ചെന്നൈ: കരൂരില്‍ പ്രചാരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരണപെട്ടവരുടെ കുടുംബാംഗങ്ങളോട് വീഡിയോ കോളില്‍ സംസാരിച്ച് നടനും ടി.വികെ നേതാവുമായ വിജയ്. മരണപെട്ടവരില്‍ അഞ്ച് പേരുടെ കുടുംബാംഗങ്ങളുമായാണ് വിജയ് ബന്ധപ്പെട്ടത്. കുടുംബത്തെ അനുശോചനം അറിയിക്കുകയും പൂര്‍ണ പിന്തുണ അറിയിക്കുകയയും ചെയ്തവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നും വിജയ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിജയ് ഫോണില്‍ വിളിക്കുമെന്ന് ടിവികെ പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.

അപകടം ഉണ്ടായി ഒന്‍പതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി അരുണ്‍ രാജിന്ര്‍റെ നേതൃത്വത്തിലുള്ള സംഘം കരൂരില്‍ ഉണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. സെപ്റ്റംബര്‍ 27ന് തമിഴക വെട്രി കഴകം തലവന്‍ വിജയ് നയിച്ച പ്രചരണ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 41പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തെത്തുടര്‍ന്ന് വിജയ് ചെന്നൈയിലേക്ക് തിരിച്ചതും ഇരകളുടെ കുടുംബാങ്ങളെ സന്ദര്‍ശിക്കാത്തതും സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. 10000 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്ന സ്ഥലത്ത് 30,000 പേര്‍ തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.

തുടര്‍ന്ന് വിജയ് ഏഴ് മണിക്കൂര്‍ പരിപാടിക്ക് വൈകി എത്തുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വശളാവുകയായിരുന്നു. സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും ഭക്ഷണത്തിനും കുടിവെള്ളത്തിനും ശരിയായ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദുരന്തത്തില്‍ മദ്രാസ് ഹൈകോടതി പാര്‍ട്ടിയെയും വിജയിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിജയ്ക്ക് നേതൃപാടവമില്ലെന്നും സംഭവിച്ചത് മനുഷ്യ നിര്‍മിത ദുരന്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കണണെന്നും കോടതി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഉള്‍പ്പെട്ടിരുന്നെങ്കിലും ടി.വി.കെ നേതാക്കള്‍ അപ്രത്യക്ഷരായെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ കേസെടുക്കാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐ.ജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും രേഖകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ കരൂര്‍ പൊലീസിന് നിര്‍ദേശം നല്‍കി.