ഖാര്‍ട്ടും: സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ സര്‍ക്കാര്‍ സേനയായ സുഡാനീസ് ആംഡ് ഫോഴ്‌സ് (SAF) കുട്ടികളെ സൈനികരായി റിക്രൂട്ട് ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പോലും ആയുധങ്ങളേന്തി യുദ്ധക്കളത്തിലേക്ക് പോകുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏപ്രില്‍ 2023-ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ കുട്ടികളെ പോലും ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് വലിയ ഞെട്ടലുളവാക്കുന്നതാണ്.

പുറത്തുവന്ന ദൃശ്യങ്ങളില്‍, മെലിഞ്ഞ ശരീരവും വലിയ ആയുധങ്ങളുമായി കുട്ടികള്‍ സന്തോഷത്തോടെ തോക്കുകള്‍ വാനിലേക്കുയര്‍ത്തിപ്പിടിച്ചിരിക്കുന്നത് കാണാം. തോക്കിന്‍കുഴലുകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നുണ്ട്. 'ഞങ്ങള്‍ SAF-നൊപ്പം നില്‍ക്കുന്നു' എന്ന് ഒരു മുതിര്‍ന്നയാളുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്നുണ്ട്. കുട്ടികളെ ആവേശഭരിതരാക്കുന്ന ഈ മുതിര്‍ന്നയാള്‍ ഒരു അധ്യാപകനെപ്പോലെയാണെങ്കിലും, അവരെ മരണത്തിലേക്ക് നയിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

വീഡിയോയിലെ മുതിര്‍ന്നയാള്‍ ഒരു അധ്യാപകനെ പോലെയാണ് തോന്നുന്നത്, ഒരു ക്ലാസ് നയിക്കുന്നത് പോലെയാണ്. അയാള്‍ കുട്ടികളെ നോക്കി ആക്രോശിക്കുന്നു, അവരെ ഏതാണ്ട് നയിക്കുന്നു. അയാള്‍ വായുവിലേക്ക് ഒരു മുഷ്ടി ചൂണ്ടുന്നു: കുട്ടികള്‍ അവനെ ആരാധനയോടെ നോക്കുന്നു.

നിരവധി വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ശേഷം, സുഡാനീസ് ആംഡ് ഫോഴ്‌സും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള അധികാരവടംവലിയാണ് 2023 ഏപ്രിലില്‍ ആഭ്യന്തരയുദ്ധമായി മാറിയത്. നഗരങ്ങള്‍ തകര്‍ക്കപ്പെടുകയും അയല്‍പ്രദേശങ്ങള്‍ കത്തിച്ചാമ്പലാവുകയും ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തതോടെ, പട്ടിണിയും ദുരിതങ്ങളും വ്യാപകമായി. ഇരുപക്ഷത്തിനും ഈ യുദ്ധത്തിലെ ക്രൂരതകളില്‍ പങ്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ദേശീയ സൈന്യമെന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളോളം ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ രൂപപ്പെട്ടതാണ് SAF. വിശ്വാസവും സൈനിക ശക്തിയും ഒന്നിച്ചുചേര്‍ക്കുകയും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത ഒരു ഭരണകൂടത്തിന്റെ ഭാഗമായിരുന്നു SAF. മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍-ബഷീര്‍ അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ആ സംവിധാനം ഇല്ലാതായിട്ടില്ല; നിലവിലെ സൈനിക ഉദ്യോഗസ്ഥരിലും സഖ്യസേനകളിലും അത് നിലനില്‍ക്കുന്നു.

ഈ ബാലസൈനികരുടെ റിക്രൂട്ട്‌മെന്റ് സുഡാനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരമായ മുഖവും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും എടുത്തു കാണിക്കുന്നു. യുദ്ധം നീളുകയും സൈനികരുടെ എണ്ണം കുറയുകയും ചെയ്തതോടെ സൈന്യം ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഇരകളെ തേടുകയാണ് - കുട്ടികളെ. 2023-ല്‍ മാത്രം സുഡാനില്‍ 209 കുട്ടികളെ സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്ത കേസുകള്‍ സ്ഥിരീകരിച്ചു. ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ടിക് ടോക്കിലൂടെ പുറത്തുവന്ന ഒരു വീഡിയോ ഇതിന് തെളിവാണ്. ഒരു വീഡിയോയില്‍, സൈനിക വേഷം ധരിച്ച മൂന്ന് കുട്ടികള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പാട്ടുപാടുന്നത് കാണാം. മറ്റൊരു വീഡിയോയില്‍, ഒരു കൊച്ചു ബാലനെ ബാര്‍ബര്‍ കസേരയില്‍ ഇരുത്തിയിരിക്കുന്നു. ആ കുട്ടിക്ക് വൈകല്യമുണ്ടെന്ന് വ്യക്തമാണ്, പ്രായം ആറോ ഏഴോ മാത്രം. ക്യാമറയ്ക്ക് പിന്നിലുള്ള ഒരാള്‍ പറഞ്ഞു കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ അവന്‍ ചിരിച്ചുകൊണ്ട് ഏറ്റുവിളിക്കുന്നു. താന്‍ പറയുന്നത് എന്താണെന്ന് പോലും ആ കുട്ടിക്ക് അറിയില്ല.

തോക്കേന്താന്‍ കഴിയാത്തവരെ പോലും അവര്‍ വെറുതെ വിടുന്നില്ല. ചാരന്മാരായും ചുമട്ടുതൊഴിലാളികളായും കുട്ടികളെ ഉപയോഗിക്കുന്നു. കുട്ടികളെ യുദ്ധത്തിന് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമമനുസരിച്ച് കുറ്റകൃത്യമാണ്. എസ്.എ.എഫ് ജനറല്‍മാര്‍ക്ക് ഇക്കാര്യം അറിയാമെങ്കിലും അവര്‍ അത് അവഗണിക്കുന്നു. ബാല്യത്തില്‍ തോക്കേന്താന്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുക എളുപ്പമല്ല. തോക്ക് പിടിച്ചുനില്‍ക്കുമ്പോള്‍ അവര്‍ക്ക് അത് ആവേശമായി തോന്നാം, പക്ഷേ ആ തോക്കിന്റെ അറ്റത്ത് കാത്തിരിക്കുന്നത് രക്തം മണക്കുന്ന മരണമാണ്.