ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ ഇന്ത്യന്‍നയം ലോകത്തിന് മുന്നില്‍ വിശദീകരിച്ച ശേഷം ശശി തരൂരും സംഘവും ഇന്ന് ഇന്ത്യയില്‍ മടങ്ങിയെതതും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ കണ്ട് തരൂരും സംഘവും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതായി വിശദീകരിക്കും. പാക്കിസ്ഥാന് അനുകൂലമായ നിലപാട് എടുത്ത കൊളംബിയയെ തിരുത്തിപറയിക്കാന്‍ ്്അടക്കം തരൂരിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചിരുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ലോകത്തിന് മുന്നില്‍ തിളങ്ങിയ തരൂരിസത്തെ കോണ്‍ഗ്രസ് ഉള്‍കൊള്ളുമോ എന്നതാണ് അറിയേണ്ടത്.

അതേസമയം രാജ്യത്തിന് വേണ്ടി തന്നാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യമെല്ലാം ചെയ്തുവെന്നാണ് തരൂര്‍ നല്‍കിയ വിശദീകരണം. രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്‌സില്‍ കുറിപ്പിട്ടിരിക്കുന്നത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂര്‍ കുറിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിലുള്‍പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നു എന്നാണ് തരൂരിനെതിരായി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. എന്നാല്‍, താന്‍ രാജ്യത്തിന്റെ നിലപാട് വിശദീകരിക്കുകയാണ് ചെയ്തതെന്നാണ് തരൂരും വ്യക്തമാക്കുന്നത്. തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്തകളും നിലനില്‍ക്കുന്നു. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിക്കുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല.

ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് ലംഘിച്ച് സ്വയം സ്ഥാനാര്‍ഥിയായതു മുതല്‍ തുടങ്ങുന്നു തരൂരിനോടുള്ള അകല്‍ച്ച. അന്ന് തരൂരിന് ലഭിച്ച വോട്ടുകള്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് പലകാര്യത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായിരുന്നു തരൂരിന്റെ വാക്കുകള്‍. കേരളത്തിലെ വ്യവസായ വികസനത്തെക്കുറിച്ച് നല്ലതുപറഞ്ഞതിന് സംസ്ഥാന നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും ഹൈക്കമാന്‍ഡ് നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍, മോദി അനുകൂല നിലപാടില്‍ നേതൃത്വത്തിന് അത്തരം സമീപനമുണ്ടായില്ല.

ശശി തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നു പോലും പ്രചരണങ്ങളുണ്ട്. എന്നാല്‍, ഇതിനോടൊന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഉപരാഷ്ട്രപതി ജഗധീപ് ധന്‍കറിന്റെ കാലാവധി 2027 ആഗസ്തില്‍ അവസാനിക്കും. അപ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണവുമുണ്ട്. ഇത്തരം വാര്‍ത്തകളോടുള്ള ശശി തരൂരിന്റെ പ്രതികരണം എന്താകുമെന്നതും പ്രധാനമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിയുംവരെ തരൂരിനെതിരെ കോണ്‍ഗ്രസ് നീങ്ങില്ല.

അതേസമയം തരൂര്‍ നിലമ്പൂരില്‍ പ്രചരണത്തിന് എത്തുമോ എന്ന കാര്യത്തിലും ഉറപ്പില്ല. കേരളത്തില്‍ എത്തിയാല്‍ പ്രചരണത്തിന് പോകേണ്ടി വരുമെന്നതിനാല്‍ അദ്ദേഹം ചിലപ്പോള്‍ കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എത്തിയേക്കില്ലെന്നും സൂചനകളുണ്ട്. യുഎസില്‍ വെച്ച് പാക്കിസ്ഥാന്‍ സംഘത്തെ അടക്കം തറപറ്റിച്ച ശേഷമാണ് തരൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജീവന്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച പാക് സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചിച്ചിരുന്നു തരൂര്‍. മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് സംഘം തങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കവേയാണ് ശശി തരൂരിന്റെ കടുത്ത വിമര്‍ശനം.

'തങ്ങളും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണെന്നാണ് പാകിസ്താന്‍ അവകാശപ്പെടാന്‍ പോകുന്നത്. ഭീകരാക്രണമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യയിലേക്കാള്‍ പാകിസ്താനിലാണ് കൂടുതല്‍. ആരുടെ തെറ്റാണിത്? പത്തുകൊല്ലം മുന്‍പ് ഹിലാരി ക്ലിന്റണ്‍ പറഞ്ഞ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് ഒരിക്കലും കരുതരുത്.

പാകിസ്താന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഭീകരാക്രമണങ്ങള്‍ അങ്ങനെ സംഭവിച്ചതാണ്. പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീകെ താലിബാന്‍ എങ്ങനെയുണ്ടായി, താലിബാനില്‍നിന്ന് വേര്‍പ്പെട്ടാണ് തെഹ്രീകെ താലിബാന്‍ ഉണ്ടായത്, താലിബാനെ സൃഷ്ടിച്ചതാരാണ്? എല്ലാവര്‍ക്കും അതിന്റെ ഉത്തരമറിയാം. നിരപരാധിത്വം വാദിക്കും മുന്‍പ് പാകിസ്താന്‍ ആത്മപരിശോധന നടത്തട്ടെ'- ശശി തരൂര്‍ പറഞ്ഞു.

ഐ.എസ്.ഐയും റോയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഇന്ത്യയിലും പാകിസ്താനിലും ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് നമുക്ക് കാണാന്‍ കഴിയുമെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു ശശി തരൂര്‍ നല്‍കിയത്.

അതേസമയം നരേന്ദ്ര കീഴടങ്ങൂ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നിലപാട് തള്ളിയതിന്റെ പേരിലും തരൂര്‍ വാര്‍ത്തകളിള്‍ ഇടംപിടിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനോട് എന്നും ബഹുമാനം മാത്രമേയുള്ളൂവെന്ന് പറഞ്ഞ ശശി തരൂര്‍, ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ രാജ്യം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികകരിച്ചു. ട്രംപിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലുണ്ടായതെന്നും മോദിയെ വിളിച്ച് നരേന്ദ്രാ കീഴടങ്ങൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് തരൂരിന്റെ പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ സൈനിക നീക്കത്തിന് പേരിട്ടതിനെ കുറിച്ചും ശശി തരൂര്‍ പ്രതികരിച്ചു. 'സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇത് പുരട്ടുന്നത്. ഹിന്ദുവിഭാഗത്തില്‍ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്.

കല്ല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടല്‍ കല്ല്യാണം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ തുടരുന്നു. പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നില്‍ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ്. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോള്‍, ഇല്ല, നീ തിരിച്ചു പോയി ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരം' എന്നും ശശി തരൂര്‍ പറഞ്ഞു.