- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെഹ്‌റാന്‍ മേല്‍ തീമഴ പെയ്യിച്ച സൈനിക ഓപ്പറേഷന് ഇസ്രായേല്‍ നല്‍കിയത് 'റൈസിംഗ് ലയണ്‍' എന്ന പേര്; ഓപ്പറേഷനില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍; ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും പുറത്ത് വിട്ട് ഇസ്രയേല്‍; ഇറാന്റെ തിരിച്ചടി കണക്കിലെടുത്ത് ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തീമഴ പെയ്യിച്ചു കൊണ്ടാണ് ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കവേയാണ് ഇസ്രായേലില്‍ നിന്നും കടന്നാക്രമണം ഉണ്ടായത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലായിരുന്നു ഇസ്രയേല്‍ ആക്രമണം. ടെഹ്‌റാനെ നടുക്കി ആക്രമണമാണ് നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.
'റൈസിംഗ് ലയണ്‍' എന്നാണ് ഓപ്പറേഷന് ഇസ്രയേല്‍ നല്‍കിയ പേര്. കൃത്യമായ മുന്നൊരുക്കങ്ങളോടെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. സ്‌ഫോടനം നടന്നതായി ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് എഫീ ഡെഫ്റിന്‍ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇറാന്റെ ആണവ പദ്ധതികള്‍ പരിമിതപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടം ഒരു കരാറിലെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ ആക്രമണം. ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലായത്. ഇറാന്റെ ആണവ പദ്ധതി ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ അവരെ ആക്രമിക്കുമെന്ന് ഇസ്രായേല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ ആയുധ-ഗ്രേഡ് ലെവലിനടുത്ത് യുറേനിയം സമ്പുഷ്ടീകരണം തുടരുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്.
ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉടന്‍ ഇസ്രയേല്‍ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലേതടക്കം ഇറാന്റെ സാമീപ്യമുള്ള എല്ലാ രാജ്യങ്ങളിലേയും എംബസികളില്‍ നിന്ന് യുഎസ് ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴത്തെ ആക്രമണത്തോടെ പശ്ചിമേഷ്യയില്‍ അടുത്ത യുദ്ധമുഖം തുറന്നിരിക്കയാണ് ഇസ്രയേല്‍. ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് ഇസ്രായേല്‍ പറയുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലടക്കം ഇസ്രയേല്‍ ആക്രമണം നടന്നു. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ഇസ്രയേലും ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുമായുമുള്ള പോരാട്ടം വര്‍ഷങ്ങളായി തുടരുന്നതാണ്. ഗാസയില്‍ ഇസ്രയേല്‍ തുടങ്ങിയ ഹമാസിനെതിരായ യുദ്ധത്തിന് പിന്നാലെ ഇസ്രയേല്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി എന്നീ സായുധ സംഘങ്ങളും ഇസ്രയേലിനെ ആക്രമിച്ചിരുന്നു.
ഈ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അടുത്തിടെ ഇസ്രയേലില്‍ ഇറാന്‍ സൈബര്‍ ആക്രമണം നടത്തി രഹസ്യ വിവരങ്ങള്‍ കടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാനെതിരായ പ്രത്യക്ഷ ആക്രമണത്തിന് ഇസ്രയേല്‍ തുനിഞ്ഞത്. ഇറാന്റെ ആണവായുധ പദ്ധതികള്‍ തടയാനായി പുതിയ ആണവ കരാര്‍ കൊണ്ടുവരാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മില്‍ നേരിട്ടുള്ള സൈനിക സംഘര്‍ഷത്തിലേക്ക് പോകുന്നത്.
ഇസ്രയേലിന്റെ ആക്രമണ വിവരം പുറത്തുവന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. സമീപ മാസങ്ങളില്‍ അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരമൊരു നീക്കം ട്രംപ് ഭരണകൂടത്തിന്റെ സൂക്ഷ്മമായ ആണവ ചര്‍ച്ചകളെ മിക്കവാറും അട്ടിമറിക്കുകയും മേഖലയിലെ യുഎസ് ആസ്തികള്‍ക്ക് നേരെ ഇറാന്റെ പ്രതികാര നടപടിക്ക് പ്രേരിപ്പിക്കുകയും ചെയ്തേക്കുമെന്ന മുന്നറിയിപ്പിലാണ് അമേരിക്കന്‍ നടപടി.
ഇറാനിലെ ആണവ പദ്ധതിയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് നേരത്തെ ഇറാന്‍ പ്രതിരോധ മന്ത്രി അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇറാനില്‍ യുദ്ധം അടിച്ചേല്‍പ്പിച്ചാല്‍ കൂടുതല്‍ നഷ്ടം അമേരിക്കയ്ക്കായിരിക്കും എന്നതില്‍ സംശയമില്ല.' ടെഹ്‌റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിനിടെ ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ ആണവസുരക്ഷ ചട്ടങ്ങള്‍ ഇറാന്‍ പാലിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) കുറ്റപ്പെടുത്തിയിരുന്നു. ഏജന്‍സി ബോര്‍ഡ് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് ഇക്കാര്യം ആരോപിച്ചത്. യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് ഇറാനെതിരെ പ്രമേയം അവതരിപ്പിച്ചത്. രഹസ്യ ആണവ കേന്ദ്രങ്ങളെ കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി ഇറാന്‍ ഉടന്‍ നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 19 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും ബുര്‍കിനഫാസോയും എതിര്‍ത്തു. ഐ.എ.ഇ.എയുടെ രഹസ്യ വോട്ടെടുപ്പില്‍നിന്ന് 11 രാജ്യങ്ങള്‍ വിട്ടുനിന്നു.