ടെഹ്‌റാന്‍: ആയത്തുള്ള അലി ഖമേനിയുടെ മകനെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതില്‍ കടുത്ത ഇറാന്‍ പക്ഷപാതികള്‍ക്ക് ആഹ്ലാദം. അതേസമയം ശത്രുക്കള്‍ക്ക് എതിരായ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മൊജ്തബ ഖമേനിയെ, ഭരണകൂടത്തിന്റെ 88 അംഗ അസംബ്ലിയില്‍ നിയമിച്ചതിന് ശേഷം ഇന്നലെ അയത്തുള്ളയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ഗാഢമായ ബന്ധമുള്ള നേതാവാണ് അദ്ദേഹം. ഇവരുടെ സമ്മര്‍ദ്ദത്തിന്റെ കൂടി ഫലമായിട്ടാണ് മൊജ്തബയെ പദവിയിലേക്ക് നിയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. ഖമേനിയുടെ പിന്‍ഗാമിയെ തീരുമാനിച്ചതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, ഭരണകൂടത്തെ പിന്തുണക്കുന്നവര്‍ അദ്ദേഹത്തിന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുന്നതും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതും കാണിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു.

ടെഹ്‌റാനില്‍ വലിയ ജനക്കൂട്ടം ഇറാനിയന്‍ പതാകകള്‍ വീശിക്കൊണ്ട് 'ദൈവം വലിയവനാണ്, ഖമേനിയാണ് നേതാവ് എന്ന്

ആര്‍ത്തുവിളിക്കുകയായിരുന്നു. മേഖലയിലെമ്പാടുമുള്ള എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് രാജ്യത്തിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ഇറാനിയന്‍ സൈന്യം പ്രഖ്യാപിച്ചിരുന്നു.

'ഇസ്ലാമിക രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കുറ്റവാളികളായ അമേരിക്കയ്ക്കും ക്രൂരമായ സയണിസ്റ്റ് ഭരണകൂടത്തിനും എത്രയും വേഗം ഇത്തരം ഭീരുവും മനുഷ്യത്വരഹിതവുമായ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്റാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മുജ്തബയുടെ നിയമനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ടെഹ്റാനിലെ എക്ബതാന്‍ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 'മുജ്തബയ്ക്ക് മരണം' എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ വിളിക്കുന്ന 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ഞായറാഴ്ചയാണ് മുജ്തബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവില്‍ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങള്‍ക്കിടയില്‍ വലിയൊരു വിഭാഗം എതിര്‍ക്കുന്നുണ്ട്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി (ഐആര്‍ജിസി) അടുത്ത ബന്ധമുള്ള മുജ്തബ ഖമനയി, തന്റെ പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിര്‍ണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്

ഗള്‍ഫിലുടനീളം ആക്രമണങ്ങളുടെ ഒരു പുതിയ പരമ്പര തന്നെ ഇറാന്‍ ആരംഭിച്ചു, മേഖലയിലുടനീളമുള്ള രാജ്യങ്ങളെ ഇത് ബാധിച്ചിരുന്നു. നേതൃത്വമാറ്റത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ഏറ്റവും പുതിയ മിസൈലുകളുടെയും ഡ്രോണുകളുടെയും ഒരു പരമ്പര അയച്ചതോടെ ഒറ്റരാത്രികൊണ്ട് ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇറാനിയന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ നിരവധി ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത്. 2022 ന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 100 ഡോളറിലെത്തിയിരിക്കുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്.

ഇറാന്റെ സൈനിക ഓഫീസിന്റെ തലവന്‍ അബു അല്‍-ഖാസിം ബാബയ്യാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെട്ടു. ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായിരുന്നു ഇദ്ദേഹം. ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഭരണകൂടത്തിലെ ഏറ്റവും പുതിയ പ്രധാന വ്യക്തിയാണ് അദ്ദേഹം. അതേസമയം, സൗദി അറേബ്യയില്‍, ഞായറാഴ്ച രാത്രി പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലേക്ക് നീങ്ങിയ ഒരു മിസൈലും റിയാദിലെ രണ്ട് ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തങ്ങള്‍ക്ക് നേരെ കൂടുതല്‍ ഇറാനിയന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ സിവിലിയന്‍ ലക്ഷ്യങ്ങളെ വിവേചനരഹിതമായി ആക്രമിക്കുകയും അവരുടെ ഡീസലൈനേഷന്‍ പ്ലാന്റുകളില്‍ ഒന്നിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി ബഹ്‌റൈന്‍ ആരോപിച്ചു. ഞായറാഴ്ച ഒമാന്‍ തീരത്ത് ഒരു കപ്പല്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മിഡില്‍ ഈസ്റ്റിലുടനീളം യുദ്ധം വ്യാപിച്ചു. ഇറാന്റെ പുതിയ നേതാവായി ഖമേനിയെ തിരഞ്ഞെടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് കുവൈത്ത് ആക്രമിക്കപ്പെട്ടതായും പറയപ്പെടുന്നു.