വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ പിന്തുണ നല്‍കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ദീര്‍ഘകാലമായുള്ള യുഎസ് സഖ്യകക്ഷികളെ 'ഭീരുക്കള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍, 'അമേരിക്കയില്ലെങ്കില്‍ നാറ്റോ വെറുമൊരു കടലാസ് പുലിയാണെന്ന്' ട്രംപ് പരിഹസിച്ചു. ഒരു ആണവ ഇറാനെ തടയാനുള്ള പോരാട്ടത്തില്‍ ചേരാന്‍ അംഗരാജ്യങ്ങള്‍ വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പോരാട്ടം ഇപ്പോള്‍ 'സൈനികമായി വിജയിച്ചു' എന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാന യുഎസ് സഖ്യകക്ഷികളുടെ സഹായം ട്രംപ് അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ആഗോള വിപണി പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്.

ഇറാനെതിരായ പോരാട്ടത്തില്‍ ചേരാന്‍ നാറ്റോ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും എന്നാല്‍ ഉയര്‍ന്ന എണ്ണവിലയെക്കുറിച്ച് അവര്‍ പരാതി പറയുകയാണെന്നും യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കം വളരെ ലളിതമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എണ്ണവില വര്‍ദ്ധനവിന്റെ ഏക കാരണം ഈ പാതയിലെ തടസ്സമാണെന്നും ചൂണ്ടിക്കാട്ടി. വളരെ കുറഞ്ഞ അപകടസാധ്യത മാത്രമുള്ള കാര്യമായിട്ടും സഖ്യകക്ഷികള്‍ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'വളരെ കുറഞ്ഞ അപകടസാധ്യതയില്‍ സൈനികമായി ഇപ്പോള്‍ ഈ പോരാട്ടം ജയിച്ചിരിക്കുകയാണ്. എന്നിട്ടും അവര്‍ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന എണ്ണവിലയെക്കുറിച്ച് അവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഹെര്‍മുസ് കടലിടുക്ക് തുറക്കാന്‍ അവര്‍ സഹായിക്കുന്നുമില്ല. എണ്ണവില കൂടാനുള്ള ഏക കാരണം ഇതാണ്, ഇത് വളരെ ലളിതമായ ഒരു സൈനിക നീക്കം മാത്രമാണ്. അവര്‍ക്ക് വളരെ എളുപ്പത്തില്‍, കുറഞ്ഞ റിസ്‌കില്‍ ചെയ്യാവുന്ന കാര്യമാണിത്,' അദ്ദേഹം കുറിച്ചു.

'ഭീരുക്കള്‍, ഇത് ഞങ്ങള്‍ എന്നും ഓര്‍ക്കും,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാന്‍ 'ഉചിതമായ ശ്രമങ്ങളില്‍' പങ്കുചേരുമെന്ന് ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍ വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ സജീവമായ യുദ്ധം അവസാനിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് സൂചിപ്പിച്ചു.

ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: 'അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനും മുന്‍ഗണന നല്‍കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം. ഞങ്ങള്‍ ഈ സംഘര്‍ഷത്തില്‍ ഒരു കക്ഷിയല്ല, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ മോചിപ്പിക്കാനോ ഉള്ള സൈനിക നീക്കങ്ങളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കുചേരില്ല.''

തുര്‍ക്കിയിലെയും ഒമാനിലെയും ആക്രമണങ്ങളില്‍ ഇറാന് പങ്കില്ലെന്ന് മൊജ്തബ

അതേസമയം, തുര്‍ക്കിയിലും ഒമാനിലും അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഇറാനോ സഖ്യകക്ഷികള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ഇറാന്‍ നേതാവ് മൊജ്തബ ഖമേനി വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്കും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഫോള്‍സ് ഫ്‌ലാഗ്' (false flag) ഓപ്പറേഷനാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വരാനിരിക്കുന്ന ഇറാനിയന്‍ വര്‍ഷമായ 1405-നോടനുബന്ധിച്ച് പുറപ്പെടുവിച്ച വിശദമായ പ്രസ്താവനയില്‍, മേഖലയിലെ ബന്ധങ്ങളെ തകര്‍ക്കാന്‍ 'സയണിസ്റ്റ് ശത്രുക്കള്‍' നടത്തുന്ന വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് ഖമേനി പറഞ്ഞു. സമാനമായ ശ്രമങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഉണ്ടായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന ഖമേനി, 'മൂന്നാം അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധം' എന്ന് അദ്ദേഹം വിശേഷിപ്പിച്ച പോരാട്ടത്തില്‍ ഇറാന്റെ സായുധ സേന നേടിയ 'ഉജ്ജ്വല വിജയങ്ങളെ' പ്രശംസിച്ചു. ഇറാനികള്‍ക്കിടയില്‍ ഭീതിയും നിരാശയും പടര്‍ത്താനാണ് ശത്രുക്കള്‍ ശ്രമിച്ചതെന്നും എന്നാല്‍ ദേശീയ ഐക്യത്തിനും പ്രതിരോധത്തിനും മുന്നില്‍ അവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട്, ഇറാന്‍ മൂന്ന് പ്രധാന സൈനിക-സുരക്ഷാ വെല്ലുവിളികളെ നേരിട്ടതായി ഖമേനി പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെ ജൂണില്‍ ഇസ്രായേലുമായി നടന്ന സംഘര്‍ഷം, ജനുവരിയിലെ 'അട്ടിമറി ശ്രമം', ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം എന്നിവയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജനവികാരം മനസ്സിലാക്കുന്നതില്‍ ശത്രുക്കള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനില്‍ അശാന്തി പടര്‍ത്തുന്നതിന് പകരം, ഈ സംഭവങ്ങള്‍ രാജ്യത്തിന്റെ ഐക്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്‍ പൗരന്മാര്‍ 'മൂന്ന് വലിയ പോരാട്ടങ്ങളെയാണ്' അതിജീവിച്ചതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനകീയ പ്രതിഷേധങ്ങളും ദേശീയ പരിപാടികളും വഴി ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ വ്യത്യാസങ്ങള്‍ മറന്ന് ജനങ്ങള്‍ ഒന്നിച്ചുനിന്നത് ശത്രുക്കള്‍ക്ക് നല്‍കിയ 'ശക്തമായ തിരിച്ചടിയാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലാതലത്തിലുള്ള ബന്ധങ്ങളുടെ പ്രാധാന്യം ഖമേനി എടുത്തുപറഞ്ഞു, പ്രത്യേകിച്ച് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം. മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ ബന്ധവും സഹകരണവും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പൊതുവായ മതപരവും സാംസ്‌കാരികവും തന്ത്രപരവുമായ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളില്‍ ഇറാന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.