ന്യൂഡല്‍ഹി: ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ ലോക ശ്രദ്ധ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നല്‍കുന്നത് ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രസക്തിയാണ്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിന്‍ പറഞ്ഞു. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിന്‍ ആവര്‍ത്തിച്ചു. അമേരിക്ക ഇപ്പോഴും റഷ്യയില്‍ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇരട്ട തീരുവ അടക്കം ട്രംപിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഉപദേശകര്‍ ആണെന്നും പുടിന്‍ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രെയിനെതിരായ യുദ്ധം നിറുത്തൂ എന്നും പുടിന്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി തുടരും.

വ്യാഴാഴ്ച വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുടിനെ മോദി സ്വീകരിച്ചത്. ഇരുവരും ഒരേകാറില്‍ ഒരുമിച്ചാണ് പുടിന്റെ താമസസ്ഥലത്തേക്ക് പോയത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. പുടിനുവേണ്ടി രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കി. വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എല്‍വിറ നബിയുള്ളിന ഉള്‍പ്പടെ ഒമ്പത് കാബിനറ്റ് മന്ത്രിമാരും പുടിനൊപ്പം ചര്‍ച്ചയില്‍ പങ്കാളികളാകും. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിന്‍ മോദിയെ വിശേഷിപ്പിച്ചത്. ഇത് താന്‍ ഏറെ ആത്മാര്‍ത്ഥതയോടെയാണ് പറയുന്നതെന്നും പുടിന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിന്‍ പ്രശംസിച്ചു. മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക സഹായം, സാങ്കേതികവിദ്യ വികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നും പുടിന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ മോസ്‌കോ സന്ദര്‍ശനം റഷ്യന്‍ പ്രസിഡന്റ് ഓര്‍ത്തെടുത്തു. തന്റെ വസതിയില്‍ ഒരുമിച്ച് ഇരുന്നു. വൈകുന്നേരം ചായ കുടിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. രസകരമായിരുന്നു ആ സംഭാഷണങ്ങളെന്നും പുടിന്‍ പറഞ്ഞു. പുടിന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ദില്ലില്‍ എത്തിയത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്യും. ഊഷ്മളമായ സ്വീകരണമാണ് പുടിന് ലഭിച്ചത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. നിര്‍ണായക ചര്‍ച്ചകളും തന്ത്രപ്രധാനമായ നിരവധി യോഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്. 26-27 മണിക്കൂര്‍ പുടിന്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോഗമാണ് ആദ്യം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനില്‍ സംഘടിപ്പിച്ച സ്വകാര്യ യോഗത്തിന്റെ ശൈലിയിലാണ് ഡല്‍ഹിയിലെ കൂടിക്കാഴ്ച. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരിക്കും ഈ കൂടിക്കാഴ്ച. പ്രതിനിധി സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഹൈദരാബാദ് ഹൗസില്‍ നടക്കും. ഇതിന് ശേഷം ഒരു സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. വെള്ളിയാഴ്ച വൈകുന്നേരം പുടിന്‍ മോസ്‌കോയിലേക്ക് മടങ്ങും.