ഗാസ സിറ്റി: ഗാസയില്‍ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്ക് കൊണ്ടു വരുമ്പോള്‍ അവരെ ഹെലികോപ്ടറില്‍ ആദ്യം കൊണ്ട് പോകുക പെറ്റാ ടിക്വയിലെ റാബിന്‍ മെഡിക്കല്‍ സെന്ററിലേക്കായിരിക്കും. ഇവിടെ ഡോ. മൈക്കല്‍ സ്റ്റെയിന്‍മാന്‍ അവരെ ആറാം നിലയിലേക്ക് കൊണ്ടുപോകും. 700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞതിന് ശേഷം ബന്ദികള്‍ തങ്ങളുടെ ഏറ്റവും അടുത്ത കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആശുപത്രിയിേലെ ജീവനക്കാര്‍.

ഇത് ഒരു പദവിയാണ്,എന്നാണ് നഴ്സിംഗ് മേധാവി പറയുന്നു. തനിക്ക് എഴുപതോ എണ്‍പതോ വയസാകുമ്പോള്‍ ഓര്‍ക്കുന്ന ധന്യനിമിഷം ആയിരിക്കും അതെന്നാണ് അവര്‍ പറയുന്നത്. ഒരു നഴ്‌സ് എന്ന നിലയില്‍, ഒരു അമ്മ എന്ന നിലയില്‍, ഒരു സ്ത്രീ എന്ന നിലയില്‍, ഒരു ഇസ്രായേലി എന്ന നിലയില്‍ അവ നിരവധി മൂല്യങ്ങളുടെ പ്രതീകമാണ് എന്നാണ് അവര്‍ പറയുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള കരാറിന്റെ നിബന്ധനകള്‍ പ്രകാരം ഇരുപത് ജീവിച്ചിരിക്കുന്ന ബന്ദികളെയാണ് മോചിപ്പിക്കാന്‍ പോകുന്നത്.

അവരില്‍ പലരെയും ഈ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇത്തരത്തില്‍ ബന്ദികളുടെ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നത് ഇത് മൂന്നാം തവണയാണ്. ശനിയാഴ്ച പ്രമുഖ മാധ്യമമായ ബി.ബി.സിയുടെ പ്രതിനിധികള്‍ ഈ യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു. തങ്ങള്‍ ചികിത്സിക്കാന്‍ പോകുന്ന ബന്ദികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ മെഡിക്കല്‍ സംഘം മനസിലാക്കിയിട്ടുണ്ട്. ഡോ. സ്റ്റെയിന്‍മാന്‍ ബിബിസിയോട് പറഞ്ഞത് നിലവില്‍ ക്യാപ്റ്റീവ് മെഡിസിന്‍ എന്നൊരു മേഖലയില്ല എന്നും തങ്ങള്‍ അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ്.

2023 നവംബറിലും ഈ വര്‍ഷം ജനുവരിയിലും നടന്ന രണ്ട് മുന്‍ ബന്ദികളുടെ മോചനങ്ങളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ രണ്ട് വലിയ പാഠങ്ങള്‍ പഠിച്ചതായി അവര്‍ പറയുന്നു. ആദ്യത്തേത് 'ഒരു മെഡിക്കല്‍ ഡിറ്റക്ടീവ്' ആകുക എന്നതാണ്. അതായത് ബന്ദിയായിരുന്ന സമയത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. നേരത്തേ ചങ്ങലയിട്ട, മര്‍ദ്ദിക്കപ്പെട്ട ബന്ദികളുടെ കാര്യത്തില്‍, 'അവരുടെ രക്തപരിശോധനയില്‍, എന്‍സൈമുകളില്‍ തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

ജനുവരിയിലും ഫെബ്രുവരിയിലും തിരിച്ചെത്തിയ ബന്ദികളെ തങ്ങള്‍ ഇപ്പോഴും പരിപാലിക്കുന്നതായും എല്ലാ ആഴ്ചയും ഓരോ പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദിയുടെയും സ്വകാര്യ മുറിയുടെ വാതിലില്‍ 'ശല്യപ്പെടുത്തരുത്' എന്ന ബോര്‍ഡ് ഉണ്ടായിരിക്കും. ബന്ദികള്‍ക്കായി ഒരു അധിക സിംഗിള്‍ ബെഡ് കൂടി സജ്ജീകരിച്ചിരിക്കുന്നു. അതുവഴി ഒരു പങ്കാളിക്കോ ബന്ധുവിനോ അവരോടൊപ്പം ഉറങ്ങാന്‍ കഴിയും.

ബന്ദികളുടെ ഇടനാഴിക്ക് എതിര്‍വശത്ത് അവരുടെ ഏറ്റവും അടുത്ത കുടുംബത്തിന് സ്വന്തമായി ഒരു കിടപ്പുമുറിയും ഉണ്ടായിരിക്കും. ബന്ദികള്‍ എന്ത് കഴിക്കണം, എത്ര വേഗത്തില്‍ കഴിക്കണം എന്ന് നിര്‍ണ്ണയിക്കുക പ്രധാനപ്പെട്ട കാര്യമാണ്. ബന്ദികള്‍ തിരിച്ചെത്തിയാലും തങ്ങളുടെ ജോലി അവസാനിക്കുന്നില്ല എന്ന് ബന്ദികള്‍ തിരിച്ചെത്തുന്ന യൂണിറ്റിലെ ജീവനക്കാര്‍ ഊന്നിപ്പറയുന്നു. മെഡിക്കല്‍ കോംപ്ലക്‌സിലുടനീളമുള്ള 1,700 നഴ്‌സുമാരില്‍ മിക്കവാറും എല്ലാവരും യൂണിറ്റില്‍ അധിക ഷിഫ്റ്റുകള്‍ എടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.