- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവര്‍ അര്‍ഹിക്കുന്ന ആക്രമണം'; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി; ആക്രമണം കടുപ്പിക്കുമ്പോഴും ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നു; തടവുകാരെ കൈമാറാന്‍ തീരുമാനം; ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്ന്‍
'അവര്‍ അര്‍ഹിക്കുന്ന ആക്രമണം';
കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി. ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും വ്യോമാക്രമണം റഷ്യ അര്‍ഹിക്കുന്നതാണെന്നും സെലന്‍സ്‌കി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തില്‍ റഷ്യയ്ക്ക് കാര്യമായ നഷ്ടങ്ങളുണ്ടായി. അത് പൂര്‍ണമായും ന്യായീകരിക്കാവുന്നതാണെന്നും അവര്‍ അത് അര്‍ഹിക്കുന്നതായും സെലന്‍സ്‌കി പ്രതികരിച്ചു.
സ്പൈഡേഴ്സ് വെബ് എന്ന് പേരിട്ട ഓപ്പറേഷനില്‍ 117 ഡ്രോണുകളാണ് യുക്രെയ്ന്‍ ഉപയോഗിച്ചത്. റഷ്യന്‍ വ്യോമതാവളങ്ങളില്‍ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനികള്‍ ആക്രമിക്കപ്പെട്ടുവെന്ന് സെലന്‍സ്‌കി പറഞ്ഞു. ഒന്നരവര്‍ഷം ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയ ഓപ്പറേഷനാണിത്. ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ അംഗീകാരം നല്‍കിയ ഒരു കാര്യം ഫലപ്രാപ്തിയിലെത്തുകയും റഷ്യയ്ക്ക് യുദ്ധവിമാനങ്ങളുള്‍പ്പെടെ വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു എന്നത് ശരിക്കും സംതൃപ്തി തരുന്ന ഒരു കാര്യമാണ്. ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടരും'- സെലന്‍സ്‌കി വ്യക്തമാക്കി.
ആക്രമണത്തിന് തൊട്ടുമുന്‍പ് റഷ്യ യുക്രെയ്നെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രെയ്ന്‍ ജനത വ്യോമാക്രമണ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇന്നലെ യുക്രെയ്നില്‍ അഞ്ഞൂറോളം റഷ്യന്‍ ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഓരോ ആഴ്ച്ചയും അവര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന യൂണിറ്റുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോള്‍ കലിബര്‍ മിസൈലുകളും അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. ആരോടാണ് മത്സരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഏത് വിധേനയും ഞങ്ങള്‍ യുക്രെയ്നെയും യുക്രെയ്ന്‍ ജനതയെയും പ്രതിരോധിക്കും'- സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുദ്ധം തുടങ്ങിയ ശേഷം റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട, യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണ പരമ്പരക്കുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ രണ്ടാംഘട്ട തടവുകാരുടെ കൈമാറ്റത്തിന് തീരുമാനം. തുര്‍ക്കിയയിലെ ഇസ്താംബുളില്‍ നടന്ന ചര്‍ച്ചകളില്‍ 25 വയസ്സിന് താഴെ പ്രായമുള്ള, ഗുരുതര പരിക്കേറ്റ എല്ലാ യുദ്ധത്തടവുകാരെയും കൈമാറാന്‍ തീരുമാനമായി. നിരുപാധിക വെടിനിര്‍ത്തലിനില്ലെന്ന് റഷ്യ വ്യക്തമാക്കിയപ്പോള്‍ പ്രധാന വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്‌നും അറിയിച്ചു. തുടര്‍ ചര്‍ച്ച ജൂണ്‍ അവസാനത്തില്‍ നടത്താമെന്ന് യുക്രെയ്ന്‍ നിര്‍ദേശിച്ചു.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഇരു കക്ഷികളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച നടക്കുന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകാതെയാണ് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിച്ചത്. പ്രതിരോധമന്ത്രി റുസ്തം ഉമറോവിന്റെ നേതൃത്വത്തില്‍ യുക്രെയ്ന്‍ സംഘവും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായി വ്‌ലാദിമിര്‍ മെഡിന്‍സ്‌കി നയിക്കുന്ന റഷ്യന്‍ സംഘവുമാണ് ചര്‍ച്ചക്കെത്തിയത്. തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകന്‍ ഫിദന്റെ അധ്യക്ഷതയിലായിരുന്നു സംഭാഷണം.
1000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം രൂക്ഷമാക്കിയത് ചര്‍ച്ചകളില്‍ ശുഭകരമായ തീരുമാനങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. റഷ്യ നടത്തിയ പ്രത്യാക്രമണത്തില്‍ 80 ഡ്രോണുകളില്‍ 52ഉം യുക്രെയ്‌നും തകര്‍ത്തു. രണ്ട് മിസൈലുകള്‍ ഖാര്‍കിവില്‍ പതിച്ചു.
ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ പ്രതിനിധികളുമായി ആശയകൈമാറ്റം നടത്തി. ഇതേ സമയം, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി നാറ്റോ കിഴക്കന്‍ മേഖല- നോര്‍ഡിക് രാജ്യങ്ങള്‍ വിളിച്ചുചേര്‍ത്ത ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിലെത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിലവില്‍വന്നാല്‍ റഷ്യയില്‍നിന്ന് സുരക്ഷ ഉറപ്പുനല്‍കണമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം.