ലണ്ടന്‍: മൂന്നാം ലോക മഹായുദ്ധം അടുത്ത ദശകത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു. സൈനിക വിദഗ്ധരും ഇക്കാര്യം സമ്മതിക്കുകയാണ്. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ആഗോള സംഘര്‍ഷത്തിലേക്ക് നമ്മള്‍ വലിച്ചിഴയ്ക്കപ്പെടാന്‍ വളരെ സാധ്യത ഉണ്ടെന്നാണ് 53 ശതമാനം പേര്‍ വിശ്വസിക്കുന്നത് എന്നാണ് ഒരു സര്‍വ്വേയില്‍ വെളിപ്പെടുത്തിയത്.

സര്‍ക്കാര്‍ പ്രതിരോധ കാര്യങ്ങള്‍ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന് പറഞ്ഞ ബ്രിട്ടീഷുകാരുടെ എണ്ണം 56 ശതമാനമായി ഉയര്‍ന്നു. മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള ഭയം ഉളളതായി ജോയിന്റ് ഫോഴ്‌സ് കമാന്‍ഡിന്റെ മുന്‍ കമാന്‍ഡറായ ജനറല്‍ സര്‍ റിച്ചാര്‍ഡ് ബാരണ്‍സ് പറഞ്ഞു. ബ്രിട്ടന്റെ സുരക്ഷ, സമൃദ്ധി, മൂല്യങ്ങള്‍ എന്നിവ അപകടത്തിലാണ് എന്നും അമേരിക്ക തങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല എന്നും സ്വന്തം പ്രതിരോധവും ദേശീയ പ്രതിരോധശേഷിയും പരിഹരിക്കുന്നതിന് ചില കഠിനമായ തീരുമാനങ്ങള്‍ എടുക്കണം, അല്ലെങ്കില്‍ വളരെ മോശമായ കാര്യങ്ങള്‍ സംഭവിക്കാം എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച യു ജി.ഒ.വി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത മുതിര്‍ന്ന ബ്രിട്ടീഷ് പൗരന്‍മാരില്‍ 54 ശതമാനം പേരും യുദ്ധമുണ്ടായാല്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ യുകെ സായുധ സേനയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞു. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരേക്കാളും ലേബര്‍ പിന്തുണക്കാരേക്കാളും സായുധ സേനയില്‍ വിശ്വാസമില്ലെന്ന് റിഫോം യുകെ വോട്ടര്‍മാര്‍ക്ക് സാധ്യത കുറവാണ്.

മുന്‍ സൈനിക കേണലും ഇന്റലിജന്‍സ് ഓഫീസറുമായ ഫിലിപ്പ് ഇന്‍ഗ്രാം എംബിഇ 40 വര്‍ഷത്തിലേറെയായി ലോകമെമ്പാടുമുള്ള ശത്രുതാപരമായ നീക്കങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. 'ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നിവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെയും സാങ്കേതികവിദ്യകള്‍ കൈമാറുന്നതിലൂടെയും പരസ്പരം പ്രാപ്തരാക്കുന്നതിലൂടെയും ലോകത്ത് വളര്‍ന്നുവരുന്ന ഭീഷണി തിരിച്ചറിയുന്നതില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ പരാജയപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ഇത് വളരെ ഭയാനകമായ ഒരു സമയമാണ് എന്നും താന്‍ അത് നിസ്സാരമായി പറയുന്നില്ല എന്നുമാണ് അദ്ദേഹം വാദിക്കുന്നത്. പ്രതിരോധ ചെലവുകള്‍ വെട്ടിക്കുറച്ചതിനും ഉക്രെയ്നിലും ഇറാനിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ക്കും ശേഷമാണ് സര്‍വേ നടക്കുന്നതെന്ന് യൂഗോവിലെ മാത്യു സ്മിത്ത് വ്യക്തമാക്കി.