കീവ്: ദിവസങ്ങള്‍ക്കുമുമ്പ് 'ഓപറേഷന്‍ സ്‌പൈഡര്‍വെബ്' ഡ്രോണ്‍ ആക്രമണത്തില്‍ ആണവശേഷിയുള്ളവയടക്കം നിരവധി റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത യുക്രൈന്‍ പിന്നീട് തുടര്‍ച്ചയായി റഷ്യയുടെ ക്ഷമ പരീക്ഷിക്കുന്നു. യുക്രൈനില്‍ റഷ്യ തിരിച്ചടിക്ക് ഒരുങ്ങുമ്പോഴും പ്രതിരോധിക്കാന്‍ സജ്ജമായിരിക്കയാണ് സെലന്‍സ്‌കിയും കൂട്ടരും. വീണ്ടും റഷ്യന്‍ വിമാനങ്ങള്‍ യുക്രൈന്‍ വീഴ്ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 600 കിലോമീറ്ററിലേറെ അകലെ നിഷ്‌നി നൊവോഗോറോഡ് മേഖലയിലെ സാവാസ്ലേയ്ക വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ വിമാനങ്ങള്‍ തകര്‍ന്നത്. ആക്രമണ രീതിയോ കൂടുതല്‍ വിശദാംശങ്ങളോ യുക്രെയ്ന്‍ സേന പുറത്തുവിട്ടിട്ടില്ല. റഷ്യയുടെ അത്യാധുനിക കിന്‍ഷാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിഗ്-31 വിമാനങ്ങള്‍ വിന്യസിക്കാറുള്ളവയാണ് സാവാസ്ലേയ്ക വ്യോമതാവളം. മിഗ്-31 വിമാനമോ സു-30/34 വിമാനമോ ആണ് തകര്‍ന്നതെന്ന് അനുമാനമുണ്ട്.

സമാനമായി, യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 1,000 കിലോമീറ്ററിലേറെ അകലെ ചെബോക്‌സരിയിലെ ഫാക്ടറിയില്‍ വിജയകരമായ ഡ്രോണ്‍ ആക്രമണത്തിന്റെ വിഡിയോ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസ് ഉപരോധം നേരിടുന്ന വി.എന്‍.ഐ.ഐ.ആര്‍- പ്രോഗ്രസ് ഫാക്ടറിയാണ് ആക്രമിച്ചതെന്നാണ് യുക്രെയ്ന്‍ വിശദീകരണം. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്.

അതേസമയം, യുക്രെയ്‌നിലുടനീളം റഷ്യയും കനത്ത ആക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രി മാത്രം 479 ഡ്രോണുകളാണ് റഷ്യ അയല്‍രാജ്യത്തിനുനേരെ തൊടുത്തത്. മധ്യ, പശ്ചിമ മേഖലകളില്‍ 20 മിസൈലുകളും വര്‍ഷിച്ചു. ആക്രമണങ്ങളില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്‌നില്‍ ഡബ്‌നോ വ്യോമതാവളത്തിനുനേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരണമുണ്ട്.

അതേസമയം യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളും അടച്ചിട്ടു റഷ്യ. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോട് അടുപ്പിച്ച് മാത്രം യുക്രെയ്ന്റെ 76 ഡ്രോണുകളാണ് റഷ്യന്‍ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യ യുക്രെയ്‌നില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇതുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുക്രെയ്‌നെതിരെ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം ആയിരുന്നു തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായത്. ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ, യുക്രെയ്‌ന് നേരെ തൊടുത്തു. 479 ഡ്രോണുകളില്‍ 460 എണ്ണവും നിര്‍വീര്യമാക്കിയതായി യുക്രെയ്ന്‍ വ്യോമസേന അവകാശപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ആക്രമണം ഒരുവശത്ത് നടക്കുന്നതിനിടെ റഷ്യയും യുക്രെയ്‌നും തമ്മില്‍ തടവുകാരെ കൈമാറുന്നതും പുരോഗമിക്കുന്നുണ്ട്. 25 വയസിന് താഴെയുള്ള നൂറുകണക്കിന് തടവുകാരെയാണ് ഇതനുസരിച്ച് വിട്ടയച്ചത്. ഇസ്താംബൂളില്‍ വച്ച് ജൂണ്‍ രണ്ടിനുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഈ കൈമാറ്റം.