വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കിയ ട്രംപ് സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനമോ വെടിനിര്‍ത്തല്‍ പ്രഖ്യാപനമോ ഉണ്ടായില്ലെങ്കിലും ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. വൈറ്റ് ഹൗസില്‍ നടന്ന യുക്രെയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. അതേസമയം, യുക്രെയ്‌ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ധാരണയായി. യൂറോപ്യന്‍ രാജങ്ങളും അമേരിക്കയും ഇതില്‍ പങ്കുവഹിക്കും.

ഭൂമി വിട്ടുകൊടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി-പുടിന്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. വേദി പിന്നീട് തീരുമാനിക്കും. ശേഷം, വെടിനിര്‍ത്തലടക്കം ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്ക - റഷ്യ - യുക്രെയ്ന്‍ ത്രികക്ഷി സമ്മേളനം നടത്തും. ചര്‍ച്ചള്‍ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍, റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്ന് വൈറ്റ് ഹൗസ് യോഗത്തില്‍ ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടു.

സങ്കീര്‍ണമായ ഭൂമി വിട്ടുകൊടുക്കല്‍ ചര്‍ച്ച റഷ്യയും യുക്രെയ്നും തമ്മിലാകണമെന്നും അതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ പുട്ടിന്‍ സെലെന്‍സ്‌കി നേര്‍ക്കുനേര്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയുടെ വേദി പിന്നീട് തീരുമാനിക്കും. തുടര്‍ന്ന് റഷ്യ യുക്രെയ്ന്‍ യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു. യുക്രെയ്ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. യൂറോപ്യന്‍ രാജ്യങ്ങളും യുഎസും ഇതില്‍ പങ്കുവഹിക്കും.




റഷ്യ - യുക്രെയ്ന്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയെന്ന ആശയത്തെ പുടിന്‍ അംഗീകരിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയാറെന്ന് സെലെന്‍സ്‌കി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തത്.

സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പെന്ന് യുറോപ്യന്‍ നേതാക്കള്‍ പ്രതികരിച്ചു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പുട്ടിനെ അറിയിക്കാന്‍ ട്രംപിനെ ചുമതലപ്പെടുത്തിയെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് പറഞ്ഞു. ചര്‍ച്ച അവസാനിച്ചതിനെ തുടര്‍ന്ന് യുറോപ്യന്‍ നേതാക്കള്‍ വൈറ്റ് ഹൗസില്‍ നിന്നു മടങ്ങി.

നേരത്തെ, കൂടിക്കാഴ്ചയ്ക്കു മുന്‍പ് ട്രംപും സെലെന്‍സ്‌കിയും മാധ്യമങ്ങളെ കണ്ടു. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ടു. സെലെന്‍സ്‌കിയും പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എല്ലാം നന്നായി ഭവിച്ചാല്‍ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും വൈറ്റ് ഹൗസിലുണ്ടായിരുന്നു.

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്‌കയില്‍ നടന്ന പുട്ടിന്‍ ട്രംപ് ഉച്ചക്കോടിക്ക് ശേഷമാണ് തിങ്കളാഴ്ച ട്രംപ് - സെലെന്‍സ്‌കി കൂടിക്കാഴ്ച നടക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ നടന്ന സെലന്‍സ്‌കി ട്രംപ് കൂടിക്കാഴ്ച വാക്കു തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ഇക്കുറി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തായിരുന്നു സെലന്‍സ്‌കിയുടെ വരവ്.




ആറുമാസം മുമ്പ് ഓവല്‍ ഓഫീസില്‍ എത്തിയപ്പോള്‍ കോട്ടൊന്നും ധരിക്കാതെ സൈനിക വേഷത്തിലായിരുന്നു സെലന്‍സ്‌കിയുടെ വരവ്. ആ വരവ് തന്നെ ട്രംപിന് ഇഷ്ടമായില്ല. അതിനുപിന്നാലെ വാക്പോര് കൂടിയായതോടെ, ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അന്നുട്രംപിന്റെ ശകാരവര്‍ഷം കേട്ട് സെലന്‍സ്‌കി ഒരു തരത്തില്‍ സ്ഥലം കാലിയാക്കുകയായിരുന്നു.

കൂടിക്കാഴ്ചയ്ക്ക് മുമ്പ് ട്രംപ് നേരിട്ടെത്തി യുക്രെയിന്‍ പ്രസിഡന്റിനെ കൈ കൊടുത്ത് സ്വീകരിച്ചു. കറുത്ത കോളറുള്ള ഷര്‍ട്ടിന്റെ പുറമേ കറുത്ത സ്യൂട്ട്പോലുള്ള ജാക്കറ്റാണ് സെലന്‍സ്‌കി ധരിച്ചത്. എന്നാല്‍, മുഴുവന്‍ സ്യൂട്ടോ, ടൈയോ ഉണ്ടായിരുന്നില്ല. സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ അഭിനന്ദിച്ച ട്രംപ് അദ്ദേഹത്തിന്റെ തോളിലൂടെ സൗഹൃദ സൂചകമായി കൈ വയ്ക്കുകയും ചെയ്തു. പുടിന്‍ അലാസ്‌കയിലേക്ക് വന്നത് വലിയ സംഭവമാണെന്ന് ട്രംപ് സെലന്‍സ്‌കിക്കൊപ്പം ഇരുന്നു കൊണ്ടു പറഞ്ഞു. യുക്രെയിനില്‍ സമാധാനം പുന: സ്ഥാപിച്ച ശേഷം താന്‍ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

യുദ്ധത്തിലെ കുട്ടികളുടെ ദുരിതത്തെ സൂചിപ്പിച്ച് അവരെ സംരക്ഷിക്കണമെന്ന സന്ദേശവുമായി അമേരിക്കന്‍ ഫ്രഥമ വനിത മെലാനിയ പുട്ടിന് കത്തയച്ചതിന് സെലന്‍സ്‌കി നന്ദി പറഞ്ഞു. മെലാനിയയ്ക്ക് കൈമാറാനായി തന്റെ ഭാര്യ ഒലീന സെലന്‍സ്‌ക എഴുതിയ കത്തും അദ്ദേഹം ട്രംപിന് കൈമാറി.

2022 ല്‍ ആരംഭിച്ച യുദ്ധം അവസാനിക്കാനുള്ള കാര്യമായ സാധ്യതയുണ്ടെന്ന്് ട്രംപ് പറഞ്ഞു. ' എല്ലാം നന്നായി കലാശിച്ചാല്‍ പുടിനെയും കൂടി ഉള്‍പ്പെടുത്തി ഒരു ത്രികക്ഷി ചര്‍ച്ച നടത്താം. ആളുകള്‍ മരിച്ചുവീഴുകയാണ്. അത് നമ്മള്‍ക്ക് അവസാനിപ്പിക്കണം. സെലന്‍സ്‌കിക്കും, എനിക്കും, പുട്ടിനും അതാണ് താല്‍പര്യം' ട്രംപ് പറഞ്ഞു. ത്രികക്ഷി ചര്‍ച്ചയെ യുക്രെയിന്‍ പ്രസിഡന്റ് സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ രാജ്യത്തിന് അമേരിക്കയുടെയും, യൂറോപ്പിന്റെയും പുന്തുണ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.