തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു.

സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. രാഹുലിന് സമ്മേളനത്തിന് വരുന്നതില്‍ തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങുകയാണ്. നാല് ബില്ലുകളാണ് സമ്മേളനത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാക്കി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എ എന്‍ ഷംസീര്‍ അറിയിച്ചു. നാളെ മുതല്‍ ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം.

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിന് പിന്നാലെയാണ് രാഹുലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ സഭയില്‍ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശന്‍. എന്നാല്‍ എ ഗ്രൂപ്പിനും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമെന്നാണ് വി ഡി സതീശന്‍ നേരത്തെ പ്രതികരിച്ചത്. ഇതിന് പിന്നാലെ രാഹുലിന്റെ സസ്‌പെന്‍ഷന്‍ സ്പീക്കറെ അറിയിച്ച് വി ഡി സതീശന്‍ കത്ത് നല്‍കിത്. രാഹുല്‍ ഇനി സഭയില്‍ പ്രത്യേക ബ്ലോക്ക് ആയിരിക്കും.

സഭയില്‍ വരുന്നതില്‍ രാഹുല്‍ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിക്കുന്നു ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വ്യക്തമാക്കുന്നത്. സഭയില്‍ പാര്‍ട്ടി വിപ്പ് ബാധകമെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കുനാല്‍ ഘോഷ് എംപിയെ ടിഎംസി സസ്‌പെന്റ് ചെയ്തിന് ശേഷവും വിപ്പ് നല്‍കിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാന്‍ഡ് ഈ നിലപാടിലേക്ക് എത്തിയത്.

അതേസമയം നാളെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങള്‍ നിരവധിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പോലീസ് സ്റ്റേഷനുകളിലെ മര്‍ദനങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിരോധം തീര്‍ക്കും.

സാധാരണഗതിയില്‍ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങള്‍ കൂടുതലായി ഉണ്ടാവുക. ഇത്തവണ കാര്യങ്ങളെല്ലാം മാറുകയാണ് ഉണ്ടായത്. രാഹുല്‍ എത്തിയാല്‍ ഇതുവരെ ഉയര്‍ന്ന സര്‍വാരോപണങ്ങളും എടുത്ത് സഭാ രേഖകളില്‍ എത്തിക്കാനാണ് സിപിഎം തീരുമാനം. ഒരു പരിധിവിട്ട് രാഹുലിനെ കോണ്‍ഗ്രസ് പ്രതിരോധിക്കില്ല എന്ന ബോധ്യവും സിപിഎമ്മിനുണ്ട്.

എന്നാല്‍ രാഹുലിനെ കടന്നാക്രമിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിരോധം തീര്‍ക്കാന്‍ സാധ്യത കുറവാണ്. അതേസമയം എം. മുകേഷിനും എ.കെ ശശീന്ദ്രനും എതിരായ ആരോപണങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിക്ക് യുഡിഎഫ് അംഗങ്ങള്‍ പ്രതിരോധം തീര്‍ത്തേക്കും. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ കയ്യിലുള്ള മറ്റൊരായുധം.

60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ സഭാ സമ്മേളനം ചേരുന്നുണ്ടെങ്കിലും ഇടയ്ക്ക് നീണ്ട അവധിയുണ്ട്. ഫലത്തില്‍ 12 ദിവസം മാത്രമാണ് നിയമസഭ ചേരുക. അടുത്ത വര്‍ഷം ആദ്യം ഇടക്കാല ബജറ്റ് സമ്മേളനവും ചേര്‍ന്നേക്കും. ഇതില്‍ നിന്നും രാഹുല്‍ വിട്ടു നിന്നാലും നടപടിയെടുക്കാനുള്ള 60 ദിവസമെത്തില്ല. സഭാ സമ്മേളനത്തിന് നാലു ദിവസത്തില്‍ കൂടുതല്‍ അവധി വന്നാലും തുടര്‍ച്ചയായ ദിവസമായി കണക്കാക്കാനാകില്ല. ഇടക്കാല ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകും. അതുകൊണ്ട് തന്നെ ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്‌നമൊന്നും ഉണ്ടാകില്ല.

ഒരു ജനപ്രതിനിധിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ മുന്നണിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്താല്‍ ആ വിവരം സ്പീക്കറെ അറിയിക്കുന്ന കീഴ്വഴക്കമുണ്ട്. അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കത്ത് ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. എന്ന നിലയില്‍ സഭയിലെത്തിയാല്‍ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം. സഭയുടെ ചട്ടങ്ങള്‍ പരിശോധിച്ച് നിയമോപദേശം തേടിയ ശേഷം സ്പീക്കറാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ.യെ സഭയില്‍ നിന്ന് തടയാന്‍ നിയമപരമായി സാധ്യമല്ല. ഇതിനൊപ്പമാണ് വിഡി സതീശന്‍ വീണ്ടും നിലപാട് വ്യക്തമാക്കുന്നത്. രാഹുലിനോട് സഭയിലേക്ക് വരരുതെന്ന പരോക്ഷ സൂചനയാണ് ഇതിലുമുള്ളത്.

രാഹുല്‍ വിഷയത്തില്‍ ആരാണ് പ്രതിക്കൂട്ടിലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിട്ടുണ്ട്. രാഹുലിനെതിരെ പൊലീസില്‍ പരാതിയില്ലായിരുന്നു. പക്ഷേ, യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചു. രാഹുലിന്റെ രാജിയുണ്ടായി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമല്ല ഇപ്പോള്‍ രാഹുല്‍. സിപിഎം എന്ത് നടപടിയാണ് ഇത്തരം ആരോപണങ്ങളില്‍ സ്വീകരിക്കുന്നത്? ബലാല്‍ത്സംഗ കേസിലെ പ്രതി സിപിഎമ്മിലുണ്ട്. സ്ത്രീപീഡന കേസിലെ പ്രതികള്‍ മന്ത്രിമാരായുണ്ട്. അപ്പോള്‍ സിപിഎമ്മാണ് പ്രതിക്കൂട്ടില്‍. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ കോണ്‍ഗ്രസാണ് നടപടിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ വിഷമമുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ' കൂട്ടത്തിലൊരാള്‍ക്ക് ഇത്തരം കേസുകള്‍ വന്നതില്‍ എനിക്കു വിഷമമുണ്ട്. അയാള്‍ക്കെതിരെ നടപടിയെടുത്തതും രാജിവച്ചതുമെല്ലാം സന്തോഷമുള്ള കാര്യമല്ല. ഐകകണ്ഠ്യേനയാണ് രാഹുലിനെതിരെ തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് തീരുമാനം എടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു' പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതുവരെ മൗനം തുടര്‍ന്ന മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞേക്കും. അയ്യപ്പ സംഗമവും, തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയില്‍ ഉയര്‍ന്നു വരും. വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുന്ന നിയമ ഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങള്‍ സഭയില്‍ എത്തുന്നുണ്ട്.