ന്യുയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടാന്‍ അമേരിക്കന്‍ സേന നടത്തിയ 'ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്' എന്ന സൈനിക നീക്കത്തിന്റെ ആവേശകരമായ വിവരങ്ങള്‍ പുറത്ത്. വെറും രണ്ട് മണിക്കൂര്‍ 28 മിനിറ്റ് നീണ്ടുനിന്ന അതിസാഹസികമായ ഈ ദൗത്യം ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയിലിരുന്ന് തത്സമയം വീക്ഷിച്ച ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.

കാരക്കാസിലെ അതീവ സുരക്ഷയുള്ള സൈനിക താവളത്തിലെ ബങ്കറിനുള്ളിലായിരുന്നു മഡുറോ ഉണ്ടായിരുന്നത്. ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ മഡുറോ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയപ്പെട്ടു. വാതില്‍ അടയ്ക്കുന്നതിന് തൊട്ടുമുമ്പ് കമാന്‍ഡോകള്‍ മഡുറോയെയും ഭാര്യയെയും കീഴ്പ്പെടുത്തി. വാതില്‍ അടച്ചിരുന്നെങ്കില്‍ അത് മുറിച്ചുമാറ്റാന്‍ കട്ടറുകളുമായാണ് സൈന്യം എത്തിയിരുന്നത്. മഡുറോയെയും ഭാര്യയെയും പൈജാമ ധരിച്ച നിലയിലാണ് സൈന്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൗത്യം പൂര്‍ത്തിയാക്കാന്‍ 150-ലധികം വിമാനങ്ങളാണ് ഒരേസമയം പറന്നുയര്‍ന്നത്. ഇതില്‍ എഫ്-35, എഫ്-22 പോര്‍വിമാനങ്ങളും ബി-1 ബോംബറുകളും ഉള്‍പ്പെടുന്നു. കമാന്‍ഡോകളെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്ററുകള്‍ റഡാറുകളില്‍ പെടാതിരിക്കാന്‍ സമുദ്രനിരപ്പില്‍ നിന്ന് വെറും 100 അടി ഉയരത്തിലൂടെയാണ് പറന്നത്. ഈ സമയത്ത് ശ്രദ്ധ തിരിക്കാനായി നഗരത്തിലെ മറ്റ് അഞ്ച് സൈനിക കേന്ദ്രങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങള്‍ ബോംബിംഗ് നടത്തി.

ഓപ്പറേഷന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കാരക്കാസ് നഗരത്തെ പൂര്‍ണ്ണമായും ഇരുട്ടിലാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. ഇത് സൈബര്‍ ആക്രമണത്തിലൂടെയാണോ അതോ പവര്‍ ഗ്രിഡ് തകര്‍ത്താണോ എന്ന് ട്രംപ് വ്യക്തമാക്കിയില്ലെങ്കിലും, അമേരിക്കയുടെ പ്രത്യേക വൈദഗ്ധ്യം അവിടെ പ്രയോഗിച്ചതായി അദ്ദേഹം പറഞ്ഞു. മാസങ്ങളോളം മഡുറോയുടെ ശീലങ്ങളും ഭക്ഷണരീതിയും വളര്‍ത്തുമൃഗങ്ങളെപ്പോലും നിരീക്ഷിച്ച ശേഷമാണ് ഈ കൃത്യമായ ആക്രമണം നടത്തിയത്.

ദൗത്യത്തിനിടെ മഡുറോയുടെ സുരക്ഷാ സേനയുമായി ശക്തമായ വെടിവെപ്പ് നടന്നു. 'അമിതമായ ബലപ്രയോഗത്തിലൂടെയാണ്' കമാന്‍ഡോകള്‍ ഇതിനെ പ്രതിരോധിച്ചത്. രണ്ട് യുഎസ് സൈനികര്‍ക്ക് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. വെടിയുണ്ടയേറ്റ് ഒരു ഹെലികോപ്റ്ററിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും അത് സുരക്ഷിതമായി യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയില്‍ തിരിച്ചെത്തി.

പിടികൂടിയ ഉടന്‍ തന്നെ മഡുറോയെ ഹെലികോപ്റ്ററില്‍ യുദ്ധക്കപ്പലിലെത്തിച്ചു. അവിടെ വെച്ച് എഫ്ബിഐ ഏജന്റുമാര്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാര്‍ക്കോ-ഭീകരവാദം, കൊക്കെയ്ന്‍ കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.