വാഷിങ്ടണ്‍: ഗസ്സ യുദ്ധം അവസാനിപ്പിക്കാനും പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുമായി 20 ഇന പദ്ധതി യു.എസിന്റെ കാര്‍മികത്വത്തില്‍ തയാറാകുന്നതായി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഹമാസിനും ലഭ്യമാക്കിയിട്ടുണ്ട്. ഹമാസ് ഈ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയും ഹമാസിനെ ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തിലാണ കരാര്‍ ഒരുങ്ങുന്നത് എന്നാമ് വിവരം.

ഇതിനിടെ ഹമാസിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തുവന്നു. തങ്ങള്‍ മുന്നോട്ടുവെച്ച പദ്ധതി ഹമാസ് അംഗീകരിക്കണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. ഹമാസിന്റെ പ്രതികരണത്തിനായി മൂന്നോ നാലോ ദിവസംനല്‍കുമെന്നും ട്രംപ് പറഞ്ഞു.

'എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു. ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ എന്നറിയണം. അങ്ങനെയല്ലെങ്കില്‍ അത് വളരെ സങ്കടകരമായ പര്യവസാനമായിരിക്കും', ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. തങ്ങള്‍ മുമ്പോട്ട് വെച്ച നിര്‍ദേങ്ങളില്‍ ഹമാസ് പ്രതികരിക്കണമെന്നും ഇതിനായി മൂന്നോ നാലോ ദിവസം സമയം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇതിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ ചെയ്യേണ്ടത് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ചയാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ബന്ദികളുടെ മോചനം, ഗാസയില്‍നിന്നുള്ള ഇസ്രയേല്‍ പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, പലസ്തീന്‍ പ്രദേശങ്ങള്‍ താത്കാലികമായി ഭരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക താല്‍പര്യത്തില്‍ യു.എസിന്റെ പശ്ചിമേഷ്യയിലെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് പദ്ധതി തയാറാക്കിയത്. യു.എന്‍ ജനറല്‍ അസംബ്ലിക്കായി യു.എസിലെത്തിയ വിവിധ അറബ്, മുസ്ലിം രാജ്യങ്ങള്‍ക്ക് ഈ പദ്ധതിയുടെ കരട് കൈമാറിയതായാണ് സൂചന. പ്രധാന അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വിറ്റ്‌കോഫിനെ തന്നെ അവരുമായി സംസാരിക്കാനും നിയോഗിച്ചിരിക്കുകയാണ്.

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പ്രദേശം ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന ട്രംപിന്റെ ഫെബ്രുവരിയിലെ വിവാദ പ്രസ്താവനയില്‍ നിന്നുള്ള പിന്നോക്കം പോകലിന്റെ സൂചനകളും പദ്ധതിയുടെ കരടിലുണ്ട്. ഹമാസിനെ നിരായുധീകരിച്ച്, ഫലസ്തീനികളെ ഗസ്സയില്‍ തന്നെ തുടരാന്‍ പ്രാപ്തരാക്കുന്ന വിശാലമായ പദ്ധതിയില്‍ ഇരുരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാതയും തുറക്കുന്നു.

പദ്ധതി ഇങ്ങനെ:

1. ഗസ്സ ആകമാനം നിരായുധീകരണം. അയല്‍പക്കത്തിന് (ഇസ്രയേല്‍) ഭീഷണിയാകാത്ത ടെറര്‍ ഫ്രീ സോണ്‍.

2. ഗസ്സ നിവാസികള്‍ക്ക് ഉപകരിക്കും വിധത്തില്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മാണം.

3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാന്‍ ധാരണയിലെത്തിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രയേലി സൈന്യം നടപടികള്‍ നിര്‍ത്തിവെക്കും ക്രമേണ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങും.

4. 48 മണിക്കൂറിനുള്ളില്‍ ഡീല്‍ അംഗീകരിക്കുന്ന കാര്യം ഇസ്രയേല്‍ പ്രഖ്യാപിക്കും. ജീവിച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളെ ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.

5. ബന്ദികള്‍ തിരിച്ചെത്തിയാലുടന്‍ ഇസ്രയേല്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. മരിച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും.

6. ബന്ദികള്‍ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍, സമാധാനത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ്. ഗസ്സ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത.

7. ഈ കരാറില്‍ തീരുമാനമായാല്‍ ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ഗസ്സയിലേക്ക് ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകള്‍ അനുവദിക്കും.

8. ഇരുവിഭാഗത്തിന്റെയും ഇടപെടലില്ലാതെ സഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യും. യു.എന്നും റെഡ് ക്രസന്റും അതിന് നേതൃത്വം വഹിക്കും.

9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്‌നോക്രാറ്റുകള്‍ അടങ്ങുന്ന താല്‍കാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യന്‍ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യു.എസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും.

10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങള്‍ നിര്‍മിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മിക്കാന്‍ ഒരു സാമ്പത്തിക പ്ലാന്‍ തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്.

11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

12. ആരെയും ഗസ്സയില്‍ നിന്ന് നിര്‍ബന്ധിച്ചു പുറത്താക്കില്ല. ആര്‍ക്കെങ്കിലും പുറത്തുപോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ മടങ്ങിവരാനും അനുവദിക്കും. ഗസ്സയില്‍ തന്നെ തുടരാന്‍ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.

13. ഗസ്സ ഭരണത്തില്‍ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകള്‍ ഉള്‍പ്പെടെ പുതിയ സായുധ സംവിധാനങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കില്ല.

14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകള്‍ പാലിക്കുന്നുവെന്നും ഇസ്രയേലിന് ഭീഷണിയാകില്ലെന്നും ഉറപ്പാക്കാന്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്റി.

15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങളുമായി സഹകരിച്ച് യു.എസ ഒരു ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ് വികസിപ്പിക്കും. ഉടനടി തന്നെ ആ സേനയെ ഗസ്സയില്‍ വിന്യസിക്കും. ആ സേന ദീര്‍ഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീന്‍ പൊലീസ് സേനയെ പരിശീലിപ്പിക്കും.

16. ഇസ്രയേല്‍ ഗസ്സ കൈയേറുകയോ അനക്‌സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷ സേനകള്‍ക്ക് പ്രദേശം കൈമാറി ഐ.ഡി.എഫ് പിന്‍വാങ്ങും.

17. ഈ നിര്‍ദേശങ്ങള്‍ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ മേല്‍പറഞ്ഞ പോയിന്റുകള്‍ ടെറര്‍ ഫ്രീ മേഖലകളില്‍ നടപ്പാക്കും. അവിടം ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണിത്)

18. ഗസ്സ ജനതയെ 'തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള' പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.

19. ഗസ്സ പുനര്‍നിര്‍മാണം പുരോഗമിക്കുമ്പോള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാര്‍ഗരേഖ നിലവില്‍ വരും.

20. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഇസ്രയേലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തില്‍ സംഭാഷണം.