന്നാണ് ഗില്‍ പറയുന്നത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 50 അതമാനം അധിക താരിഫ് ചുമത്തിയതിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് മുതിരുന്നതെന്നത് ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന ഒന്നാവും എന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങള്‍ക്ക് മേലും അമേരിക്ക 15 ശതമാനം തീരുവ ചുമത്തി എന്നതും യൂറോപ്യന്‍ യൂണിയന് പുതിയ പങ്കാളികളെ കണ്ടെത്താന്‍ പ്രേരകമായിട്ടുണ്ട്.

ട്രംപിനെ അവഗണിച്ച് ഇന്ത്യയില്‍ നിക്ഷേപവുമായി ഗൂഗിള്‍

ഇന്ത്യയ്ക്കെതിരെ വ്യാപാര - സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് മറ്റൊരു തിരിച്ചടിയായി ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്ത്യയില്‍ 15 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലായിരിക്കും ഇത് 12 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗൂഗിളിന്റെ എ ഐ സെന്ററുകളുടെ നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഈ കേന്ദ്രം, വിശാഖപട്ടണത്തായിരിക്കും വരിക.

അമേരിക്കക്ക് പുറത്ത്, ലോകത്തില്‍ തന്നെ തങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന, ഏറ്റവും വലിയ എ ഐ ഹബ് ആയിരിക്കുമെന്ന് ഗൂഗിള്‍ ക്ലൗഡ് സി ഇ ഒ തോമസ് കുര്യന്‍ പറയുന്നു.ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്. അടുത്ത അഞ്ച് വര്‍ഷങ്ങളിലായിട്ടായിരിക്കും ഈ നിക്ഷേപം നടത്തുക. അമേരിക്കന്‍ കമ്പനികളോട്, സ്വന്തം രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം.

കുറഞ്ഞ ചെലവും, അതിവേഗം വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണവും ഇന്ത്യയെ അതിവേഗം ഒരു മികച്ച എ ഐ ഡാറ്റാ സെന്ററിന് അനുയോജ്യമായ പ്രദേശമാക്കി മാറ്റിയിരിക്കുകയാണ്. സാങ്കേതികവിദ്യാ രംഗത്തെ പല ഭീമന്മാരും ഇപ്പോള്‍ അവരുടെ ക്ലൗഡ്, എ ഐ രംഗത്തെ വിപുലീകരണത്തിന് അനുയോജ്യമായ പങ്കാളിയായി കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും ഉപയോക്താക്കളും തങ്ങളുടെ മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും അതുപോലെ എ ഐ രംഗത്തെ ഇന്നോവേഷനുകളെ പ്രോത്സാഹിപ്പിക്കുമെന്നും ആല്‍ഫബെറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇത് രാജ്യത്തിന്റെ പുരോഗതിയെ കാര്യമായി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.