വാഷിങ്ടണ്‍: ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചത് പാക്കിസ്ഥാന്റെ അഭ്യര്‍ഥനപ്രകാരം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടും യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

ബുധനാഴ്ച മോദിയും ട്രംപും തമ്മില്‍ ഫോണില്‍ 35 മിനിറ്റോളം സംസാരിച്ചിരുന്നു. കാനഡയില്‍ ജി-7 ഉച്ചകോടിയില്‍ നിന്ന് നിശ്ചയിച്ചതിലും നേരത്തെ ട്രംപ് മടങ്ങിയത് കൊണ്ട് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരുന്നില്ല. പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനായി നിര്‍ബന്ധിതരാവുക ആയിരുന്നുവെന്ന് മോദി ട്രംപിനെ ഫോണ്‍ സംഭാഷണത്തിനിടെ അറിയിച്ചു.

' ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു തലത്തിലും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് ചര്‍ച്ചയോ, യുഎസിന്റെ മധ്യസ്ഥ ശ്രമമോ ഉണ്ടായിട്ടില്ലെന്ന് മോദി വ്യക്തമായി ട്രംപിനെ ധരിപ്പിച്ചു. പാക്കിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക തലത്തില്‍ ആശയവിനിമയം നടത്തിയാണ് സൈനിക നടപടി അവസാനിപ്പിച്ച് വെടിനിര്‍ത്തലിന് ധാരണയായത,്'- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ ഒരുകാരണവശാലും ഒരിക്കലും മധ്യസ്ഥ ചര്‍ച്ച അനുവദിക്കില്ലെന്നും അക്കാര്യത്തില്‍ ഇന്ത്യയില്‍ സമ്പൂര്‍ണ രാഷ്ട്രീയ സമവായം ഉണ്ടെന്നും മോദി ട്രംപിനെ ധരിപ്പിച്ചതായും മിസ്രി അറിയിച്ചു.

എന്നാല്‍, പാക് സൈനിക മേധാവി അസിം മുനീറുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പഴയ നിലപാട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ' ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് ഞാനാണ്. ഞാന്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുന്നു. മോദി ഗംഭീര വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹവുമായി ഞാന്‍ കഴിഞ്ഞ രാത്രി സംസാരിച്ചിരുന്നു. ഞങ്ങള്‍ മോദിയുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ പോകുകയാണ്. ഞാനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യുദ്ധം അവസാനിപ്പിക്കാന്‍ സ്വാധീനം ചെലുത്തിയത് ഇദ്ദേഹമാണ്( അസിം മുനീര്‍). ഇന്ത്യയുടെ ഭാഗത്ത് നിന്ന് മോദിയും, മറ്റുള്ളവരും. ഇരുരാജ്യങ്ങളും ആണവ രാജ്യങ്ങളാണ്. ഞാനാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്'- ട്രംപ് അവകാശപ്പെട്ടു.

മാധ്യമങ്ങള്‍ ഇക്കാര്യം വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും അതിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് പോലും എഴുതിയില്ലെന്നും ട്രംപ് പരിഭവം പറഞ്ഞു.