ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിലേക്ക് തിരിച്ചു. നിര്‍ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

അമേരിക്കയിലെത്തുന്ന മോദി, ക്വാഡ് ഉച്ചകോടിക്കിടെ വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍' എന്ന പരിപാടിയില്‍ മോദി സംസാരിക്കുക. നിരവധി ലോകനേതാക്കള്‍ ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കും. ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ യു.എസ്സിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിക്കും.

കൂടാതെ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, സെമി കണ്ടക്ടര്‍, ബയോടെക്നോളജി എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനായാണ് കൂടിക്കാഴ്ച.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് മുന്‍പ് നടക്കുന്ന ക്വാഡ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നത് പുതിയൊരു മുഖവുമായാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്ക് നഷ്ടമായ 'പീസ് മേക്കര്‍' എന്ന പേര് വീണ്ടെടുത്ത ശേഷമുള്ള ക്വാഡ് കൂടിക്കാഴ്ചയാണിത്. വാഷിംഗ്ടണിന് പകരം ജന്മനാടായ വില്‍മിംഗ്ടണില്‍ വച്ച് നടക്കുന്നതിനാല്‍ ബൈഡന് ഈ കൂടിക്കാഴ്ചയില്‍ വൈകാരികമായൊരു ഘടകവുമുണ്ട്.

സെക്രട്ടറി ജനറല്‍ ന്യൂയോര്‍ക്കില്‍ വിളിച്ചുകൂട്ടിയ സമ്മിറ്റ് ഒഫ് ദി ഫ്യൂച്ചര്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ആയിരിക്കും പങ്കെടുക്കുന്നത്. സുപ്രധാനമായ തീരുമാനങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉരുത്തിരിയും.യുക്രെയിന്‍-റഷ്യ യുദ്ധത്തില്‍ ഇന്ത്യയെടുത്ത നിലപാടുകളാണ് ഇന്ത്യയുടെ പുതിയ മുഖത്തിന് കാരണം. പൊതുവേ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കാറില്ല. മദ്ധ്യസ്ഥത വഹിക്കുന്ന രാജ്യത്തിന്റെ താത്പര്യങ്ങള്‍ പലപ്പോഴും സംരക്ഷിക്കപ്പെടില്ല. താഷ്‌കന്റ് ഡിക്ലറേഷന് പിന്നാലെയാണല്ലോ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചത്. ഇന്ത്യയുടെ ആ നയം മാറുന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്. ഇന്ത്യ ഇതുവരെ റഷ്യയുടെ പ്രവൃത്തികളെ അപലപിച്ചിട്ടില്ല.

അതേസമയം,നാറ്റോ രാജ്യങ്ങളോടും നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജി 20 നടന്നപ്പോള്‍ റഷ്യയ്ക്കും നാറ്റോയ്ക്കും സ്വീകാര്യമായ പ്രസ്താവനയിറക്കാന്‍ ഇന്ത്യക്കായി. ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഇന്ത്യയെയാണ്. ക്വാഡ് മിലിറ്ററി സഖ്യമാകുമോ യു.എസ്,ഇന്ത്യ,ജപ്പാന്‍,ഓസ്‌ട്രേലിയ എന്നീ നാലു ഇന്തോ-പസഫിക്ക് ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിനെ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങള്‍ക്ക് ഒരു മിലിറ്ററി സഖ്യമാക്കാനാണ് ആഗ്രഹം.

മറ്റൊരു മിലിറ്ററി ഉടമ്പടിയിലും അംഗമല്ലാത്തതിനാല്‍ ഇന്ത്യ ക്വാഡിനെ മിലിറ്ററി സഖ്യമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം,കൊവിഡ്-19 പോലുള്ള പൊതുപ്രശ്‌നങ്ങളില്‍ സഹകരിക്കാനും പൊതുവായുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള വേദിയായാണ് ക്വാഡിനെ ഇന്ത്യ കാണുന്നത്. ഏഷ്യ-പസഫിക്കിലുള്ള ചൈനയുടെ സ്വാധീനം തടയുന്നതും ലക്ഷ്യമാണ്. ഇന്ത്യ യു.എസുമായി സൈനികാഭ്യാസങ്ങള്‍ നടത്താറുണ്ടെങ്കിലും അതിനെ ക്വാഡ് ആയി നമ്മള്‍ കണക്കാക്കുന്നില്ല.