പാം ബീച്ച്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാന്‍ അമേരിക്ക നടത്തിയ ലോകത്തെ ഏറ്റവും വലിയ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോണ്‍ ഡാനിയല്‍ 'റൈസിന്‍' കെയ്ന്‍ ആണ് ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ ഈ 'സീക്രട്ട് ഓപ്പറേഷന്റെ' വിവരങ്ങള്‍ പങ്കുവെച്ചത്.

നിഴലായി പിന്തുടര്‍ന്ന മാസങ്ങള്‍ 2025 ഓഗസ്റ്റ് മുതല്‍ സിഐഎ മഡുറോയുടെ ഓരോ ചലനവും നിരീക്ഷിച്ചു വരികയായിരുന്നു. മഡുറോ എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു, എവിടെ സഞ്ചരിക്കുന്നു, അദ്ദേഹത്തിന്റെ വളര്‍ത്തുമൃഗങ്ങള്‍ ഏവയാണ് തുടങ്ങിയ സൂക്ഷ്മമായ കാര്യങ്ങള്‍ വരെ സൈന്യം പഠിച്ചു. സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കാതെയും മഡുറോയെ ജീവനോടെ പിടികൂടാനും അനുയോജ്യമായ സമയത്തിനായി മാസങ്ങളോളം സൈന്യം ക്ഷമയോടെ കാത്തിരുന്നു.

വെള്ളിയാഴ്ച രാത്രി 10:46-നാണ് പ്രസിഡന്റ് ട്രംപ് ദൗത്യത്തിന് അനുമതി നല്‍കിയത്. പിന്നാലെ പടിഞ്ഞാറന്‍ മേഖലയിലെ 20 വ്യത്യസ്ത സൈനിക താവളങ്ങളില്‍ നിന്നായി 150-ഓളം യുദ്ധവിമാനങ്ങള്‍ ആകാശത്തേക്ക് കുതിച്ചു. ഇതില്‍ എഫ്-22, എഫ്-35 തുടങ്ങിയ അത്യാധുനിക പോര്‍വിമാനങ്ങളും, ബി-2 ബോംബറുകളും, ഡ്രോണുകളും ഉള്‍പ്പെട്ടിരുന്നു.

കടലിന് തൊട്ടുമുകളിലൂടെയുള്ള പറക്കല്‍ മഡുറോയെ നേരിട്ട് പിടികൂടാന്‍ നിയോഗിക്കപ്പെട്ട 'ഡെല്‍റ്റ ഫോഴ്സ്' കമാന്‍ഡോകള്‍ സഞ്ചരിച്ച ഹെലികോപ്റ്ററുകള്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന് വെറും 100 അടി മുകളിലൂടെയാണ് പറന്നത്. കാരക്കാസ് തീരത്തെത്തിയപ്പോള്‍ സൈന്യത്തിന് നേരെ വെനസ്വേലന്‍ വിരുദ്ധ വിമാന വേധ തോക്കുകള്‍ പ്രയോഗിക്കപ്പെട്ടെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ യുഎസ് സൈന്യം അവ തകര്‍ത്തു. സൈബര്‍-ബഹിരാകാശ വിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലന്‍ പ്രതിരോധത്തെ നിശ്ചലമാക്കിയായിരുന്നു ഈ മുന്നേറ്റം.

കിടപ്പുമുറിയില്‍ കമാന്‍ഡോകള്‍ ശനിയാഴ്ച പുലര്‍ച്ചെ കൃത്യം 2:01-ന് (കാരക്കാസ് സമയം) ഡെല്‍റ്റ ഫോഴ്‌സ് മഡുറോയുടെ അതീവ സുരക്ഷാ കോമ്പൗണ്ടിനുള്ളില്‍ കടന്നു. പൂര്‍ണ്ണമായും സര്‍പ്രൈസ് നല്‍കിക്കൊണ്ടുള്ള ഈ ആക്രമണത്തില്‍ മഡുറോയ്ക്ക് പ്രതിരോധിക്കാന്‍ പോലും സമയം ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തെയും ഭാര്യയെയും അവിടെനിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു.