ബീജിങ്: ഇന്ത്യയും ചൈനയും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന തീരുവ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വാങ് യീയുടെ ഈ നിര്‍ദ്ദേശം. അധികാരരാഷ്ട്രീയത്തേയും അധീശത്വത്തേയും എതിര്‍ക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്കുവഹിക്കണമെന്ന് വാങ് യി ആവശ്യപ്പെട്ടു.

വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത് മാത്രമാണ് ഇരുഭാഗത്തിനും ശരിയായ തീരുമാനമെന്നും ഇന്ത്യ- ചൈന സഹകരണത്തെ പരാമര്‍ശിച്ച് വാങ് യി പറഞ്ഞു. പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കുന്നതും സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും വാങ് യി അഭിപ്രായപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കുന്നതോടെ രാജ്യാന്തരബന്ധങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ സൗത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ് എന്ന് സൂചിപ്പിച്ച വാങ് യീ ഇരുവരും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നതായി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും റഷ്യയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദര്‍ശിച്ചിരുന്നു.

രണ്ടാഴ്ചമുമ്പ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രസ്താവന പുറത്തു വരുന്നത്. ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞയാഴ്ച അമേരിക്ക ഇരുപത് ശതമാനമായി

വര്‍ദ്ധിപ്പിച്ചിരുന്നു. നേരത്തേ ഇത് പത്ത്് ശതമാനമായിരുന്നു. തുടര്‍ന്ന് ചൈന അമേരിക്കന്‍ ഉത്പ്പന്നങ്ങളുടെ തീരുവ 15 ശതമാനം ആക്കിയിരുന്നു. വേണ്ടി വന്നാല്‍ മേരിക്കയുമായി യുദ്ധം ചെയ്യാന്‍ പോലും തങ്ങള്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ഒരു യോഗത്തിന് ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഈ നിര്‍ദ്ദേശത്തോട് ഇന്ത്യ ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ചൈനയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.