വാഷിങ്ടന്‍: ലോക സമാധാനത്തിനായി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ എല്ലായ്പ്പോഴും ഇടപെടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള സ്ഥിതിഗതികള്‍, കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തരതലത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നിടത്തെല്ലാം യുഎസ് ശ്രദ്ധ നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ സാധ്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇന്ത്യ-പാക്ക് വിഷയം മാര്‍ക്കോ റൂബിയോ പരാമര്‍ശിച്ചത്.

അതേസമയം യുക്രൈനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകണമെങ്കില്‍ ഇരുപക്ഷവും പരസ്പരം വെടിയുതിര്‍ക്കുന്നത് നിര്‍ത്തണമെന്നും എന്നാല്‍ റഷ്യ അതിന് സമ്മതിക്കുന്നില്ലെന്നും റൂബിയോ പറഞ്ഞു. മൂന്നര വര്‍ഷത്തോളമായി തുടരുന്ന യുദ്ധം പൊടുന്നനെ വെടിനിര്‍ത്തലിലേക്ക് എത്തിക്കുന്നതില്‍ ഏറെ വെല്ലുവിളിയുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തലിനെക്കാളും ഭാവിയിലും സംഘര്‍ഷങ്ങള്‍ തടയാന്‍ സാധിക്കുന്ന സമാധാന കരാറാണ് ലക്ഷ്യമിടുന്നതെന്നും ചാനല്‍ പരിപാടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ തങ്ങളുടെ ഇടപെടലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ വാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നു എന്നത് മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത് യുക്രെയ്‌നുമായുള്ള യുദ്ധത്തെ സുസ്ഥിരപ്പെടുത്താന്‍ മോസ്‌കോയെ സഹായിക്കുന്നു എന്നതാണ് അസ്വസ്ഥതയുടെ പ്രധാന കാരണമെന്നായിരുന്നു റൂബിയോയുടെ നേരത്തെ പ്രതികരിച്ചിരുന്നു.

പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍ ഉള്ളപ്പോഴും ഇന്ത്യ റഷ്യയില്‍ നിന്നും തുടര്‍ച്ചയായി എണ്ണ വാങ്ങുന്നതാണ് ട്രംപിനെ നിരാശപ്പെടുത്തതെന്നും റൂബിയോ പ്രതികരിച്ചു. ഈ പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതും ട്രംപിന്റെ നിലപാടിന് കാരണമാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.

'ഇന്ത്യയ്ക്ക് വലിയ നിലയിലുള്ള ഊര്‍ജ്ജാവശ്യങ്ങളുണ്ട്. മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനായി പെട്രോളും ഗ്യാസും കല്‍ക്കരിയും വാങ്ങാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യ ഇത് വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉപരോധത്തിലുള്ളതും വിലക്കുറവുള്ളതുമാണ്. ഉപരോധമുള്ളതിനാല്‍ ആഗോള വില നിലവാരത്തില്‍ നിന്നും താഴ്ത്തിയാണ് പലപ്പോഴും റഷ്യ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുത്. നിര്‍ഭാഗ്യവശാല്‍ ഇത് യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധനീക്കത്തെ സുസ്ഥിരമാക്കുന്നു. ഇതാണ് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തിലെ അസ്വസ്ഥപ്പെടുത്തുന്ന ഘടകം. ഇത് മാത്രമല്ല അസ്വത്ഥതയുടെ ഘടകം. അവരുമായി സഹകരിക്കുന്ന മറ്റനേകം ഘടകങ്ങളും ഞങ്ങള്‍ക്കുണ്ടെ'ന്നും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇന്ത്യ റഷ്യയില്‍ നിന്നും പെട്രേളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നതിനെതിരെ അമേരിക്കയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. യൂറോപ്പിന്റെ പ്രശ്നങ്ങള്‍ ലോകത്തിന്റെ പ്രശ്നങ്ങളാണ്, പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങള്‍ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല എന്ന മനോഭാവത്തില്‍ നിന്ന് പാശ്ചാത്യലോകം വളരേണ്ടതുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പാശ്ചാത്യ വിമര്‍ശനങ്ങളോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യയ്ക്ക് അധിക താരിഫ് നിരക്ക് ചുമതലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള സോഷ്യല്‍ മീഡിയ പ്രതികരണത്തിലും ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചിരുന്നു. സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.