ലോകത്തിലെ ഒരു രാജ്യവും അധികൃതമായി അവിടേക്ക് കുടിയേറിയവരെ പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫ്രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പടെ പതിവായി രേഖകളില്ലാത്തവരെ തിരിച്ചയാക്കാറുണ്ട്. ഇന്ത്യയാവട്ടെ അനധികൃതമായ കുടിയേറിയ ബംഗ്ലദേശികളെ തിരിച്ചയിച്ചുകൊണ്ടിരിക്കയാണ്. പക്ഷേ, അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറിയതിനുശേഷം, ഇന്ത്യക്കാര്‍ അടക്കമുള്ളവരെ, നാടുകടത്തിയ സംഭവം വലിയ വിവാദമായിരുന്നു. പക്ഷേ അന്ന് അമേരിക്കക്ക് എതിരെ ഉറഞ്ഞ് തുള്ളിയവര്‍ ആരും തന്നെ ഇപ്പോള്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാടുകടത്തലിനെപ്പറ്റി അറിഞ്ഞമട്ടില്ല.

ഒന്നും രണ്ടുമല്ല, മുപ്പതു ലക്ഷത്തോളം അഫ്ഗാനികളാണ് പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായി നാടുകടുത്തുന്നത്്. ഈ മാസംമാത്രം പാകിസ്ഥാന്‍ 19,500-ലധികം അഫ്ഗാനികളെ നാടുകടത്തിയതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 30ന് മുമ്പ് പാക്കിസ്ഥാനില്‍ നിന്ന് പുറത്ത് പോയത് മൊത്തം 80,000ത്തിലധികം ആളുകളാണെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പറയുന്നു. മൊത്തം കണക്ക് നോക്കുമ്പോള്‍ ഇത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

800 കുടുംബങ്ങളെ ദിനേന നാടുകടത്തുന്നു

അനധികൃത അഫ്ഗാന്‍ അഭയാര്‍ഥികളെയും താല്‍ക്കാലിക അനുമതിയുള്ളവരെയുമാണ് പാക്കിസ്ഥാന്‍ ഒഴിപ്പിക്കുന്നത്. ഇപ്പോള്‍ ഏകദേശം 700 മുതല്‍ 800 കുടുംബങ്ങള്‍ വരെ ദിവസേന നാടുകടത്തപ്പെടുന്നു. അടുത്ത മാസങ്ങളില്‍ 20ലക്ഷം ആളുകള്‍ കൂടി നാടുകടത്തപ്പെടുമെന്നാണ് താലിബാന്‍ അധികൃതരെ ഉദ്ധരിച്ചുള്ള വിലയിരുത്തല്‍. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ശനിയാഴ്ച കാബൂളില്‍ എത്തി താലിബാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്റെ നടപടികളോട് തങ്ങളുടെ 'ഗഹനമായ ആശങ്ക' അറിയിച്ചുവെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി പറഞ്ഞു.




ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കു പ്രകാരം, 35 ലക്ഷത്തോളം അഫ്ഗാന്‍ പൗരന്മാര്‍ ഇപ്പോഴും പാകിസ്ഥാനില്‍ കഴിയുന്നു. ഇതില്‍ ഏകദേശം ഏഴ് ലക്ഷം ആളുകള്‍ 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷമാണ് എത്തിയത്. അവരുടെ പകുതിയോളം പേര്‍ക്ക് രേഖകളില്ലെന്ന് യുഎന്‍ വിലയിരുത്തുന്നു. യുദ്ധകാലഘട്ടങ്ങളില്‍ പാകിസ്ഥാന്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചിരുന്നുവെങ്കിലും, നിലവിലെ അഭയാര്‍ത്ഥിസംഖ്യ രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്നതായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

താലിബാനെ ഭയന്ന് രാജ്യം വിട്ടവരെ പൂര്‍ണ്ണമായും അതേ താലിബാന്‍ ഭരിക്കുന്ന രാജ്യത്തേക്കു തന്നെ നാടുകടത്തുന്നത്, വലിയ പ്രശ്നമാണ് ഉണ്ടാക്കുകയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ബന്ധിതമായ നാടുകടത്തലാണിത്. താലിബാനെ ഭയന്ന് ഒളിവില്‍പോയ മുഴുവന്‍ പേരേയും തെരഞ്ഞു പിടിച്ച് ബലമായിത്തന്നെ നാടുകടത്താനാണ് പാക് സര്‍ക്കാര്‍ തീരുമാനവും. രാജ്യത്തിന് അകത്തുള്ള അഫ്ഗാനികളെ മുഴുവനും കണ്ടെത്താനായി നാട്ടുകാരുടെ സഹായവും പിന്തുണയും കൂടി പാക് സര്‍ക്കാര്‍ തേടിയിരിക്കുന്നു എന്നതില്‍ നിന്നു തന്നെ സര്‍ക്കാര്‍ നിലപാടിന്റെ തീവ്രതയും വ്യക്തമാണ്. പാക്കിസ്ഥാനികളുമായി വിവാഹബന്ധം സ്ഥാപിച്ചവരേപ്പോലും രാജ്യത്തിനുള്ളില്‍ കഴിയാന്‍ അനുവദിക്കില്ലെന്നാണ് പാക് സര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത തീരുമാനം.

തിരിച്ചെത്തുന്നവര്‍ എന്തുചെയ്യും?

തിരിച്ച് അഫ്ഗാനില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് താലിബാന്റെ കടുത്ത പീഡനമാണ്. പെണ്‍കുട്ടികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ തിരിച്ചു ചെല്ലുമ്പോള്‍ ഉണ്ടാകാനിടയുള്ള നഷ്ടങ്ങള്‍ ഏറെയാണ്. പാക് കുട്ടികളേപ്പോലെ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമെങ്കിലും അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്കും പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ നാടുകടത്തപ്പെടുന്ന താലിബാന്‍ ഭരണകൂട രാജ്യത്താകട്ടേ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം പോലും സാധ്യമല്ല. എന്നാല്‍, ഈ അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ ഒരാളേപ്പോലും സ്വീകരിക്കാന്‍ ഈ ലോകത്തുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ആരും തന്നെ മുന്നോട്ടു വരികയുമില്ല. തിരിച്ചെത്തുന്നവര്‍ക്ക് അഫ്ഗാനില്‍ ഭൂമിയും വീടും ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാണ്. ഇവര്‍ എങ്ങനെ ജീവിക്കുമെന്നതും പ്രശ്നമാണ്. തിരിച്ചു ചെല്ലുന്നവര്‍ക്കാട്ടെ ഒരു തരി മണ്ണു പോലും ആ രാജ്യത്ത് സ്വന്തമായിട്ടില്ല. ദാരിദ്ര്യം മാത്രമാണ് അവരെ അവിടെ തുറിച്ചു നോക്കുന്നത്.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലായിട്ടും കേരളത്തിലടക്കം ആരും മിണ്ടുന്നില്ല എന്നതും കാണേണ്ടതാണ്. ഇതേ രീതിയില്‍ മുസ്ലീങ്ങളുടെ കൂട്ടത്തോടെയുള്ള ഒരു നാടുകടത്തല്‍ നടന്നത് മറ്റ് ഏതെങ്കിലും ഒരു ജനാധിപത്യ രാജ്യത്തു നിന്നായിരുന്നെങ്കില്‍ കേരളത്തിലെ സോഷ്യല്‍ മീഡിയക്കും തീപിടിച്ചേനെ.




ലോകത്തിലെ ഒരു മുസ്ലീം രാഷ്ട്രങ്ങളും ഇത്തരം അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കാറില്ല. സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ ഇരകളായ, പത്തു ലക്ഷത്തോളം സിറിയന്‍ മുസ്ലീങ്ങളാണ് ജര്‍മ്മനി സ്വീകരിച്ചത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ആ രാജ്യം എല്ലാവിധ ആനുകൂല്യങ്ങളും നല്‍കി അവരെ സംരക്ഷിക്കുന്നു. എന്നാല്‍ തുര്‍ക്കിയോ സൗദിയോ അടക്കമുള്ള ഒരു രാജ്യവും ഇവരെ സ്വീകരിച്ചിട്ടില്ല. കുറച്ചുപേര്‍ തുര്‍ക്കിയില്‍ ഉണ്ട്. സിറിയയില്‍ ഭരണമാറ്റം ഉണ്ടായപ്പോള്‍ത്തന്നെ അയല്‍രാജ്യമായ തുര്‍ക്കിയില്‍ താമസിച്ചിരുന്ന സിറിയന്‍ അഭയാര്‍ത്ഥികളോട് മടങ്ങിപ്പോകണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ആ നിര്‍ദ്ദേശം അനുസരിച്ച് തുര്‍ക്കിയിലുള്ള സിറിയക്കാര്‍ കൂട്ടമായിത്തന്നെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകുന്നുമുണ്ട്.

എന്നാല്‍, ജര്‍മ്മനിയിലെ തെരുവുകളില്‍ സിറിയന്‍ ഏകാധിപതി അസദിന്റെ പതനവാര്‍ത്ത ആഘോഷിക്കാനായി തടിച്ചു കൂടിയ സിറിയക്കാരില്‍ ആര്‍ക്കും തന്നെ സ്വദേശത്തേയ്ക്കു മടങ്ങാനുള്ള യാതൊരു ആവേശവും ഇപ്പോഴും കാണ്മാനില്ല. അഫ്ഗാനികളോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതു പോലെ, സിറിയന്‍ അഭയാര്‍ത്ഥികളോട് ഒരു വര്‍ഷത്തിനകം സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകണമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കേരളത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നേനെ. കേരളത്തിലെ സോഷ്യല്‍ മീഡിയ ബുദ്ധിജീവികളുടെ ഇരട്ടത്താപ്പ്കൂടി പ്രകടമാക്കുന്നതാണ് ഈ നാടുകടത്തലിനെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍.